Saturday, 14 February 2015

ചിതലിനോട് ഒരു ചോദ്യം.......

ചിതലിനോട്  ഒരു ചോദ്യം.........

  

ചുമരിൽ ചിത്രകല പഠിക്കുന്ന  ചിതലേ.....
നീയെന്തേ എന്റെ ഓർമ്മകളെ 
തീർത്തും  അവഗണിക്കുന്നു ?
 കയ്പ്പുനീര് കിനിയുന്ന  
ഓർമ്മകൾക്ക് കനമേറെയാണ്.
വരൂ ...... നിന്റെ ചിത്രകല 
ഇനി  എന്റെ  ഓർമ്മകളെ  തിന്നുതീർക്കട്ടെ.
കനമിറക്കി  ഞാനൊരു പൂമ്പാറ്റയായ്‌ 
പുനർജനിക്കട്ടെ..... 

Friday, 4 July 2014

അക്ഷരങ്ങളിൽ നിന്ന് അനുഭവങ്ങളിലേക്ക്........ (ഒരു കുടജാദ്രി യാത്രയുടെ ഓർമ്മകുറിപ്പുകൾ )





അക്ഷരങ്ങളിൽ നിന്ന്  അനുഭവങ്ങളിലേക്ക്........ (ഒരു  കുടജാദ്രി  യാത്രയുടെ ഓർമ്മകുറിപ്പുകൾ )


Photos: Gouthaman,Rahul,Aswin,Hrithik,Madhan 

ആദ്യ മൂകാംബികാദർശനത്തിന്റെ  നിർവൃതിയിൽ  നിൽക്കുമ്പോഴും മനസ്സിൽ  കുടജാദ്രി  എന്ന അടുത്ത ലക്ഷ്യം  ഒരു  ചോദ്യചിഹ്നമായി  ഉയർന്നു നിന്നിരുന്നു.എങ്ങനെ പോകണം,എപ്പോൾ പോകണം,എന്നീ ചോദ്യങ്ങൾ  മനസ്സിൽ കിടന്നുമറിയാൻ  തുടങ്ങിയിട്ട്  സമയം കുറച്ചായി.അതിനിടയിലേക്ക്  ദാ  വീണ്ടും  ഒരു ചോദ്യം...."മുരുഡ്വേശർ  പോരുന്നോ ?"തലേദിവസം തീവണ്ടിയിൽ  നിന്ന്  പരിചയപ്പെട്ട  സുഹൃത്തുകളുടെ  വകയായിരുന്നു  ആ ചോദ്യം.സ്നേഹപൂർവ്വം  "ഇല്ല" എന്ന്  മറുപടി  പറഞ്ഞുകൊണ്ട്  ആ ചോദ്യത്തിൽ നിന്ന്  രക്ഷപ്പെട്ടു.വിചാരിച്ചതിലും ഏകദേശം രണ്ടുമണിക്കൂർ വൈകിയാണ്  ദർശനം കഴിഞ്ഞിറങ്ങിയത്.മുരുഡേശ്വർ യാത്രികരോട്  വിടപറഞ്ഞ്  വീണ്ടും ഏകാന്തസഞ്ചാരി എന്ന  റോളിലേക്ക്  മടങ്ങി.കുടജാദ്രി...കുടജാദ്രി  എന്ന്  ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട്  ജീപ്പ്  ഡ്രൈവർമാർ വഴിയരികിലുണ്ടായിരുന്നു.മൂകാംബിക യാത്രയ്ക്ക്  ഒരാഴ്ച്ച  മുൻപേ,കുദജാദ്രിയിലേക്കുള്ള ട്രെക്കിംങ്ങ്  റൂട്ടിന്റെ  അൽപസ്വൽപ്പം വിവരം തലയിൽകയറിയിരിന്നു.പ്രിയസുഹൃത്തും  സർവ്വോപരി നല്ലൊരു  യാത്രാഭ്രാന്തനുമായ സന്ദീപേട്ടനായിരുന്നു ആദ്യമായി ആ കാട്ടുവഴിയുടെ വിവരങ്ങൾ പറഞ്ഞുതന്നത്.കൂട്ടത്തിൽ  സാഹസികത  മണക്കുന്ന  ഒരു  മുന്നറിയിപ്പും നൽകി ,"രാജവെമ്പാലകളാൽ സമൃദ്ധമായ  കാടാണ്.സൂക്ഷിക്കണം".ഈ  കാര്യങ്ങളെല്ലാം മനസ്സിൽ  റീവൈന്റ്  ചെയ്തപ്പോൾ ജീപ്പ് ഡ്രൈവർമാരുടെ "കുടജാദ്രി....കുടജാദ്രി " എന്ന  ശബ്ദം    നേർത്ത്  ഇല്ലാതായി.ആദ്യചോദ്യത്തിന്  ഉത്തരവും  കിട്ടി.നടന്നുതന്നെ പോകണം.എപ്പോൾ പോകണം  എന്ന ചോദ്യത്തിന്  ഉത്തരം  നൽകിയത്  കാവിവസ്ത്രധാരിയായ  കോട്ടയംകാരൻ  ഗോപാലേട്ടനായിരുന്നു."ഇപ്പോൾ  ഒരു ബസ്സുണ്ട്.....വേഗം വിട്ടോളൂ....ഏകദേശം 14 കിലോമീറ്റർ  നടക്കാനുണ്ട്."അങ്ങനെ രണ്ടാമത്തെ  ചോദ്യവും അപ്രത്യക്ഷമായി.


യാത്രയിൽ  കണ്ടുമുട്ടുന്ന  വഴികാട്ടികളിൽ ഒരാൾ :ഗോപാലേട്ടൻ



കാനനയാത്ര  ഇവിടെ  തുടങ്ങുന്നു..........

 
ഏകദേശം  11 മണിയോടുകൂടി  വിജനമായ ആ  കാട്ടുവഴിയുടെ  മുൻപിൽ ബസ്സിറങ്ങി.കാടിന്റെ വിസ്മയങ്ങളിലേക്ക്  കൈപിടിച്ചുനടത്തിയ  ഗുരുനാഥമാരെ  മനസ്സിൽ ധ്യാനിച്ചുകൊണ്ട്  കാലെടുത്തുവച്ചു.ആദ്യത്തെ ഏകാന്തവനയാത്ര.ശ്രീശങ്കരാചാര്യരുടെയും ദേവിയുടെയും പാദസ്പർശമേറ്റ വനഭൂമിയിലൂടെ...ഒരോ നിമിഷവും കാട് തരാൻ പോകുന്ന  വിസ്മയങ്ങളെ  കുറിച്ചുള്ള ചിന്തയായിരുന്നു  മനസ്സ്  നിറയെ.14കി.മീ. എന്ന  ദൂരം മനസ്സിൽ  നിന്ന്  അപ്രത്യക്ഷമായി.കിളിപ്പാട്ടുകൾക്ക്  കാതുകൊടുത്ത് ,കാടിന്റെ വിസ്മയങ്ങളിലേക്ക്  കണ്ണെറിഞ്ഞ്.....മുന്നോട്ട്.

സന്ദീപേട്ടന്റെ സാഹസികതയുടെ  മണമുള്ള  മുന്നറിയിപ്പ്  മനസ്സിലേക്ക്  വരുമ്പോൾ...ഞാൻ എന്നോട്  തന്നെ പറഞ്ഞു "നാളിതുവരെ  ഞാൻ  കാടിനെതിരായി  ഒന്നും ചെയ്തിട്ടില്ല,ഇനി ചെയ്യുകയുമില്ല......ഗുരുനാഥൻമാർ  പറഞ്ഞു  തന്ന എല്ലാ അതിഥിമര്യാദകളും പാലിച്ചുകൊണ്ടാണ് ഇപ്പോഴും ഈ  കാട്ടിലൂടെ യാത്രചെയ്യുന്നത് ....അതുകൊണ്ട്  തന്നെ ഞാൻ എകനാണെങ്കിലും ഈ  കാട്  എന്നെ  ഉപദ്രവിക്കില്ല."വിശ്വാസത്തിന്റെ കൈപിടിച്ചു കൊണ്ടുള്ള യാത്രയിൽ  വിഷമതകളൊന്നും വരാതെ  കാട്  നോക്കികൊള്ളും.....

