Saturday, 5 April 2014

ദൃശ്യങ്ങളില്‍ നിന്ന് ദൃശ്യങ്ങളിലേക്ക്......


 ദൃശ്യങ്ങളിൽ  നിന്ന്  ദൃശ്യങ്ങളിലേക്ക്......


"ദൃശ്യം".....പുതുവത്സരസമ്മാനമായി   പ്രിയസംവിധായകൻ  ജീത്തു ജോസഫ്  മലയാളികൾക്ക്  സമർപ്പിച്ച  ദൃശ്യവിസ്മയം.തലനാരിഴകീറി സിനിമയെ അപഗ്രഥിക്കുന്ന മലയാളികളുടെ  ഹൃദയം കീഴടക്കിയ ഈ  ദൃശ്യവിസ്മയത്തെകുറിച്ചുള്ള   ഒരു  പോസ്റ്റുമാർട്ടം റിപ്പോർട്ടാണ്  ഇനി വരുന്നത്  എന്ന്  തെറ്റുദ്ധരികരുത്.സിനിമാപോസ്റ്റുമാർട്ടം സുലഭമായ ഈ  കാലഘട്ടത്തിൽ  ഇനിയൊന്നിന്റെകൂടി  ആവശ്യമില്ല എന്ന ഉത്തമബോധ്യമുള്ളതുകൊണ്ട്  പറയട്ടെ .... ഇത്  തികച്ചും വ്യക്തിപരമായ ഒരു അവസരനഷ്ടത്ത്തിന്റെ  അഥവാ  ദൃശ്യനഷ്ടത്തിന്റെ  പകർത്തിയെഴുത്ത്  മാത്രമാണ് .

2013ലെ  വിഷു ആഘോഷത്തിന്റെ ആലസ്യത്തിലിരിക്കുമ്പോഴാണ് ,അളിയനും  ചേച്ചിയും  ഒരു കൊച്ചിയാത്രയ്ക്ക്  ക്ഷണിക്കുന്നത് .കൈനീട്ടം കിട്ടിയതെല്ലാം  ചിലവാക്കാൻ ഒരവസരമല്ലേ..പോയേക്കാം എന്ന്  തീരുമാനിച്ചു.കാറിൽ കയറിയപ്പോഴാണ്  അറിയുന്നത് ,ഇന്നത്തെ യാത്രയുടെ പ്രധാനലക്ഷ്യം ഒരു സിനിമ സംവിധായകനെ കാണുകയാണത്രെ.
"ജീത്തു ജോസഫ് "......അളിയൻ  പറഞ്ഞു.."മ്മടെ  മമ്മി&മി  സിനിമേടെ  ഗെഡി "ചേച്ചി വിവരിച്ചു.
അപ്പോൾ  തന്നെ ചേച്ചിയുമായി  ചട്ടംകെട്ടി..."എടീ....മ്മക്ക്  ഷോപ്പിംങ്ങിനു  പോകാം...സംവിധായകനെ  അളിയൻ  ഒറ്റയ്ക്ക് പോയി  കണ്ടോളും.ഇനി നിർഭഗ്യവശാൽ  നിന്നെ  സിനിമയിലെ നായിക ആക്കിയാലോ...."എന്താണ്  കാരണം  എന്നറിയില്ല....മമ്മി&മി  കാര്യമായി  ദഹിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ  സംവിധായകനെ  കാണാനുള്ള  മോഹമൊന്നും  മനസ്സിൽ  ഉദിച്ചില്ല.
ഒബറോണ്‍ മാളിൽ  കാർ  നിർത്തി  ഇറങ്ങുമ്പോൾ  അളിയൻ  വീണ്ടും  ചോദിച്ചു..."പോരുന്നോ ??..ആളെ  ഒന്ന്  പരിചയപ്പെടാം."സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു.സംവിധായകന്  നൽകാൻ  പറഞ്ഞ്  തന്റെ  ചേട്ടൻ  നൽകിയ  ടീ  ബാഗുകളുമായി അളിയൻ നടന്നുനീങ്ങി.വൈകാതെ  ചേച്ചിയുമായി  ഷോപ്പിംങ്ങിലേക്ക്  കടന്നു.അപ്പോഴൊന്നും ഇത്  ഒരു അവസരനഷ്ടമാണെന്ന്  തോന്നിയില്ല.


 മാസങ്ങൾക്കുശേഷം  ജീത്തു ജോസഫിന്റെ  അടുത്ത  സിനിമ "മൈ ബോസ് " കാണാനിടയായി.ദിലീപ്  എന്ന  ജനപ്രിയനടന്റെ  അഭിനയശേഷി വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നത്  ശ്രദ്ധയിൽപ്പെട്ടു.അപ്പോൾ  മനസ്സിൽ  തോന്നി "ഈ ഗെഡി കൊള്ളാല്ലോ....പുരോഗതിയുണ്ട് ."ഹാസ്യം  കാര്യക്ഷമമായി കൈകാര്യം ചെയ്യാനറിയാത്ത പല സംവിധായകരും ദിലീപ്  എന്ന നടനെ  വാരിവിതറി  സിനിമ  ചെയ്തിട്ടുണ്ട്.വൈവിധ്യമാർന്ന വേഷങ്ങൾ കയ്യാളി പ്രതിഭ തെളിയിച്ച  ആ  നടനിലൂടെ പലരും  മലയാളിയുടെ സാമാന്യ ഹാസ്യബോധത്തെ  വെല്ലുവിളിച്ചിട്ടുണ്ട്.അതിൽ  നിന്നെല്ലാം   വത്യസ്തമായി  ഹാസ്യത്തിൽ ചളി കലരാതെ അവതരിപ്പിക്കാൻ ഈ സംവിധായകന്  കഴിഞ്ഞു .അപ്പോഴും അവസരം  നഷ്ടപെടുത്തിയതിന്റെ കാര്യമായ കുറ്റബോധം  തോന്നിയില്ല .