മരക്കൊമ്പുകളിൽ ചാടികളിച്ചിരുന്ന  കുരങ്ങന്മാർ   ചോരകുടിക്കുന്ന നോട്ടത്തോടെയാണ്  വരവേറ്റത്....എന്നാൽ  ഒരു ഫോട്ടോ എടുക്കാൻ നോക്കിയാൽ  അതിനും സമ്മതിക്കില്ല.വെയിലിൽ  നടത്തത്തിന്  വേഗതകൂട്ടിയും  മരതണലിൻറെ തണുപ്പിൽ വേഗതകുറച്ചും മുന്നോട്ട് നീങ്ങി.വഴിയരികിൽ വീണുകിടക്കുന്ന കാട്ടുചക്കയുടെ രുചിനുകരുന്ന അണ്ണാർകണ്ണൻമാർക്ക്  മനുഷ്യഗന്ധം തീർച്ചയായും അലോസരമായിരിക്കാം....അവർ ക്ഷമിക്കട്ടെ.ആരുടെയോ ചവിട്ടേറ്റ്  ജീവൻ വെടിഞ്ഞ ഒരു ചിത്രശലഭവും വഴിയരികലെ  കാഴ്ച്ചയായി.കല്ലിൽ ഗുസ്തി പിടിച്ച്  ഇഴഞ്ഞുനീങ്ങുന്ന  ഒരു തേരട്ടയുടെ ഫോട്ടോ എടുക്കുന്നതിനിടയിലാണ്  ഒരു കുഞ്ഞൻ പാമ്പ്‌  കുറച്ചപ്പുറത്തുകൂടി  പാഞ്ഞ് പോയത്.തേരട്ടയെ പോലെ അത്  ഫോട്ടോക്ക്  പോസ് ചെയ്യാൻ നിന്നില്ല.പേരറിയാത്ത ഒരുപാട്  കായ്കൾ   കാട്  വഴിയിൽ  വിതറിയിരുന്നു.ചെറുതും വലുതുമായ  ഒരോ  കാഴ്ച്ചകളും നിരീക്ഷിച്ച് മുന്നോട്ട് നീങ്ങി.ദൂരത്തിനനുസരിച്ച്  ആ  കാട്ടുവഴിയിൽ ചില്ലറ മാറ്റങ്ങളൊക്കെ  കണ്ടുതുടങ്ങി.തുടക്കത്തിൽ ഇലകളും കായ്കളും  നിറഞ്ഞ വഴിയിൽ  മാലിന്യങ്ങൾ  പ്രത്യക്ഷപ്പെട്ടുതുടങ്ങി.പ്ളാസ്റ്റിക്ക്  കുപ്പികൾ ,ബിസ്ക്കറ്റ്  കവറുകൾ ,എന്തിനേറെ പറയുന്നു മദ്യകുപ്പികൾ വരെ ആ വഴിയിൽ  കണ്ടു.


  മാലിന്യങ്ങൾ  നിറയുന്ന കാനനപാത
കാട്ടുവഴിയിൽ  പ്രത്യക്ഷപ്പെട്ട മദ്യകുപ്പികവർ

കല്ലിൽ  ഗുസ്തിപിടിച്ച്  നീങ്ങുന്ന  തേരട്ട


അതിനിടയിൽ  നടന്ന ഒരു ഹൃദ്യമായ സംഭവം ഒരു ഈച്ച  യാത്രയിൽ പങ്കുചേർന്നതാണ്.തലയ്ക്കുചുറ്റും  വട്ടമിട്ട്  കളിച്ചിരുന്ന അതിനെ പലതവണ പേടിപ്പിച്ചു നോക്കി,രക്ഷയില്ല....വിരട്ടലുകൾ കൂസാതെ  ഒരു മൂളിപാട്ടോടുകൂടി  അത്  പിന്നിൽ തന്നെ കൂടി.വഴികൾ  ഒന്നുരണ്ടിടത്ത്  രണ്ടായി പിരിയുന്നുണ്ടായിരുന്നു.പ്ളാസ്റ്റിക്ക്  ബോട്ടിലുകളും  ബിസ്കറ്റ് കവറുകളും  സുലഭമായിരുന്നതിനാൽ  വഴിയെക്കുറിച്ച്  കൂടുതൽ ശങ്കയുണ്ടായില്ല.ഈച്ച  മൂളിപാട്ട്  തുടർന്നുകൊണ്ടേയിരുന്നു.ആദ്യമൊക്കെ അലോസരമുണ്ടാക്കിയ ആ പാട്ട്  പിന്നീട്  ആസ്വാദ്യകരമായി തോന്നി.അകലെ  ഒന്നു രണ്ട്   ചെറിയ  കെട്ടിടങ്ങൾ  കണ്ടപ്പോൾ നടത്തത്തിന്  അൽപ്പം വേഗം കൂട്ടി.കഴിഞ്ഞ രണ്ട്  മണിക്കൂറായി  ഒരു  മനുഷ്യകുഞ്ഞിനെപ്പോലും  കണ്ടിട്ടില്ല....വഴി തെറ്റിയിട്ടില്ല  എന്ന്  ഉറപ്പിക്കാനുള്ള ആദ്യത്തെ ആശ്രയം.




കാട്ടിലെ  ഹോട്ടൽ :തങ്കപ്പേട്ടന്റെ  സന്തോഷ്  ഹോട്ടലിന്  മുൻപിൽ  സഹയാത്രികർ


നടത്തത്തിന്റെ കിതപ്പോടെ ചെന്നുനിന്നത്  കോതമംഗലം  സ്വദേശി  തങ്കപ്പേട്ടന്റെ സന്തോഷ്  ഹോട്ടലിനു  മുൻപിലാണ് .കാടിന്റെ ഒത്ത നടുവിലും ഒരു മലയാളി ഹോട്ടൽ...!!!വിസ്മയം നിറഞ്ഞ മുഖത്തോടെ  അകത്തേക്ക്  കയറിയപ്പോൾ  അതാ ഉള്ളിൽ  നാല്  കുന്നംകുളം അണ്ണന്മാർ.ഒരു ദിവസത്തെ കുടജാദ്രി വാസത്തിനുശേഷം  വീട്ടിലേക്ക്  മടങ്ങുകയായിരുന്നു  അവർ.



രണ്ടുമണിക്കൂർ  നേരത്തെ   നടത്തതിനിടയിലെപ്പോഴോ  രണ്ട്  ലിറ്റർ കുടിവെള്ളം  തീർന്നിരുന്നു.പുതിയ രണ്ട്  ലിറ്റർ  വെള്ളവും കുറച്ച്  വിക്സ് മിഠായിയും വാങ്ങി തങ്കപ്പേട്ടനോടും കുന്നംകുളം അണ്ണന്മാരോടും  വിടപറഞ്ഞു.വഴിയരികിൽ ആദ്യമായി  ഒരു ഫോറസ്റ്റ്  ബോർഡ്  കണ്ടതും  തങ്കപ്പേട്ടന്റെ  ഹോട്ടലിനടുത്തുവെച്ചാണ്,അതും കന്നഡയിൽ.കന്നഡ  വശമില്ലാത്തതുകൊണ്ട്  അത് കാര്യമായി ശ്രദ്ധിച്ചില്ല.തങ്കപ്പേട്ടൻ ചൂണ്ടികാണിച്ച  വഴിയിലൂടെ മുന്നോട്ടുനീങ്ങി.വഴി താരതമ്യേന ദുർഘടമായിരുന്നു..ചെമ്മണ്ണും വേരുകളും  നിറഞ്ഞ കയറ്റങ്ങൾ  കയറാൻ ശരീരം പലതവണ മടികാണിച്ചു.ലോഡുമായി ചുരം കയറുന്ന ലോറിയ്ക്ക്  സമാനമായിരുന്നു   അന്നേരത്തെ അവസ്ഥ.ഇതുവരെയുള്ള നടത്തത്തിൽ കാര്യമായ  കയറ്റിറക്കങ്ങൾ  ഉണ്ടായിരുന്നില്ല.എന്നാൽ  യാത്രയുടെ  രണ്ടാം പകുതിയിൽ  ഓരോ ചുവടും മുന്നോട്ടുവച്ചത്  മനസ്സിലെ ആഗ്രഹം ഒന്നിന്റെ മാത്രം ശക്തിയിലാണ്.അട്ടകൾ ഉണ്ടായിരുന്നെങ്കിലും  കാര്യമായി  ആക്രമിച്ചില്ല.കയറ്റിറക്കമായാലും സമതലമായാലും  വഴിയിൽ  മാലിന്യങ്ങൾക്ക്  കാര്യമായ  പഞ്ഞമുണ്ടായിരുന്നില്ല.ഒരു ലിറ്റർ വെള്ളത്തിന്റെ  ബലത്തിൽ  കുത്തനെയുള്ള കയറ്റങ്ങൾ തരണം ചെയ്ത്  മനോഹരമായ ഒരു പുൽമേട്ടിലെത്തി.ഇളംവെയിലും  മഞ്ഞുകലർന്ന കാറ്റും  കൂടിചേർന്ന്  ഉജ്ജ്വല സ്വീകരണം  നൽകി.വിയർപ്പുകണങ്ങളും മഞ്ഞുകാറ്റും കൂടിചേർന്ന  വിസ്മയപ്രക്രിയയിൽ ശരീരത്തിലും മനസ്സിലും ഊർജം നിറഞ്ഞു.പിന്നീടുള്ള ഏതാനും കിലോമീറ്ററുകൾ താരതമ്യേന നല്ല വേഗത്തിൽ പിന്നിട്ടു.അതിനിടയിൽ സമപ്രായക്കാരായ   നാല്  യുവ എൻജിനീയർമാരെ(ഗൗതമൻ,അശ്വിൻ,രാഹുൽ,ഹൃത്വിക്ക് )പരിചയപ്പെട്ടു.ഏകാന്തയാത്രകൾ  എന്നും പുതിയ  സൗഹൃദങ്ങളിലേക്കുള്ള വാതിലാണ്.... അനുഭവങ്ങൾ  അത്  വീണ്ടും സാധൂകരിച്ചു.പിന്നീടുള്ള  കുത്തനെയുള്ള  കയറ്റങ്ങൾ തരണം ചെയ്തത് അവർക്കൊപ്പമായിരുന്നു.