അധികം  വൈകാതെ  തന്നെ  വൈവിധ്യമാർന്ന  ഒരു  കുറ്റാന്വേഷണ  കഥയുമായി  ജീത്തു ജോസഫ്  വീണ്ടും  പ്രത്യക്ഷപ്പെട്ടു."മെമ്മറീസ് ".....ഇത്തവണ  കാര്യമായി ഒന്ന്  ഞെട്ടി.ജീത്തു ജോസഫ്  എന്ന സംവിധായകന്റെ കരിയർ ഗ്രാഫ്  ഉയരുന്നത് നോക്കിനിൽക്കവേ....മനസ്സിൽ  എവിടെയോ  ഒരു അവസരം നഷ്ടപെടുത്തിയതിന്റെ  കുറ്റബോധം  മുളപൊട്ടുന്നുണ്ടായിരുന്നു.പോയകാലം ആന പിടിച്ചാലും  തിരിച്ചുകിട്ടിലല്ലോ.

മെമ്മറീസിനു  പിന്നാലെ അധികം വൈകാതെ ദൃശ്യം തിയ്യേറ്ററുകളിൽ  എത്തി .വിമർശിക്കാൻ  മുട്ടിനിൽക്കുന്നവർക്ക്   ഇത്തവണയും  കാര്യമായി  ഒന്നും ലഭിച്ചില്ല.രണ്ട്  തവണ  പോയി ടിക്കറ്റ്  കിട്ടാതെ  മടങ്ങി .അപ്പോൾ  തീരുമാനിച്ചു....ഇനിയൽപ്പം  തിരക്ക്  ഒഴിഞ്ഞിട്ടേ  ഈ  സിനിമ കാണൂ  എന്ന് .തിരക്ക്  ഒഴിയാനായി  എകദേശം  ഒന്നരമാസം മാറ്റിവെച്ചു.ഇതിനകം  കൂട്ടുകാരും ബന്ധുക്കളുമെല്ലാം സിനിമ കണ്ടുകഴിഞ്ഞിരുന്നു."നീ  ഇതുവരെ ദൃശ്യം കണ്ടില്ലേ ?" എന്ന ചോദ്യം ഓരോരുത്തരായി  ചോദിക്കാൻ തുടങ്ങി."ഇല്ല " എന്ന്  മറുപടി പറഞ്ഞ്  മടുത്തപ്പോൾ,ഒരു വെള്ളിയാഴ്ച്ച  അനിയനെയും കൂട്ടി  ഇറങ്ങി.രണ്ടുമണിക്കൂർ നേരത്തെ ദൃശ്യവിസ്മയം  തുടങ്ങുന്നതിനുമുൻപ്  തിയ്യേറ്ററിൽ മൊത്തമായി ഒന്ന്  കണ്ണോടിച്ചു.കഷ്ടി ഒരു പത്തുകസേരകൾ മാത്രം  ഒഴിഞ്ഞുകിടക്കുന്നു .ഇതിനുമാത്രം എന്ത് വെടിമാരുന്നാണ്  ഇയാൾ  ഈ  സിനിമയിൽ  നിറച്ചിരിക്കുന്നതെന്ന്  മനസ്സിൽ  ചോദ്യം ഉയർന്നു.സ്ക്രീനിൽ  ആന്റണി  പെരുമ്പാവൂരിന്റെ  മുഖം  തെളിഞ്ഞതോടെ ചോദ്യമെല്ലാം മനസ്സിൽ  നിന്ന് മാഞ്ഞുപോയി...പഷേ  ആ ചോദ്യത്തിനുള്ള   ഉത്തരം   കണ്‍മുന്നിലെ  സ്ക്രീനിൽ  തെളീഞ്ഞുകൊണ്ടേയിരുന്നു.പ്രേക്ഷക  ശ്രദ്ധയെ  തെല്ലുപോലും  വ്യതിചലിക്കാൻ  അനുവദിക്കാതെയുള്ള  അവതരണമികവിന്  മനസ്സിൽ  ഒരായിരം  സല്യൂട്ട്  നൽകി.അവസാന  സീനും കഴിഞ്ഞ്  "ജീത്തു  ജോസഫ് " എന്ന  പേര്  എഴുതികാണിക്കുമ്പോൾ ഒരു ദീർഘനിശ്വാസത്തോടെ  എഴുന്നേറ്റ്  നടന്നു.മെമ്മറീസ്  കണ്ടപ്പോൾ  മുളപ്പൊട്ടിയ  കുറ്റബോധം ഇപ്പോൾ  ഒരു മഹാവൃക്ഷമായിരിക്കുന്നു.നഷ്ടപ്പെടുത്തിയ ആ  അവസരം  ഒന്ന്  തിരിച്ചുകിട്ടിയെങ്കിൽ  എന്ന്  മനസ്സ് പലതവണ ആഗ്രഹിച്ചു.

ടീ ബാഗുകളുമായി   ചേച്ചിക്കും  അളിയനുമൊപ്പം ഇനി  എന്നാണ്  ഒരു കൊച്ചിയാത്ര ??ഒബറോണ്‍ മാളിൽ  ഒരിക്കൽ  നഷ്ടപ്പെട്ട....അല്ല നഷ്ടപ്പെടുത്തിയ ഒരു പുഞ്ചിരി നിറഞ്ഞ മുഖം എന്ന ആ  ദൃശ്യം വീണ്ടെടുക്കാൻ. മനസ്സ്  സഞ്ചരിക്കുകയാണ്  നഷ്ടപ്പെട്ട  ദൃശ്യങ്ങളിൽ  നിന്ന്  സാങ്കല്പ്പിക ദൃശ്യങ്ങളിലേക്ക്......

ദൃശ്യങ്ങളിൽ  നിന്ന്  ദൃശ്യങ്ങളിലേക്ക്

 






Friday, 24 January 2014

ചളിമിസ്സ്.......

                               ചളിമിസ്സ്


ചളി……...ഇവിടെ ചളി എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത് ഫലഭൂവിഷ്ടമായ മണ്ണ് അല്ല എന്ന് വിനയപൂർവ്വം ഓർമ്മിപ്പിച്ചുകൊണ്ട്  തുടങ്ങട്ടെ.അതിവികൃതവും സാഹചര്യങ്ങൾക്ക് യോജിക്കാത്തതുമായ  തമാശകൾക്ക് കേരളത്തിന്റെ പല ഭാഗങ്ങളിലും ചളി എന്ന് വിശേഷിപ്പിക്കുന്നുണ്ട്.തമാശയുടെ മൂല്യം പിന്നെയും താഴ്ന്നാൽ ചേറ്  എന്നും വിളിക്കാം.

ദുരനുഭവങ്ങളുടെ  ഈറ്റില്ലമായിരുന്ന കോളേജ്  ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ  എപ്പോഴോ  
ആണ്  ചളി എന്ന ഇരട്ടപ്പേര്  ആദ്യമായി കാതുകളിൽ  എത്തിയത് ."ചളി ,ചെളി ,ചളീ"...കേരളത്തിന്റെ വിവിധഭാഗങ്ങളിൽ  നിന്നെത്തിയ കൂട്ടുകാർക്കിടയിൽ ചെറിയ ഉച്ചാരണവത്യാസങ്ങളോടെയാണെങ്കിലും  ആ പേര്  സജീവമായിരുന്നു.സ്വയം
സൃഷ്ടിച്ച ചളികളിൽ  മതിമറന്ന്  ചിരിച്ച് ,വളരെ  അധ്വാനിച്ചാണ്  ഈ പഴയന്നൂർക്കാരി   ചളിപട്ടം  സമ്പാദിച്ചത് ."രഞ്ജിനി.ബി" എന്ന സ്വന്തം പേര്  അറ്റൻഡൻസ്  രജിസ്റ്റർ ,മാർക്ക്ലിസ്റ്റ്  എന്നീ ചില കടലാസുകളിൽ  മാത്രം അവശേഷിച്ചു.അങ്ങനെ ചളി  രഞ്ജിനിയുടെ ഔദ്യോഗിക  ഇരട്ടപ്പേരായി.

 2011 ജൂലൈയോടുകൂടി  കോളേജ്  ജീവിതം  എന്ന കൊടുങ്കാറ്റ്  അവസാനിച്ചു.ഇനിയെന്ത്  എന്ന  ചോദ്യത്തിന്  മുൻപിൽ പകപ്പോടെ  നിന്ന നിമിഷങ്ങൾ.ആഘോഷങ്ങളിൽ അവശേഷിച്ച ഓർമ്മകളുമായി ഓരോരുത്തരും  ഓരോ വഴിക്ക്  പിരിഞ്ഞു.ജോബ്‌ഹണ്ട്, പച്ചമലയാളത്തിൽ പറഞ്ഞാൽ ജോലിതെണ്ടൽ...പിന്നീടുള്ള കുറച്ചുമാസം അതായിരുന്നു ചളീടെ പ്രധാനപരിപാടി.അവിടെയും അധികം വൈകിയില്ല.കൊച്ചിയിൽ നടന്ന ഇന്റർവ്യൂ വഴി ഒരു ഐടി കമ്പനിയിൽ ജോലി കിട്ടി.ഒരു വർഷം ട്രെയിനിംങ്ങ്  പൂനൈയിൽ.കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല...വിശന്നുനിൽക്കുന്നവന്റെ  മുൻപിൽ വിഭവസമൃദ്ധമായ ഒരു സദ്യ  പ്രത്യക്ഷപ്പെട്ടപോലെ...തോരനുപ്പുണ്ടോ,അച്ചാറിന്  എരിവ്  കൂടുതലുണ്ടോ  എന്നൊന്നും നോക്കാൻ  നേരമില്ലായിരുന്നു.വിശപ്പടക്കുക...അതായിരുന്നു പ്രധാനം. ഈശ്വരന്  സ്തുതി....പ്ളസ്ടു  വരെ പഠിച്ച  ഹിന്ദി പാഴായില്ല എല്ലാ ഹിന്ദിഗുരുക്കന്മാരെയും മനസ്സിൽ  ധ്യാനിച്ച്  ചളി പൂനൈയിലേക്ക്  വണ്ടി കയറി.ഒരു ആറേഴ് മാസം മാത്രമേ പൂനൈയ്ക്ക്  ചളിയെ സഹിക്കേണ്ടിവന്നുള്ളൂ.ജോലിഭാരം,ശബളം,ഭക്ഷ്ണപ്രശ്ങ്ങൾ അങ്ങനെ നിരവധി  കാരണങ്ങളാൽ  ചളി പൂനൈയോട്  വിടപറഞ്ഞു.തൊഴിൽരഹിതരുടെ ലോകത്തേക്ക് വിസിറ്റിംങ്ങ് വിസയിൽ  ഒരു സന്ദർശനം.