ഏകാന്തയാത്രകൾ പുതിയ  സൗഹൃദങ്ങളിലേക്കുള്ള  വാതിലാണ് :കാട്ടിൽ  വിരിഞ്ഞ പുതിയ  സൗഹൃദങ്ങൾ




                                               
നാലുമണിക്കൂർ നേരത്തെ  വനയാത്ര കഴിഞ്ഞ്  രണ്ടുമണിയോടുകൂടി  കുടജാദ്രിയിൽ കാലുകുത്തി.മനസ്സിലെ ആഗ്രഹത്തിന്റെയും നാല് ലിറ്റർ വെള്ളത്തിന്റെയും  ഏഴ്  വിക്സ്  മിഠായിയുടെയും  ബലത്തിൽ  സഫലമായ  ഒരു യാത്ര......പതിനഞ്ചുമിനിട്ട് നേരത്തെ വിശ്രമത്തിനിടയിൽ  ധാരാളം കക്കരിയും തണ്ണിമത്തനും പൈനാപ്പിളും അകത്തേക്ക് പോയി.അമ്പലദർശനത്തിനുശേഷം സർവ്വജ്ഞപീഠത്തിലേക്ക് ...


                                     
കുടജാദ്രി......കോടമഞ്ഞിന്റെ സ്വന്തം മലനിരകൾ  
                                                    
മനം മയക്കുന്ന  താഴ്‌വരകൾ

 ഇടയ്ക്കിടെ ശരീരത്തെ പുൽകാനെത്തിയെ  കോടമഞ്ഞിന്റെ  നേർത്ത പടലം  പിന്നീടുള്ള കയറ്റത്തിന്റെ കാഠിന്യം ലഘൂകരിച്ചു.ഹരിതാഭമായ താഴ്‌വരകളിൽ പ്രകാശവിന്യാസത്താൽ പ്രകൃതി ചില്ലറ മാജിക്കുകൾ  കാണിക്കുന്നുണ്ടായിരുന്നു.ആ മാജിക്കുകളിൽ മതിമറന്ന്   അകലങ്ങളിലേക്ക്  ചൂണ്ടുവിരൽ നീട്ടി എത്രതവണ നിന്നു  എന്ന്  നിശ്ചയമില്ല.ഇതിനിടെ കുടജാദ്രിയിലെ  സവിശേഷ ഊർജ്ജത്തെ(ഓർഗോണ്‍ ലൈഫ്  എനർജി )ക്കുറിച്ചും അത്  മനുഷ്യനിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും സഹായാത്രികർക്കിടയിൽ തകൃതിയായി  ചർച്ച  നടക്കുന്നുണ്ടായിരുന്നു.കണ്ണിൽ  തെളിഞ്ഞ കൽമണ്ഡപം  കാലിന്  ശക്തിയേകി.കയറ്റങ്ങൾ പിന്നിട്ട്  അതിനു മുന്നിൽ  ചെന്നപ്പോൾ ചെറുപുഞ്ചിരിയോടെ പൂജാരി  അണ്ണാപ്പ ജോഗി  അടുത്തേക്ക്  വിളിച്ചു.പടികൾ കയറി  ആ  കൽമണ്ഡപത്തിൽ ഇരിക്കുമ്പോൾ ഒരു കൂട്ടം ഈച്ചകൾ ശരീരത്തിനുചുറ്റും പാറി നടകുന്നുണ്ടായിരുന്നു.ഈ യാത്രയിൽ ഈച്ചയ്ക്ക് എന്തോ സ്പെഷ്യൽ റോൾ  ഉള്ളതുപോലെ തോന്നി.കാട്ടിൽ കിലോമീറ്ററുകളോളം  കൂട്ടുവന്നതും ഒരു ഈച്ച ...ദാ ഇപ്പോൾ ഇവിടെയും ഈച്ചമയം.മുൻപിൽ കുങ്കുമാഭിഷേകവും കഴിഞ്ഞ്  ഇരുചെവിയിലും  തലയിലും  ചെമ്പരത്തിപൂവും ചൂടി  ശങ്കരാചാര്യർ  ആശീർവാദഭാവത്തിലിരിക്കുന്നു.


സർവ്വജ്ഞപീഠം...
ആശീർവാദം  ചൊരിഞ്ഞ് ............ ജഗദ് ഗുരു



       
ഐതിഹ്യ കഥകളിലേക്കുള്ള  താക്കോൽ:പൂജാരി  അണ്ണാപ്പ  ജോഗി  ഗുരുവിനോപ്പം


ഈച്ചകളെ തുരത്താൻ ഒരുകെട്ട്  ചന്ദനത്തിരി  കത്തിച്ചുവെച്ചുകൊണ്ട്   അണ്ണാപ്പ  ഐതിഹ്യകഥകളിലേക്ക്  കടന്നു.തറയിൽ കാവി നിറത്തിൽ ഒരു ശ്രീചക്രം വരച്ചിട്ടുണ്ട്,അവിടെയാണത്രെ  ദേവി പ്രത്യക്ഷപ്പെട്ടത്.ഒരൊറ്റ നിമിഷത്തെ  ആദിശങ്കരന്റെ  സംശയം......അതില്ലായിരുന്നെങ്കിൽ കേരളത്തിലെത്തേണ്ട  ദേവിയായിരുന്നു......മനസ്സ്  വെറുതെ മന്ത്രിച്ചു.വിശദമായ കഥയ്ക്ക്  ശേഷം  അണ്ണാപ്പ ചിത്രമൂലയിലേക്കുള്ള വഴി പറഞ്ഞു തന്നു.കുത്തനെയുള്ള ഇറക്കത്തിലൂടെ യാത്ര തുടർന്നു.മിന്നിമറയുന്നു മൊബൈൽ റെയ്ഞ്ചിനൊപ്പം ഒരു കോൾ  വന്നു.തിരികെ യാത്രയ്ക്കുള്ള ജീപ്പുമായി  ഡ്രൈവർ  അരമണിക്കൂറിനുള്ളിൽ എത്തുമെന്നായിരുന്നു സന്ദേശം...അതിവിദഗ്ദ്ധമായി  വിലപേശലിലൂടെ  സഹയാത്രികരാണ്  ആ  ജീപ്പ്  ഡ്രൈവറെ കൈയ്യിലെടുത്തത്.കാത്തുനിൽക്കുന്ന  മറ്റുയാത്രക്കാരെ അധികം  വെറുപ്പിക്കാൻ തോന്നിയില്ല.മനസ്സില്ലാമനസ്സോടെ  തിരിച്ചു നടന്നു.യാത്ര നിരാശപ്പെടുത്തലിന്റെ കലയാണെന്ന്  പണ്ടേതോ മഹാൻ പറഞ്ഞിട്ടുണ്ട്.ചിലപ്പോഴൊക്കെ  അത്  ശരിയാണെന്ന്  തോന്നിയിട്ടുണ്ട്.ഒരൽപ്പം നിരാശയോടെ അതിവേഗം തിരിച്ചിറങ്ങി.തിരിച്ചിറങ്ങുന്നതിനിടെ  ഗണപതി ഗുഹയും സന്ദർശിച്ചു.നല്ലൊരു ടോർച്ചിന്റെയും സമയത്തിന്റെയും  അഭാവത്തിൽ  ഗുഹയുടെ അകത്തേക്കുള്ള സഞ്ചാരം  വേണ്ടന്നുവെച്ചു.പൂജാരി സുരേഷ് ജോഗി വേഗത്തിൽ  തന്നെ ഗുഹയുടെ ചരിത്രം  വളരെ ചുരുക്കി പറഞ്ഞു.