ഇനിയാണ്  ട്വിസ്റ്റ്‌ ....ചളി  ചളിമിസ്സാകുന്നു.....!!!!

വളരെ അപ്രതീക്ഷിതമായാണ്  ആ സന്ധ്യാസമയത്ത്  ചളീടെ  ഫോണ്‍  വരുന്നത് 

"ഡാ ...എനികൊരു  ജോലി കിട്ടി,ചേലക്കര ഗവ:പോളിടെക്നിക്കിൽ  ഗസ്റ്റ് ലക്ചറർ"
ഒരു ജോലി കിട്ടിയതിന്റെ സന്തോഷമൊന്നും ആ ശബ്ദത്തിലുണ്ടായിരുന്നില്ല.

"ഞാൻ ഈ ജോലിക്ക് പോകണോ ?" ഇതായിരുന്നു ആദ്യചോദ്യം 

പോകണം.....മറുപടി നൽകാൻ രണ്ടാമാതൊന്ന് ആലോചിക്കേണ്ടി വന്നില്ല,കാരണം ഒരു കുട്ടിയുടെയും ഭാവി നശിപ്പിക്കാനാവശ്യമായ വിഷം അവളുടെ മനസ്സിൽ  ഇല്ല.ഈ ജോലിക്ക് വേണ്ട ഏറ്റവും വലിയതും അടിസ്ഥാനപരവുമായ  യോഗ്യത.ഈ വരികൾ വായിച്ചപ്പോൾ  ചളി അങ്ങേയറ്റത്തെ പുണ്യവതിയാണെന്ന്  നിങ്ങൾ തെറ്റുദ്ധരിക്കരുത്.സ്ത്രീസഹജമായ അൽപ്പസ്വൽപ്പം പരദൂഷണവും  കുശുമ്പുമൊക്കെ  ഇവിടെയും ഉണ്ട്.സംഭാഷണം തുടരുന്നതിനിടെ അടുത്ത ചോദ്യം.....

"ഇനി നിനക്ക് വല്ല ടീച്ചിംങ്ങ് ടിപ്സ്  തരാനുണ്ടോ ?"

ആ ചോദ്യത്തിനുത്തരം തേടി ഞങ്ങൾ കോളേജ്  ജീവിതത്തിലേക്ക് തിരിച്ചുനടന്നു.അവിടെ കണ്ട ഭൂരിഭാഗം അദ്ധ്യാപകമുഖങ്ങൾക്കും ആജ്ഞയുടെയും മാനസ്സിക മർദ്ധനമുറകളുടെയും  ടിപ്സ് മാത്രമേ തരാനുണ്ടായിരുന്നുള്ളൂ.ഇന്റേണൽമാർക്ക്  എന്ന കൂച്ചുവിലങ്ങ്  ഉയർത്തിക്കാട്ടി  ബഹുമാനം ഇരന്നുവാങ്ങുന്നവർ.സാഡിസ്റ്റുകളാൽ സമ്പന്നമായിരുന്നു ആ അദ്ധ്യാപകലോകം.അവരിൽ  നിന്നും ഒരുപാട്  ടിപ്സ് കിട്ടി....ഒരു അദ്ധ്യാപിക എങ്ങനെയൊക്കെ ആവരുത്  എന്ന  അമൂല്യമായ പാഠങ്ങൾ.ആ നാലുവർഷത്തിൽ ഈ സാഡിസ്റ്റുകളൊക്കെ  അരങ്ങുവാഴുമ്പോഴും ദൈവദൂതരെപോലെ  നാലോ അഞ്ചോ പേർ  ഞങ്ങൾക്കിടയിയിലേക്ക് ഇറങ്ങി വന്നിരുന്നു.അവരിൽ നിന്നും കിട്ടി  ചളിക്ക്  കുറച്ച്  ടിപ്സ്.ഒരു നല്ല അദ്ധ്യാപികക്കുവേണ്ട  ഗുണങ്ങൾ  ചളിക്ക്  പറഞ്ഞുകൊടുത്തത്  അവരായിരുന്നു.

അങ്ങനെ കിട്ടിയ ടിപ്സ്  എല്ലാം മനസ്സിലോർത്തുകൊണ്ട്  ചളി കളത്തിലേക്കിറങ്ങി....2013 ജൂണ്‍  ആദ്യവാരത്തിൽ.പിന്നെ ഏകദേശം ഒരു മാസത്തോളം ചളിയെക്കുറിച്ച്  യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഗവണ്‍മെന്റ് കോളേജല്ലേ.....നല്ല മുട്ടൻ പണി കിട്ടികാണും  എന്നാ  വിചാരിച്ചത്.പിള്ളേര്  പുതിയ ടീച്ചറെ  നല്ലരീതിയിൽ  റാഗ്  ചെയ്തോ എന്നറിയാൻ ആകാംഷയുണ്ടായിരുന്നു.
ആകാംഷ ഉള്ളിലൊതുക്കി കാത്തിരുന്നു.ക്ഷമആട്ടിൻസൂപ്പിന്റെ  ഫലം ചെയ്യും എന്നല്ലേ പഴമൊഴി.ആഴ്ച്ചകൾക്കുശേഷം ചളീടെ ഫോണ്‍  വന്നു.തിക്താനുഭവങ്ങളുടെ വിവരണം പ്രതീക്ഷിച്ചാണ് ഫോണെടുത്തത്.
പക്ഷേ കണക്കുകൂട്ടലുകളെല്ലാം തെറ്റി.ചളി പറഞ്ഞുതുടങ്ങി,

"ഡാ .....പ്രതീക്ഷിച്ചപോലെ പണികിട്ടില്ലാട്ടാ ....ദൈവാനുഗ്രഹന്നാ തോന്നണേ.ഞാൻ പിള്ളേരുമായി സിങ്കായി.ഇപ്പോ ഇവിടെ സ്വർഗ്ഗാ...." 

സ്വർഗത്തിലേക്കുള്ള പാത കല്ലും മുള്ളും നിറഞ്ഞതാണെന്നാ  പറഞ്ഞു കേട്ടിട്ടുള്ളത്.പക്ഷേ ഇവിടെയും ചളിക്ക്  കാര്യമായി കല്ലും മുള്ളും ചവിട്ടേണ്ടി വന്നില്ല.പിന്നീടങ്ങോട്ടുള്ള  ഓരോ  ഫോണ്‍കോളിലും നിരവധി കോളേജ്  വിശേഷങ്ങൾ കാതിലെത്തി.പഠനവും പരീക്ഷയും സൗഹൃദവും പ്രണയവും ആർട്സും സ്പോർട്സും  രാഷ്ട്രീയവും....എല്ലാ രുചികളും നിറഞ്ഞിരുന്നു ആ വിശേഷങ്ങളിൽ.ശിഷ്യഗണങ്ങളുടെ  വിജയശതമാനം കണക്കിലെടുത്താലും ചളിമിസ്സ് മുൻപന്തിയിലാണ് .ആഹ്ളാദപൂർണ്ണമായ അദ്ധ്യാപകജീവിതത്തിലൂടെ ചളി വിജയത്തിന്റെ പടവുകൾ ചവിട്ടുമ്പോൾ,ഞങ്ങൾ സുഹൃത്തുക്കൾ അതീവസന്തുഷ്ടാരാണ്.
നെഞ്ചിൽ കൈവെച്ചുകൊണ്ട്  ഞങ്ങൾക്ക്  പറയാം..."ചളി.....അവൾ  കുട്ടികളുടെ മനസ്സറിയുന്നഅദ്ധ്യാപികയാണെന്ന്."


സ്വന്തം കോളേജ് ജീവിതത്തിൽ നഷ്ടപ്പെട്ട സ്വാതന്ത്ര്യവും സന്തോഷവും  ചളിമിസ്സ്  വീണ്ടെടുക്കുന്നു....തന്റെ ശിഷ്യരിലൂടെ....


ഇതിനൊക്കെ  സാക്ഷി  എന്ന  നിലയിൽ  ഒന്നേ പറയാനുള്ളൂ....
ജീവിതത്തിലെ ചില ട്വിസ്റ്റുകൾ  ഒരു നിയോഗമാണ് 
ചളി.....ചളിമിസ്സായതും  ഒരു നിയോഗമാണ് .

നല്ല അദ്ധ്യാപകർ എന്നും ഒരു നിയോഗമാണ്.....!!!!

"Of all the hard jobs around,one of the hardest is being a good teacher."-Maggie Gallagher









 


 
 