                                                                                                   ഗണപതി ഗുഹയ്ക്ക്  മുൻപിൽ  സഹയാത്രികർ 

തിരിച്ചിറങ്ങുന്നതിതിനിടെ കുടജാദ്രിയിലെ കാറ്റും മൂടൽമഞ്ഞും പറഞ്ഞു ..."പോയി വേഗം തിരിച്ചുവരൂ ".കാണാൻ ബാക്കിവെച്ച കാഴ്ച്ചകൾ വീണ്ടും ഈ കാടും മലകളും താണ്ടി ഇവിടേയ് ക്കെത്താനുള്ള ഊർജ്ജമാകും....തീർച്ച.വിസ്മയങ്ങളിലേക്ക്  തിരിച്ചുവിളിക്കുന്ന കുടജാദ്രി....നിനക്ക്  തൽക്കാലത്തേക്ക്  വിട.

ഇന്നലെ വരെ  കുടജാദ്രിയെ അക്ഷരങ്ങളിലൂടെ മാത്രമേ  പരിചയമുണ്ടായിരുന്നുള്ളൂ...അനുഭവങ്ങളിലൂടെ ഈ പ്രകൃതിവിസ്മയത്തെ  അറിയുമ്പോൾ ഒന്നേ പറയാനുള്ളൂ....അക്ഷരങ്ങൾ കൊണ്ട്  വിസ്മയങ്ങൾ  തീർക്കുന്ന  ദേവിയുടെ മുന്നിൽ  നിന്നും തുടങ്ങിയ യാത്ര ....അത്  അക്ഷരങ്ങളിൽ  നിന്ന്  അനുഭവങ്ങളിലേക്കുള്ള യാത്രയായിരുന്നു.






    

Saturday, 5 April 2014

ദൃശ്യങ്ങളില്‍ നിന്ന് ദൃശ്യങ്ങളിലേക്ക്......


 ദൃശ്യങ്ങളിൽ  നിന്ന്  ദൃശ്യങ്ങളിലേക്ക്......


"ദൃശ്യം".....പുതുവത്സരസമ്മാനമായി   പ്രിയസംവിധായകൻ  ജീത്തു ജോസഫ്  മലയാളികൾക്ക്  സമർപ്പിച്ച  ദൃശ്യവിസ്മയം.തലനാരിഴകീറി സിനിമയെ അപഗ്രഥിക്കുന്ന മലയാളികളുടെ  ഹൃദയം കീഴടക്കിയ ഈ  ദൃശ്യവിസ്മയത്തെകുറിച്ചുള്ള   ഒരു  പോസ്റ്റുമാർട്ടം റിപ്പോർട്ടാണ്  ഇനി വരുന്നത്  എന്ന്  തെറ്റുദ്ധരികരുത്.സിനിമാപോസ്റ്റുമാർട്ടം സുലഭമായ ഈ  കാലഘട്ടത്തിൽ  ഇനിയൊന്നിന്റെകൂടി  ആവശ്യമില്ല എന്ന ഉത്തമബോധ്യമുള്ളതുകൊണ്ട്  പറയട്ടെ .... ഇത്  തികച്ചും വ്യക്തിപരമായ ഒരു അവസരനഷ്ടത്ത്തിന്റെ  അഥവാ  ദൃശ്യനഷ്ടത്തിന്റെ  പകർത്തിയെഴുത്ത്  മാത്രമാണ് .

2013ലെ  വിഷു ആഘോഷത്തിന്റെ ആലസ്യത്തിലിരിക്കുമ്പോഴാണ് ,അളിയനും  ചേച്ചിയും  ഒരു കൊച്ചിയാത്രയ്ക്ക്  ക്ഷണിക്കുന്നത് .കൈനീട്ടം കിട്ടിയതെല്ലാം  ചിലവാക്കാൻ ഒരവസരമല്ലേ..പോയേക്കാം എന്ന്  തീരുമാനിച്ചു.കാറിൽ കയറിയപ്പോഴാണ്  അറിയുന്നത് ,ഇന്നത്തെ യാത്രയുടെ പ്രധാനലക്ഷ്യം ഒരു സിനിമ സംവിധായകനെ കാണുകയാണത്രെ.
"ജീത്തു ജോസഫ് "......അളിയൻ  പറഞ്ഞു.."മ്മടെ  മമ്മി&മി  സിനിമേടെ  ഗെഡി "ചേച്ചി വിവരിച്ചു.
അപ്പോൾ  തന്നെ ചേച്ചിയുമായി  ചട്ടംകെട്ടി..."എടീ....മ്മക്ക്  ഷോപ്പിംങ്ങിനു  പോകാം...സംവിധായകനെ  അളിയൻ  ഒറ്റയ്ക്ക് പോയി  കണ്ടോളും.ഇനി നിർഭഗ്യവശാൽ  നിന്നെ  സിനിമയിലെ നായിക ആക്കിയാലോ...."എന്താണ്  കാരണം  എന്നറിയില്ല....മമ്മി&മി  കാര്യമായി  ദഹിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ  സംവിധായകനെ  കാണാനുള്ള  മോഹമൊന്നും  മനസ്സിൽ  ഉദിച്ചില്ല.
ഒബറോണ്‍ മാളിൽ  കാർ  നിർത്തി  ഇറങ്ങുമ്പോൾ  അളിയൻ  വീണ്ടും  ചോദിച്ചു..."പോരുന്നോ ??..ആളെ  ഒന്ന്  പരിചയപ്പെടാം."സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു.സംവിധായകന്  നൽകാൻ  പറഞ്ഞ്  തന്റെ  ചേട്ടൻ  നൽകിയ  ടീ  ബാഗുകളുമായി അളിയൻ നടന്നുനീങ്ങി.വൈകാതെ  ചേച്ചിയുമായി  ഷോപ്പിംങ്ങിലേക്ക്  കടന്നു.അപ്പോഴൊന്നും ഇത്  ഒരു അവസരനഷ്ടമാണെന്ന്  തോന്നിയില്ല.


 മാസങ്ങൾക്കുശേഷം  ജീത്തു ജോസഫിന്റെ  അടുത്ത  സിനിമ "മൈ ബോസ് " കാണാനിടയായി.ദിലീപ്  എന്ന  ജനപ്രിയനടന്റെ  അഭിനയശേഷി വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നത്  ശ്രദ്ധയിൽപ്പെട്ടു.അപ്പോൾ  മനസ്സിൽ  തോന്നി "ഈ ഗെഡി കൊള്ളാല്ലോ....പുരോഗതിയുണ്ട് ."ഹാസ്യം  കാര്യക്ഷമമായി കൈകാര്യം ചെയ്യാനറിയാത്ത പല സംവിധായകരും ദിലീപ്  എന്ന നടനെ  വാരിവിതറി  സിനിമ  ചെയ്തിട്ടുണ്ട്.വൈവിധ്യമാർന്ന വേഷങ്ങൾ കയ്യാളി പ്രതിഭ തെളിയിച്ച  ആ  നടനിലൂടെ പലരും  മലയാളിയുടെ സാമാന്യ ഹാസ്യബോധത്തെ  വെല്ലുവിളിച്ചിട്ടുണ്ട്.അതിൽ  നിന്നെല്ലാം   വത്യസ്തമായി  ഹാസ്യത്തിൽ ചളി കലരാതെ അവതരിപ്പിക്കാൻ ഈ സംവിധായകന്  കഴിഞ്ഞു .അപ്പോഴും അവസരം  നഷ്ടപെടുത്തിയതിന്റെ കാര്യമായ കുറ്റബോധം  തോന്നിയില്ല .


അധികം  വൈകാതെ  തന്നെ  വൈവിധ്യമാർന്ന  ഒരു  കുറ്റാന്വേഷണ  കഥയുമായി  ജീത്തു ജോസഫ്  വീണ്ടും  പ്രത്യക്ഷപ്പെട്ടു."മെമ്മറീസ് ".....ഇത്തവണ  കാര്യമായി ഒന്ന്  ഞെട്ടി.ജീത്തു ജോസഫ്  എന്ന സംവിധായകന്റെ കരിയർ ഗ്രാഫ്  ഉയരുന്നത് നോക്കിനിൽക്കവേ....മനസ്സിൽ  എവിടെയോ  ഒരു അവസരം നഷ്ടപെടുത്തിയതിന്റെ  കുറ്റബോധം  മുളപൊട്ടുന്നുണ്ടായിരുന്നു.പോയകാലം ആന പിടിച്ചാലും  തിരിച്ചുകിട്ടിലല്ലോ.