Saturday, 12 October 2013

ശാരദേട്ടന്‍


 ശാരദേട്ടൻ


തൃശൂർ  നഗരത്തിലെ പൊടിപടലങ്ങൾക്കും  കാതുതുളച്ചുകയറുന്ന  വാഹനശബ്ദങ്ങൾക്കും   തീറെഴുതികൊടുത്ത ഒരു പ്രഭാതമായിരുന്നു അത് .കോളേജ്  ജീവിതത്തിലെ  അവിസ്മരണീയ  നിമിഷങ്ങളൾ  അയവിറാക്കാൻ തലേദിവസം  പൂരനഗരിയിൽ ഒത്തുകൂടിയിരുന്നു. ക്ളോക്കിലെ  സൂചികളും അവയുടെ വേഗവും കണ്ണിൽപെടാത്ത നിമിഷങ്ങളായിരുന്നു  അത് .അതുകൊണ്ട്  എപ്പോ ഉറങ്ങി എന്നറിയില്ല.ഒന്നറിയാം .....ഉണർന്നപ്പോൾ  രാവിലെ  പത്തുമണി  കഴിഞ്ഞിരിക്കുന്നു .വിശപ്പിന്റെ  വിളി  കലശലായതോടെ  ഹോട്ടൽ  തേടിയിറങ്ങി.സ്ഥിരം അത്താണിയായിരുന്ന ഇന്ത്യൻ കോഫീഹൗസും മണീസും എല്ലാം  ഒഴിവാക്കി,നഗരത്തിൽ നിന്ന്  അൽപ്പം മാറി  ഒരു  ഉഗ്രൻ  ഹോട്ടൽ  തെരഞ്ഞെടുത്തത്  ഗെഡിയാണ് .ഓ .....ഗെഡി  എന്നുപറഞ്ഞാൽനിങ്ങൾക്കറിയിലല്ലോ?ക്ഷമിക്കണം....ഗെഡി
എന്നാൽ  ആത്മമിത്രം  ജോണ്‍ .ഗെഡി  വളരെ പ്ളാനിംങ്ങോടുകൂടി  നീങ്ങുന്ന  ആളാണ്‌ .അതിപ്പോൾ   പ്രാതലിന്റെ   കാര്യത്തിലായാലും  യുണിവേഴ്സിറ്റി  പരീക്ഷക്കുള്ള  പഠനത്തിന്റെ  കാര്യത്തിലായാലും വിശപ്പിന്റെ  ആധിക്യത്താൽ വയറ്റിലേക്കുപോയ മസാലദോശയുടെയും  വടയുടെയും  എണ്ണത്തിൽ  ആർക്കും  തീരെ നിശ്ചയമുണ്ടായിരുന്നില്ല.എന്നാൽ  സപ്ളെയർക്ക്  എല്ലാം കൃത്യമായി  ഓർമ്മയുണ്ടായിരുന്നു.നീണ്ട യുദ്ധത്തിനുശേഷം  ബിൽ  വന്നു .മ്മടെ പ്ളാനർ  തന്നെയാണ്  ആദ്യം  ബിൽ   നോക്കിയത് .അവന്റെ  മുഖഭാവത്തിൽ  സർവ്വതും വ്യക്തമായിരുന്നു.മസാലദോശയുടെ വിലയിലേക്ക്  ഒന്നുരണ്ടുതവണ  കണ്ണടച്ചുതുറന്നു  നോക്കി.ആ നിമിഷം ആദ്യം മനസ്സിലൂടെ  കടന്നുപോയത്  ശാരദേട്ടന്റെ  മുഖമായിരുന്നു .
മനസ്സില്ലാമനസ്സോടെ  ആ  ബില്ലും  അടച്ച്  തിരികെ  യാത്ര  തുടരുമ്പോഴും  ശാരദേട്ടനും മസാലദോശയും മനസ്സിൽ  നിന്ന് മാഞ്ഞിരുന്നില്ല.ഇത്രയൊക്കെ  പറയാൻ ഈ  ശാരദേട്ടൻ ആരാ..... ?എന്ന്  നിങ്ങളുടെ  മനസ്സിൽ  ചോദ്യമുയരാം.അപ്പോ   ഇനി  നമുക്ക്  ശാരദേട്ടനിലേക്ക്  കടക്കാം.