മെമ്മറീസിനു  പിന്നാലെ അധികം വൈകാതെ ദൃശ്യം തിയ്യേറ്ററുകളിൽ  എത്തി .വിമർശിക്കാൻ  മുട്ടിനിൽക്കുന്നവർക്ക്   ഇത്തവണയും  കാര്യമായി  ഒന്നും ലഭിച്ചില്ല.രണ്ട്  തവണ  പോയി ടിക്കറ്റ്  കിട്ടാതെ  മടങ്ങി .അപ്പോൾ  തീരുമാനിച്ചു....ഇനിയൽപ്പം  തിരക്ക്  ഒഴിഞ്ഞിട്ടേ  ഈ  സിനിമ കാണൂ  എന്ന് .തിരക്ക്  ഒഴിയാനായി  എകദേശം  ഒന്നരമാസം മാറ്റിവെച്ചു.ഇതിനകം  കൂട്ടുകാരും ബന്ധുക്കളുമെല്ലാം സിനിമ കണ്ടുകഴിഞ്ഞിരുന്നു."നീ  ഇതുവരെ ദൃശ്യം കണ്ടില്ലേ ?" എന്ന ചോദ്യം ഓരോരുത്തരായി  ചോദിക്കാൻ തുടങ്ങി."ഇല്ല " എന്ന്  മറുപടി പറഞ്ഞ്  മടുത്തപ്പോൾ,ഒരു വെള്ളിയാഴ്ച്ച  അനിയനെയും കൂട്ടി  ഇറങ്ങി.രണ്ടുമണിക്കൂർ നേരത്തെ ദൃശ്യവിസ്മയം  തുടങ്ങുന്നതിനുമുൻപ്  തിയ്യേറ്ററിൽ മൊത്തമായി ഒന്ന്  കണ്ണോടിച്ചു.കഷ്ടി ഒരു പത്തുകസേരകൾ മാത്രം  ഒഴിഞ്ഞുകിടക്കുന്നു .ഇതിനുമാത്രം എന്ത് വെടിമാരുന്നാണ്  ഇയാൾ  ഈ  സിനിമയിൽ  നിറച്ചിരിക്കുന്നതെന്ന്  മനസ്സിൽ  ചോദ്യം ഉയർന്നു.സ്ക്രീനിൽ  ആന്റണി  പെരുമ്പാവൂരിന്റെ  മുഖം  തെളിഞ്ഞതോടെ ചോദ്യമെല്ലാം മനസ്സിൽ  നിന്ന് മാഞ്ഞുപോയി...പഷേ  ആ ചോദ്യത്തിനുള്ള   ഉത്തരം   കണ്‍മുന്നിലെ  സ്ക്രീനിൽ  തെളീഞ്ഞുകൊണ്ടേയിരുന്നു.പ്രേക്ഷക  ശ്രദ്ധയെ  തെല്ലുപോലും  വ്യതിചലിക്കാൻ  അനുവദിക്കാതെയുള്ള  അവതരണമികവിന്  മനസ്സിൽ  ഒരായിരം  സല്യൂട്ട്  നൽകി.അവസാന  സീനും കഴിഞ്ഞ്  "ജീത്തു  ജോസഫ് " എന്ന  പേര്  എഴുതികാണിക്കുമ്പോൾ ഒരു ദീർഘനിശ്വാസത്തോടെ  എഴുന്നേറ്റ്  നടന്നു.മെമ്മറീസ്  കണ്ടപ്പോൾ  മുളപ്പൊട്ടിയ  കുറ്റബോധം ഇപ്പോൾ  ഒരു മഹാവൃക്ഷമായിരിക്കുന്നു.നഷ്ടപ്പെടുത്തിയ ആ  അവസരം  ഒന്ന്  തിരിച്ചുകിട്ടിയെങ്കിൽ  എന്ന്  മനസ്സ് പലതവണ ആഗ്രഹിച്ചു.

ടീ ബാഗുകളുമായി   ചേച്ചിക്കും  അളിയനുമൊപ്പം ഇനി  എന്നാണ്  ഒരു കൊച്ചിയാത്ര ??ഒബറോണ്‍ മാളിൽ  ഒരിക്കൽ  നഷ്ടപ്പെട്ട....അല്ല നഷ്ടപ്പെടുത്തിയ ഒരു പുഞ്ചിരി നിറഞ്ഞ മുഖം എന്ന ആ  ദൃശ്യം വീണ്ടെടുക്കാൻ. മനസ്സ്  സഞ്ചരിക്കുകയാണ്  നഷ്ടപ്പെട്ട  ദൃശ്യങ്ങളിൽ  നിന്ന്  സാങ്കല്പ്പിക ദൃശ്യങ്ങളിലേക്ക്......

ദൃശ്യങ്ങളിൽ  നിന്ന്  ദൃശ്യങ്ങളിലേക്ക്

 






Friday, 24 January 2014

ചളിമിസ്സ്.......

                               ചളിമിസ്സ്


ചളി……...ഇവിടെ ചളി എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത് ഫലഭൂവിഷ്ടമായ മണ്ണ് അല്ല എന്ന് വിനയപൂർവ്വം ഓർമ്മിപ്പിച്ചുകൊണ്ട്  തുടങ്ങട്ടെ.അതിവികൃതവും സാഹചര്യങ്ങൾക്ക് യോജിക്കാത്തതുമായ  തമാശകൾക്ക് കേരളത്തിന്റെ പല ഭാഗങ്ങളിലും ചളി എന്ന് വിശേഷിപ്പിക്കുന്നുണ്ട്.തമാശയുടെ മൂല്യം പിന്നെയും താഴ്ന്നാൽ ചേറ്  എന്നും വിളിക്കാം.

ദുരനുഭവങ്ങളുടെ  ഈറ്റില്ലമായിരുന്ന കോളേജ്  ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ  എപ്പോഴോ  
ആണ്  ചളി എന്ന ഇരട്ടപ്പേര്  ആദ്യമായി കാതുകളിൽ  എത്തിയത് ."ചളി ,ചെളി ,ചളീ"...കേരളത്തിന്റെ വിവിധഭാഗങ്ങളിൽ  നിന്നെത്തിയ കൂട്ടുകാർക്കിടയിൽ ചെറിയ ഉച്ചാരണവത്യാസങ്ങളോടെയാണെങ്കിലും  ആ പേര്  സജീവമായിരുന്നു.സ്വയം
സൃഷ്ടിച്ച ചളികളിൽ  മതിമറന്ന്  ചിരിച്ച് ,വളരെ  അധ്വാനിച്ചാണ്  ഈ പഴയന്നൂർക്കാരി   ചളിപട്ടം  സമ്പാദിച്ചത് ."രഞ്ജിനി.ബി" എന്ന സ്വന്തം പേര്  അറ്റൻഡൻസ്  രജിസ്റ്റർ ,മാർക്ക്ലിസ്റ്റ്  എന്നീ ചില കടലാസുകളിൽ  മാത്രം അവശേഷിച്ചു.അങ്ങനെ ചളി  രഞ്ജിനിയുടെ ഔദ്യോഗിക  ഇരട്ടപ്പേരായി.

 2011 ജൂലൈയോടുകൂടി  കോളേജ്  ജീവിതം  എന്ന കൊടുങ്കാറ്റ്  അവസാനിച്ചു.ഇനിയെന്ത്  എന്ന  ചോദ്യത്തിന്  മുൻപിൽ പകപ്പോടെ  നിന്ന നിമിഷങ്ങൾ.ആഘോഷങ്ങളിൽ അവശേഷിച്ച ഓർമ്മകളുമായി ഓരോരുത്തരും  ഓരോ വഴിക്ക്  പിരിഞ്ഞു.ജോബ്‌ഹണ്ട്, പച്ചമലയാളത്തിൽ പറഞ്ഞാൽ ജോലിതെണ്ടൽ...പിന്നീടുള്ള കുറച്ചുമാസം അതായിരുന്നു ചളീടെ പ്രധാനപരിപാടി.അവിടെയും അധികം വൈകിയില്ല.കൊച്ചിയിൽ നടന്ന ഇന്റർവ്യൂ വഴി ഒരു ഐടി കമ്പനിയിൽ ജോലി കിട്ടി.ഒരു വർഷം ട്രെയിനിംങ്ങ്  പൂനൈയിൽ.കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല...വിശന്നുനിൽക്കുന്നവന്റെ  മുൻപിൽ വിഭവസമൃദ്ധമായ ഒരു സദ്യ  പ്രത്യക്ഷപ്പെട്ടപോലെ...തോരനുപ്പുണ്ടോ,അച്ചാറിന്  എരിവ്  കൂടുതലുണ്ടോ  എന്നൊന്നും നോക്കാൻ  നേരമില്ലായിരുന്നു.വിശപ്പടക്കുക...അതായിരുന്നു പ്രധാനം. ഈശ്വരന്  സ്തുതി....പ്ളസ്ടു  വരെ പഠിച്ച  ഹിന്ദി പാഴായില്ല എല്ലാ ഹിന്ദിഗുരുക്കന്മാരെയും മനസ്സിൽ  ധ്യാനിച്ച്  ചളി പൂനൈയിലേക്ക്  വണ്ടി കയറി.ഒരു ആറേഴ് മാസം മാത്രമേ പൂനൈയ്ക്ക്  ചളിയെ സഹിക്കേണ്ടിവന്നുള്ളൂ.ജോലിഭാരം,ശബളം,ഭക്ഷ്ണപ്രശ്ങ്ങൾ അങ്ങനെ നിരവധി  കാരണങ്ങളാൽ  ചളി പൂനൈയോട്  വിടപറഞ്ഞു.തൊഴിൽരഹിതരുടെ ലോകത്തേക്ക് വിസിറ്റിംങ്ങ് വിസയിൽ  ഒരു സന്ദർശനം.

ഇനിയാണ്  ട്വിസ്റ്റ്‌ ....ചളി  ചളിമിസ്സാകുന്നു.....!!!!

വളരെ അപ്രതീക്ഷിതമായാണ്  ആ സന്ധ്യാസമയത്ത്  ചളീടെ  ഫോണ്‍  വരുന്നത് 

"ഡാ ...എനികൊരു  ജോലി കിട്ടി,ചേലക്കര ഗവ:പോളിടെക്നിക്കിൽ  ഗസ്റ്റ് ലക്ചറർ"
ഒരു ജോലി കിട്ടിയതിന്റെ സന്തോഷമൊന്നും ആ ശബ്ദത്തിലുണ്ടായിരുന്നില്ല.

"ഞാൻ ഈ ജോലിക്ക് പോകണോ ?" ഇതായിരുന്നു ആദ്യചോദ്യം 

പോകണം.....മറുപടി നൽകാൻ രണ്ടാമാതൊന്ന് ആലോചിക്കേണ്ടി വന്നില്ല,കാരണം ഒരു കുട്ടിയുടെയും ഭാവി നശിപ്പിക്കാനാവശ്യമായ വിഷം അവളുടെ മനസ്സിൽ  ഇല്ല.ഈ ജോലിക്ക് വേണ്ട ഏറ്റവും വലിയതും അടിസ്ഥാനപരവുമായ  യോഗ്യത.ഈ വരികൾ വായിച്ചപ്പോൾ  ചളി അങ്ങേയറ്റത്തെ പുണ്യവതിയാണെന്ന്  നിങ്ങൾ തെറ്റുദ്ധരിക്കരുത്.സ്ത്രീസഹജമായ അൽപ്പസ്വൽപ്പം പരദൂഷണവും  കുശുമ്പുമൊക്കെ  ഇവിടെയും ഉണ്ട്.സംഭാഷണം തുടരുന്നതിനിടെ അടുത്ത ചോദ്യം.....

"ഇനി നിനക്ക് വല്ല ടീച്ചിംങ്ങ് ടിപ്സ്  തരാനുണ്ടോ ?"

ആ ചോദ്യത്തിനുത്തരം തേടി ഞങ്ങൾ കോളേജ്  ജീവിതത്തിലേക്ക് തിരിച്ചുനടന്നു.അവിടെ കണ്ട ഭൂരിഭാഗം അദ്ധ്യാപകമുഖങ്ങൾക്കും ആജ്ഞയുടെയും മാനസ്സിക മർദ്ധനമുറകളുടെയും  ടിപ്സ് മാത്രമേ തരാനുണ്ടായിരുന്നുള്ളൂ.ഇന്റേണൽമാർക്ക്  എന്ന കൂച്ചുവിലങ്ങ്  ഉയർത്തിക്കാട്ടി  ബഹുമാനം ഇരന്നുവാങ്ങുന്നവർ.സാഡിസ്റ്റുകളാൽ സമ്പന്നമായിരുന്നു ആ അദ്ധ്യാപകലോകം.അവരിൽ  നിന്നും ഒരുപാട്  ടിപ്സ് കിട്ടി....ഒരു അദ്ധ്യാപിക എങ്ങനെയൊക്കെ ആവരുത്  എന്ന  അമൂല്യമായ പാഠങ്ങൾ.ആ നാലുവർഷത്തിൽ ഈ സാഡിസ്റ്റുകളൊക്കെ  അരങ്ങുവാഴുമ്പോഴും ദൈവദൂതരെപോലെ  നാലോ അഞ്ചോ പേർ  ഞങ്ങൾക്കിടയിയിലേക്ക് ഇറങ്ങി വന്നിരുന്നു.അവരിൽ നിന്നും കിട്ടി  ചളിക്ക്  കുറച്ച്  ടിപ്സ്.ഒരു നല്ല അദ്ധ്യാപികക്കുവേണ്ട  ഗുണങ്ങൾ  ചളിക്ക്  പറഞ്ഞുകൊടുത്തത്  അവരായിരുന്നു.

അങ്ങനെ കിട്ടിയ ടിപ്സ്  എല്ലാം മനസ്സിലോർത്തുകൊണ്ട്  ചളി കളത്തിലേക്കിറങ്ങി....2013 ജൂണ്‍  ആദ്യവാരത്തിൽ.പിന്നെ ഏകദേശം ഒരു മാസത്തോളം ചളിയെക്കുറിച്ച്  യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഗവണ്‍മെന്റ് കോളേജല്ലേ.....നല്ല മുട്ടൻ പണി കിട്ടികാണും  എന്നാ  വിചാരിച്ചത്.പിള്ളേര്  പുതിയ ടീച്ചറെ  നല്ലരീതിയിൽ  റാഗ്  ചെയ്തോ എന്നറിയാൻ ആകാംഷയുണ്ടായിരുന്നു.
ആകാംഷ ഉള്ളിലൊതുക്കി കാത്തിരുന്നു.ക്ഷമആട്ടിൻസൂപ്പിന്റെ  ഫലം ചെയ്യും എന്നല്ലേ പഴമൊഴി.ആഴ്ച്ചകൾക്കുശേഷം ചളീടെ ഫോണ്‍  വന്നു.തിക്താനുഭവങ്ങളുടെ വിവരണം പ്രതീക്ഷിച്ചാണ് ഫോണെടുത്തത്.
പക്ഷേ കണക്കുകൂട്ടലുകളെല്ലാം തെറ്റി.ചളി പറഞ്ഞുതുടങ്ങി,

"ഡാ .....പ്രതീക്ഷിച്ചപോലെ പണികിട്ടില്ലാട്ടാ ....ദൈവാനുഗ്രഹന്നാ തോന്നണേ.ഞാൻ പിള്ളേരുമായി സിങ്കായി.ഇപ്പോ ഇവിടെ സ്വർഗ്ഗാ...." 

സ്വർഗത്തിലേക്കുള്ള പാത കല്ലും മുള്ളും നിറഞ്ഞതാണെന്നാ  പറഞ്ഞു കേട്ടിട്ടുള്ളത്.പക്ഷേ ഇവിടെയും ചളിക്ക്  കാര്യമായി കല്ലും മുള്ളും ചവിട്ടേണ്ടി വന്നില്ല.പിന്നീടങ്ങോട്ടുള്ള  ഓരോ  ഫോണ്‍കോളിലും നിരവധി കോളേജ്  വിശേഷങ്ങൾ കാതിലെത്തി.പഠനവും പരീക്ഷയും സൗഹൃദവും പ്രണയവും ആർട്സും സ്പോർട്സും  രാഷ്ട്രീയവും....എല്ലാ രുചികളും നിറഞ്ഞിരുന്നു ആ വിശേഷങ്ങളിൽ.ശിഷ്യഗണങ്ങളുടെ  വിജയശതമാനം കണക്കിലെടുത്താലും ചളിമിസ്സ് മുൻപന്തിയിലാണ് .ആഹ്ളാദപൂർണ്ണമായ അദ്ധ്യാപകജീവിതത്തിലൂടെ ചളി വിജയത്തിന്റെ പടവുകൾ ചവിട്ടുമ്പോൾ,ഞങ്ങൾ സുഹൃത്തുക്കൾ അതീവസന്തുഷ്ടാരാണ്.
നെഞ്ചിൽ കൈവെച്ചുകൊണ്ട്  ഞങ്ങൾക്ക്  പറയാം..."ചളി.....അവൾ  കുട്ടികളുടെ മനസ്സറിയുന്നഅദ്ധ്യാപികയാണെന്ന്."