കോളേജ്  ഹോസ്റ്റലിൽ  എത്തിയ  ആദ്യനാളുകളിൽ  നടത്തിയ  ഒരു  സന്ധ്യാ  സഞ്ചാരത്തിലാണ്  പൊടിപിടിച്ച  ആ  ചെറുപലക  കണ്ണിൽ  തെളിഞ്ഞത് ."ഹോട്ടൽ  ശാരദ ".ഇവിടെ ഇങ്ങനെ  ഒരു  ഹോട്ടലുണ്ടല്ലേ...എന്നാൽ  പിന്നെ   കയറിനോക്കാം.ഓടുമേഞ്ഞ  ഒരു കൊച്ചുവീടിന്റെ  മുൻഭാഗം  ഹോട്ടലാക്കി  രൂപാന്തരപെടുത്തിയിരിക്കുന്നു.ആട്ടവും ഇളക്കവും  കൈമുതലാക്കിയ  മൂന്ന്  ബഞ്ചും ഡസ്കും,എണ്ണ പുരണ്ട  ചില്ലുകൂട്ടിൽ  കുറച്ചു പലഹാരങ്ങൾ,ജാംബവാന്റെ കാലത്തുള്ള ഒരു  ടി.വി,അതിൽ  ഏതോ  തമിഴ്സിനിമയും കണ്ട്  കൈയിൽ  എരിയുന്ന  ബീഡി(നിയമപ്രകാരമുള്ള  മുന്നറിയപ്പ് :പുകവലി  ആരോഗ്യത്തിന്  ഹാനീകരം)മായി ശാരദേട്ടൻ  ഇരിക്കുന്നു.കണ്ടപ്പോൾ  തന്നെ   ചില്ലുകൂട്ടിലെ  പലഹാരങ്ങളിലേക്ക്  കൈചൂണ്ടി  പറഞ്ഞു "ഇനി ഇതുമാത്രമേയുള്ളൂ....."ഒരു  കട്ടൻചായക്കുശേഷം  ശാരദയിലെ  രാവിലത്തെ  മെനുവിനെകുറിച്ച്  വിശദമായി ചോദിച്ചറിഞ്ഞു .പിന്നീട്  എല്ലാ  ബുധനാഴ്ച്ചയും മെസ്സിലെ കരിങ്കൽ ഇഡലിയിൽ  നിന്ന്   രക്ഷനേടാനായി  ഹോട്ടൽ  ശാരദയായിരുന്നു  ശരണം.ഏകദേശം ഒരു  ആറുമാസം  കഴിഞ്ഞപ്പോഴേക്കും  ഹോട്ടൽ ശാരദ  താൽക്കാലികമായി  അടച്ചു.കാരണം  എന്താണെന്ന്  വ്യക്തമല്ലായിരുന്നു.സംഭവബഹുലമായ  അഭ്യാസങ്ങൾക്കുശേഷം ഭൂരിഭാഗം പേരും  കോളേജ്  ഹോസ്റ്റലിനോട്  വിടപറഞ്ഞു .പിന്നീടുള്ള  താമസം  വാടകയ്ക്കെടുത്ത സ്വന്തം  സാമ്രജ്യത്തിലായിരുന്നു.എപ്പോൾ വേണമെങ്കിലും  വരാം,പോകാം.അമ്പലത്തിൽ  നടതള്ളിയ കന്നുകാലികൾ  അനുഭവിക്കുന്ന  ഒരു  സ്വാതന്ത്ര്യമുണ്ടല്ലോ ..അത്  അനുഭവിച്ചു തുടങ്ങിയ  കാലമായിരുന്നു  അത്.
വൈകാതെ  തന്നെ ഹോട്ടൽ ശാരദ  വീണ്ടും  തുറന്നു.പഴയതിലും ഗംഭീര സെറ്റപ്പോടെ.അതും പാമ്പാടി ബസ് സ്റ്റോപ്പിനടുത്ത് . പിന്നീടങ്ങോട്ട്   കോളേജ്  പിള്ളേരുടെ  പ്രവാഹമായിരുന്നു.വളരെ  പെട്ടന്നുതന്നെ ശരദേട്ടൻ  പച്ച പിടിച്ചു തുടങ്ങി.പുതിയ മെസ്സിലെ  ഭക്ഷണപരീക്ഷണങ്ങളിൽ  നിന്നും  രക്ഷനേടാനായി  വീണ്ടും ഒരു വഴി തുറന്നുകിട്ടി.ഒരുരാത്രി ലക്കിടി പാലത്തിൽ  കാറ്റുകൊണ്ട്  നിൽക്കുമ്പോൾ  പ്രിയസുഹൃത്ത്  കരു  ചോദിച്ചു.."മദാ... ഹോട്ടൽ ശാരദയിലെ  ചേട്ടന്റെ  പേരെന്താണ് ?".ആ നിമിഷം വരെ അങ്ങനൊരു പേരിന്റെ  ആവശ്യം  ഉയർന്നുവന്നിട്ടില്ല.ചേട്ടൻ വിളി  മാത്രമായിരുന്നു അതുവരെ  ഉണ്ടായിരുന്നത് .ഉടൻ  അവൻ  തന്നെ പറഞ്ഞു .
ഇനി പേരൊന്നും അന്വേഷിക്കണ്ട,"ശാരദേട്ടൻ ",'ഹോട്ടൽ  ശാരദയുടെ  മുതലാളി -ശാരദേട്ടൻ '.ആ നിമിഷം  ആ  പാവം മനുഷ്യന്  ശാരദേട്ടൻ  എന്ന പേരുവീണു.
രുചിയും,ഗുണനിലവാരവും,താങ്ങാവുന്ന  വിലയും,എല്ലാം ചേർന്നപ്പോൾ  ശാരദേട്ടൻ  സ്റ്റാറായി.15 രൂപയുടെ  മസാലദോശ,5 രൂപയ്ക്ക്  കൈനിറയെ  കിട്ടുന്ന പോക്കാവട,18 രൂപയുടെ സമൃദ്ധമായ ഊണ് ,എല്ലാംകൊണ്ടും  അവിടത്തെ   വിലവിവരപ്പട്ടിക  കണ്ണിന്  കുളിർമ്മയായിരുന്നു.തകൃതിയായി  കച്ചവടം  നടക്കുന്നതിനിടെ  ശാരദേട്ടൻ  ഒരു  മണ്ടത്തരം  കാണിച്ചു.നാട്ടുകാർക്കുള്ളതുപോലെ കോളേജ്  പിള്ളേർക്കും  ഒരു  പറ്റുപുസ്തകം  തുറന്നു,വെറും അഞ്ഞൂറുരൂപ മാത്രം മുൻകൂറായി  വാങ്ങികൊണ്ട് .ഓരോ  നേരം കഴിച്ച  ഭക്ഷണത്തിന്റെ  തുക കഴിച്ച  ആൾ  തന്നെ പറ്റുപുസ്തകത്തിലെഴുതണം.ശാരദേട്ടന്റെ നിഷ്കളങ്കത  ചൂഷണം ചെയ്ത്  ചില തലതെറിച്ചവർ  കണക്കുകൾ  കുറച്ച്  എഴുതി.കുടത്തിന്റെ ചോർച്ച  അടയ്ക്കാതെ  ശാരദേട്ടൻ  വീണ്ടും വെള്ളം കോരികൊണ്ടിരുന്നു.അവസാനം കോളേജിനോട്  വിടപറയുന്ന  സമയത്ത്  ഒരു വിഷവിത്ത്  പറ്റുപുസ്തകത്തിലെ  കണക്കുകൾ  സൂത്രത്തിൽ  കീറി മാറ്റി.ആഹാരം  തന്നവനോട്  ചെയ്ത  പ്രത്യുപകാരം.




മാസങ്ങളക്ക്  ശേഷം  വീണ്ടും  പാമ്പാടിയിലെത്തിയപ്പോൾ ,ഹോട്ടൽ  ശാരദ  എന്ന  ബോർഡ്  കണ്ടില്ല .പകരം വേറൊരു ബോർഡ്  കണ്ടു "ഹോട്ടൽ  ഷൈൻ ".പുതിയ ഹോട്ടൽ മുതലാളിയോട്  ശാരദേട്ടന്റെ  വിശേഷങ്ങൾ  അന്വേഷിച്ചു.അറിഞ്ഞ വിശേഷങ്ങൾ എല്ലാം കാതിനും മനസ്സിനും സുഖം പകരുന്നതായിരുന്നു.ശാരദേട്ടന്റെ  രണ്ട്  മക്കൾക്കും  നല്ല ജോലി കിട്ടിയിരിക്കുന്നു .....ശാരദേട്ടൻ  ഇപ്പോൾ  സന്തുഷ്ടമായ  വിശ്രമം ജീവിതം നയിക്കുന്നു .ഇത്രയും കേട്ടപ്പോൾ  പണ്ടെവിടെയോ  കേട്ട  രണ്ടുവരി  ഓർമ്മ  വരുന്നു
 

"അത്യുന്നതങ്ങളിൽ  ഈശ്വരന്  സ്തുതി
ഭൂമിയിൽ  നന്മയുള്ളവർക്കുമാത്രം  സമാധാനം
"

Friday, 9 August 2013

വെള്ളിവെളിച്ചത്തിലേക്ക്.....