സ്വന്തം കോളേജ് ജീവിതത്തിൽ നഷ്ടപ്പെട്ട സ്വാതന്ത്ര്യവും സന്തോഷവും  ചളിമിസ്സ്  വീണ്ടെടുക്കുന്നു....തന്റെ ശിഷ്യരിലൂടെ....


ഇതിനൊക്കെ  സാക്ഷി  എന്ന  നിലയിൽ  ഒന്നേ പറയാനുള്ളൂ....
ജീവിതത്തിലെ ചില ട്വിസ്റ്റുകൾ  ഒരു നിയോഗമാണ് 
ചളി.....ചളിമിസ്സായതും  ഒരു നിയോഗമാണ് .

നല്ല അദ്ധ്യാപകർ എന്നും ഒരു നിയോഗമാണ്.....!!!!

"Of all the hard jobs around,one of the hardest is being a good teacher."-Maggie Gallagher









 


 
 

Saturday, 12 October 2013

ശാരദേട്ടന്‍


 ശാരദേട്ടൻ


തൃശൂർ  നഗരത്തിലെ പൊടിപടലങ്ങൾക്കും  കാതുതുളച്ചുകയറുന്ന  വാഹനശബ്ദങ്ങൾക്കും   തീറെഴുതികൊടുത്ത ഒരു പ്രഭാതമായിരുന്നു അത് .കോളേജ്  ജീവിതത്തിലെ  അവിസ്മരണീയ  നിമിഷങ്ങളൾ  അയവിറാക്കാൻ തലേദിവസം  പൂരനഗരിയിൽ ഒത്തുകൂടിയിരുന്നു. ക്ളോക്കിലെ  സൂചികളും അവയുടെ വേഗവും കണ്ണിൽപെടാത്ത നിമിഷങ്ങളായിരുന്നു  അത് .അതുകൊണ്ട്  എപ്പോ ഉറങ്ങി എന്നറിയില്ല.ഒന്നറിയാം .....ഉണർന്നപ്പോൾ  രാവിലെ  പത്തുമണി  കഴിഞ്ഞിരിക്കുന്നു .വിശപ്പിന്റെ  വിളി  കലശലായതോടെ  ഹോട്ടൽ  തേടിയിറങ്ങി.സ്ഥിരം അത്താണിയായിരുന്ന ഇന്ത്യൻ കോഫീഹൗസും മണീസും എല്ലാം  ഒഴിവാക്കി,നഗരത്തിൽ നിന്ന്  അൽപ്പം മാറി  ഒരു  ഉഗ്രൻ  ഹോട്ടൽ  തെരഞ്ഞെടുത്തത്  ഗെഡിയാണ് .ഓ .....ഗെഡി  എന്നുപറഞ്ഞാൽനിങ്ങൾക്കറിയിലല്ലോ?ക്ഷമിക്കണം....ഗെഡി
എന്നാൽ  ആത്മമിത്രം  ജോണ്‍ .ഗെഡി  വളരെ പ്ളാനിംങ്ങോടുകൂടി  നീങ്ങുന്ന  ആളാണ്‌ .അതിപ്പോൾ   പ്രാതലിന്റെ   കാര്യത്തിലായാലും  യുണിവേഴ്സിറ്റി  പരീക്ഷക്കുള്ള  പഠനത്തിന്റെ  കാര്യത്തിലായാലും വിശപ്പിന്റെ  ആധിക്യത്താൽ വയറ്റിലേക്കുപോയ മസാലദോശയുടെയും  വടയുടെയും  എണ്ണത്തിൽ  ആർക്കും  തീരെ നിശ്ചയമുണ്ടായിരുന്നില്ല.എന്നാൽ  സപ്ളെയർക്ക്  എല്ലാം കൃത്യമായി  ഓർമ്മയുണ്ടായിരുന്നു.നീണ്ട യുദ്ധത്തിനുശേഷം  ബിൽ  വന്നു .മ്മടെ പ്ളാനർ  തന്നെയാണ്  ആദ്യം  ബിൽ   നോക്കിയത് .അവന്റെ  മുഖഭാവത്തിൽ  സർവ്വതും വ്യക്തമായിരുന്നു.മസാലദോശയുടെ വിലയിലേക്ക്  ഒന്നുരണ്ടുതവണ  കണ്ണടച്ചുതുറന്നു  നോക്കി.ആ നിമിഷം ആദ്യം മനസ്സിലൂടെ  കടന്നുപോയത്  ശാരദേട്ടന്റെ  മുഖമായിരുന്നു .
മനസ്സില്ലാമനസ്സോടെ  ആ  ബില്ലും  അടച്ച്  തിരികെ  യാത്ര  തുടരുമ്പോഴും  ശാരദേട്ടനും മസാലദോശയും മനസ്സിൽ  നിന്ന് മാഞ്ഞിരുന്നില്ല.ഇത്രയൊക്കെ  പറയാൻ ഈ  ശാരദേട്ടൻ ആരാ..... ?എന്ന്  നിങ്ങളുടെ  മനസ്സിൽ  ചോദ്യമുയരാം.അപ്പോ   ഇനി  നമുക്ക്  ശാരദേട്ടനിലേക്ക്  കടക്കാം.


കോളേജ്  ഹോസ്റ്റലിൽ  എത്തിയ  ആദ്യനാളുകളിൽ  നടത്തിയ  ഒരു  സന്ധ്യാ  സഞ്ചാരത്തിലാണ്  പൊടിപിടിച്ച  ആ  ചെറുപലക  കണ്ണിൽ  തെളിഞ്ഞത് ."ഹോട്ടൽ  ശാരദ ".ഇവിടെ ഇങ്ങനെ  ഒരു  ഹോട്ടലുണ്ടല്ലേ...എന്നാൽ  പിന്നെ   കയറിനോക്കാം.ഓടുമേഞ്ഞ  ഒരു കൊച്ചുവീടിന്റെ  മുൻഭാഗം  ഹോട്ടലാക്കി  രൂപാന്തരപെടുത്തിയിരിക്കുന്നു.ആട്ടവും ഇളക്കവും  കൈമുതലാക്കിയ  മൂന്ന്  ബഞ്ചും ഡസ്കും,എണ്ണ പുരണ്ട  ചില്ലുകൂട്ടിൽ  കുറച്ചു പലഹാരങ്ങൾ,ജാംബവാന്റെ കാലത്തുള്ള ഒരു  ടി.വി,അതിൽ  ഏതോ  തമിഴ്സിനിമയും കണ്ട്  കൈയിൽ  എരിയുന്ന  ബീഡി(നിയമപ്രകാരമുള്ള  മുന്നറിയപ്പ് :പുകവലി  ആരോഗ്യത്തിന്  ഹാനീകരം)മായി ശാരദേട്ടൻ  ഇരിക്കുന്നു.കണ്ടപ്പോൾ  തന്നെ   ചില്ലുകൂട്ടിലെ  പലഹാരങ്ങളിലേക്ക്  കൈചൂണ്ടി  പറഞ്ഞു "ഇനി ഇതുമാത്രമേയുള്ളൂ....."ഒരു  കട്ടൻചായക്കുശേഷം  ശാരദയിലെ  രാവിലത്തെ  മെനുവിനെകുറിച്ച്  വിശദമായി ചോദിച്ചറിഞ്ഞു .പിന്നീട്  എല്ലാ  ബുധനാഴ്ച്ചയും മെസ്സിലെ കരിങ്കൽ ഇഡലിയിൽ  നിന്ന്   രക്ഷനേടാനായി  ഹോട്ടൽ  ശാരദയായിരുന്നു  ശരണം.ഏകദേശം ഒരു  ആറുമാസം  കഴിഞ്ഞപ്പോഴേക്കും  ഹോട്ടൽ ശാരദ  താൽക്കാലികമായി  അടച്ചു.കാരണം  എന്താണെന്ന്  വ്യക്തമല്ലായിരുന്നു.സംഭവബഹുലമായ  അഭ്യാസങ്ങൾക്കുശേഷം ഭൂരിഭാഗം പേരും  കോളേജ്  ഹോസ്റ്റലിനോട്  വിടപറഞ്ഞു .പിന്നീടുള്ള  താമസം  വാടകയ്ക്കെടുത്ത സ്വന്തം  സാമ്രജ്യത്തിലായിരുന്നു.എപ്പോൾ വേണമെങ്കിലും  വരാം,പോകാം.അമ്പലത്തിൽ  നടതള്ളിയ കന്നുകാലികൾ  അനുഭവിക്കുന്ന  ഒരു  സ്വാതന്ത്ര്യമുണ്ടല്ലോ ..അത്  അനുഭവിച്ചു തുടങ്ങിയ  കാലമായിരുന്നു  അത്.
വൈകാതെ  തന്നെ ഹോട്ടൽ ശാരദ  വീണ്ടും  തുറന്നു.പഴയതിലും ഗംഭീര സെറ്റപ്പോടെ.അതും പാമ്പാടി ബസ് സ്റ്റോപ്പിനടുത്ത് . പിന്നീടങ്ങോട്ട്   കോളേജ്  പിള്ളേരുടെ  പ്രവാഹമായിരുന്നു.വളരെ  പെട്ടന്നുതന്നെ ശരദേട്ടൻ  പച്ച പിടിച്ചു തുടങ്ങി.പുതിയ മെസ്സിലെ  ഭക്ഷണപരീക്ഷണങ്ങളിൽ  നിന്നും  രക്ഷനേടാനായി  വീണ്ടും ഒരു വഴി തുറന്നുകിട്ടി.ഒരുരാത്രി ലക്കിടി പാലത്തിൽ  കാറ്റുകൊണ്ട്  നിൽക്കുമ്പോൾ  പ്രിയസുഹൃത്ത്  കരു  ചോദിച്ചു.."മദാ... ഹോട്ടൽ ശാരദയിലെ  ചേട്ടന്റെ  പേരെന്താണ് ?".ആ നിമിഷം വരെ അങ്ങനൊരു പേരിന്റെ  ആവശ്യം  ഉയർന്നുവന്നിട്ടില്ല.ചേട്ടൻ വിളി  മാത്രമായിരുന്നു അതുവരെ  ഉണ്ടായിരുന്നത് .ഉടൻ  അവൻ  തന്നെ പറഞ്ഞു .
ഇനി പേരൊന്നും അന്വേഷിക്കണ്ട,"ശാരദേട്ടൻ ",'ഹോട്ടൽ  ശാരദയുടെ  മുതലാളി -ശാരദേട്ടൻ '.ആ നിമിഷം  ആ  പാവം മനുഷ്യന്  ശാരദേട്ടൻ  എന്ന പേരുവീണു.
രുചിയും,ഗുണനിലവാരവും,താങ്ങാവുന്ന  വിലയും,എല്ലാം ചേർന്നപ്പോൾ  ശാരദേട്ടൻ  സ്റ്റാറായി.15 രൂപയുടെ  മസാലദോശ,5 രൂപയ്ക്ക്  കൈനിറയെ  കിട്ടുന്ന പോക്കാവട,18 രൂപയുടെ സമൃദ്ധമായ ഊണ് ,എല്ലാംകൊണ്ടും  അവിടത്തെ   വിലവിവരപ്പട്ടിക  കണ്ണിന്  കുളിർമ്മയായിരുന്നു.തകൃതിയായി  കച്ചവടം  നടക്കുന്നതിനിടെ  ശാരദേട്ടൻ  ഒരു  മണ്ടത്തരം  കാണിച്ചു.നാട്ടുകാർക്കുള്ളതുപോലെ കോളേജ്  പിള്ളേർക്കും  ഒരു  പറ്റുപുസ്തകം  തുറന്നു,വെറും അഞ്ഞൂറുരൂപ മാത്രം മുൻകൂറായി  വാങ്ങികൊണ്ട് .ഓരോ  നേരം കഴിച്ച  ഭക്ഷണത്തിന്റെ  തുക കഴിച്ച  ആൾ  തന്നെ പറ്റുപുസ്തകത്തിലെഴുതണം.ശാരദേട്ടന്റെ നിഷ്കളങ്കത  ചൂഷണം ചെയ്ത്  ചില തലതെറിച്ചവർ  കണക്കുകൾ  കുറച്ച്  എഴുതി.കുടത്തിന്റെ ചോർച്ച  അടയ്ക്കാതെ  ശാരദേട്ടൻ  വീണ്ടും വെള്ളം കോരികൊണ്ടിരുന്നു.അവസാനം കോളേജിനോട്  വിടപറയുന്ന  സമയത്ത്  ഒരു വിഷവിത്ത്  പറ്റുപുസ്തകത്തിലെ  കണക്കുകൾ  സൂത്രത്തിൽ  കീറി മാറ്റി.ആഹാരം  തന്നവനോട്  ചെയ്ത  പ്രത്യുപകാരം.




മാസങ്ങളക്ക്  ശേഷം  വീണ്ടും  പാമ്പാടിയിലെത്തിയപ്പോൾ ,ഹോട്ടൽ  ശാരദ  എന്ന  ബോർഡ്  കണ്ടില്ല .പകരം വേറൊരു ബോർഡ്  കണ്ടു "ഹോട്ടൽ  ഷൈൻ ".പുതിയ ഹോട്ടൽ മുതലാളിയോട്  ശാരദേട്ടന്റെ  വിശേഷങ്ങൾ  അന്വേഷിച്ചു.അറിഞ്ഞ വിശേഷങ്ങൾ എല്ലാം കാതിനും മനസ്സിനും സുഖം പകരുന്നതായിരുന്നു.ശാരദേട്ടന്റെ  രണ്ട്  മക്കൾക്കും  നല്ല ജോലി കിട്ടിയിരിക്കുന്നു .....ശാരദേട്ടൻ  ഇപ്പോൾ  സന്തുഷ്ടമായ  വിശ്രമം ജീവിതം നയിക്കുന്നു .ഇത്രയും കേട്ടപ്പോൾ  പണ്ടെവിടെയോ  കേട്ട  രണ്ടുവരി  ഓർമ്മ  വരുന്നു
 

"അത്യുന്നതങ്ങളിൽ  ഈശ്വരന്  സ്തുതി
ഭൂമിയിൽ  നന്മയുള്ളവർക്കുമാത്രം  സമാധാനം
"

Friday, 9 August 2013

വെള്ളിവെളിച്ചത്തിലേക്ക്.....



വെള്ളിവെളിച്ചത്തിലേക്ക്.......

നഷ്ടപെരുമഴയിൽ
കുട  ചോർന്നൊലിക്കുന്നു 
കാലമെന്ന  റോഡിൽ 
കൂട്ടിനിന്നാരുമില്ല 
മങ്ങിയ വഴിവെളിച്ചത്തിൽ 
വളവും തിരിവുമറിയുന്നില്ല
കാലത്തിനിപ്പോൾ 
കാഞ്ഞിരത്തേക്കാൾ  കൈയ്പ്പാണോ ?
അറിയില്ല ........
കാരണം 
നാളിതുവരെ കാഞ്ഞിരം രുചിച്ചിട്ടില്ല 
പക്ഷേ ......ഒന്നറിയാം 
കാലത്തിനിപ്പോൾ  കൈയ്പ്പുണ്ട് 
കൈയ്പ്പിനൊടുവിലൊരു 
മധുരമെന്ന പ്രതീക്ഷയിൽ 
കാഞ്ഞിരക്കായ തിന്നാതെ 
കാലമെന്ന  കറുത്ത റോഡിലെ 
വെള്ള വരകളെണ്ണിയെണ്ണി 
ഞാൻ  നടക്കുന്നു ....
നാളയുടെ  വെള്ളിവെളിച്ചം തേടി.


Friday, 2 August 2013

ഒരു ലൈഫ് ജാക്കറ്റിനായ്

 ഒരു ലൈഫ്  ജാക്കറ്റിനായ് ...


നാവിലെ  നാരങ്ങ മിഠായിപോൽ 
നോവെല്ലാമലിഞ്ഞുത്തീർന്നെങ്കിൽ 
കണ്‍ചിമ്മി  തുറക്കുന്ന മാത്രയിൽ 
കഷ്ടകാലം ഓടിമറഞ്ഞെങ്കിൽ 
കൈരേഖയിൽ  കഷ്ടകാലം  ഗണിക്കവേ 
മനസിലുയരുന്നീ  വ്യാമോഹങ്ങൾ 
നമ്മൾ ഞാനും  നീയുമായ് 
പിരിയുന്ന  കാലം 
കഷ്ടകാലം 
കഷ്ടകാലതിരയിൽ  ആടിയുലയുന്ന 
പായ്കപ്പലതിലെ 
ഏകനാം  യാത്രികൻ  ഞാൻ 
മോഹിച്ചുപോകുന്നൊരു 
ലൈഫ് ജാക്കറ്റിനായ്