വെള്ളിവെളിച്ചത്തിലേക്ക്.......

നഷ്ടപെരുമഴയിൽ
കുട  ചോർന്നൊലിക്കുന്നു 
കാലമെന്ന  റോഡിൽ 
കൂട്ടിനിന്നാരുമില്ല 
മങ്ങിയ വഴിവെളിച്ചത്തിൽ 
വളവും തിരിവുമറിയുന്നില്ല
കാലത്തിനിപ്പോൾ 
കാഞ്ഞിരത്തേക്കാൾ  കൈയ്പ്പാണോ ?
അറിയില്ല ........
കാരണം 
നാളിതുവരെ കാഞ്ഞിരം രുചിച്ചിട്ടില്ല 
പക്ഷേ ......ഒന്നറിയാം 
കാലത്തിനിപ്പോൾ  കൈയ്പ്പുണ്ട് 
കൈയ്പ്പിനൊടുവിലൊരു 
മധുരമെന്ന പ്രതീക്ഷയിൽ 
കാഞ്ഞിരക്കായ തിന്നാതെ 
കാലമെന്ന  കറുത്ത റോഡിലെ 
വെള്ള വരകളെണ്ണിയെണ്ണി 
ഞാൻ  നടക്കുന്നു ....
നാളയുടെ  വെള്ളിവെളിച്ചം തേടി.


Friday, 2 August 2013

ഒരു ലൈഫ് ജാക്കറ്റിനായ്

 ഒരു ലൈഫ്  ജാക്കറ്റിനായ് ...


നാവിലെ  നാരങ്ങ മിഠായിപോൽ 
നോവെല്ലാമലിഞ്ഞുത്തീർന്നെങ്കിൽ 
കണ്‍ചിമ്മി  തുറക്കുന്ന മാത്രയിൽ 
കഷ്ടകാലം ഓടിമറഞ്ഞെങ്കിൽ 
കൈരേഖയിൽ  കഷ്ടകാലം  ഗണിക്കവേ 
മനസിലുയരുന്നീ  വ്യാമോഹങ്ങൾ 
നമ്മൾ ഞാനും  നീയുമായ് 
പിരിയുന്ന  കാലം 
കഷ്ടകാലം 
കഷ്ടകാലതിരയിൽ  ആടിയുലയുന്ന 
പായ്കപ്പലതിലെ 
ഏകനാം  യാത്രികൻ  ഞാൻ 
മോഹിച്ചുപോകുന്നൊരു 
ലൈഫ് ജാക്കറ്റിനായ്
 




Thursday, 11 July 2013

ഇങ്ങനെയും ഒരു യാത്രയോ........?


 ഇങ്ങനെയും  ഒരു  യാത്രയോ ....? ഇനിയുള്ള  വരികൾ  വായിച്ചുതീരുമ്പോൾ   ഒരുപക്ഷേ   നിങ്ങളുടെ  മനസ്സിലും  ഈ  ചോദ്യം  ഉയർന്നുവരാം .
ഇവിടെ .... ഈ  നിമിഷം ,ഒഴിഞ്ഞ പേപ്പറും മഷിനിറഞ്ഞ  പേനയുമായി ഇരിക്കുമ്പോൾ മനസ്സിൽ  തെല്ലും പരിഭ്രമമില്ല.എന്ത്  എഴുതുണം എങ്ങനെ തുടങ്ങണം  എന്ന  നൂറ്  ചിന്തകളുമില്ല .രണ്ടുവർഷം മുൻപ്  ഒരു രാത്രിയിൽ  സംഭവിച്ചുപോയ  ഒരു യാത്രയെ  യാത്രാവിവരണമാക്കാൻ  ശ്രമിക്കുമ്പോഴുണ്ടാകാവുന്ന  വിഷമങ്ങൾ  ഒന്നും തന്നെയില്ല .കാരണം  ആ യാത്രയെപോലെ ഈ യാത്രാവിവരണത്തിന്റെ ഉത്ഭവവും  ഒരു  ഉൾവിളിയാണ്‍.രണ്ടുവർഷങ്ങൾക്കുമുൻപ് ഒരു ഉൾവിളിയിൽ തുടങ്ങിയ ആ  യാത്ര   യാത്രാവിവരണമാകാൻ  ഇപ്പോൾ വീണ്ടും ഒരു  ഉൾവിളി വേണ്ടിവന്നു.ഉൾവിളികൾക്ക്  സ്തുതി.

ലക്ഷ്യങ്ങൾ  നിശ്ചയിക്കാത്ത യാത്രയിൽ  വഴികൾക്ക് ഭംഗി കൂടും എന്നുതോന്നുന്നു.ലക്ഷ്യസ്ഥാനത്തെപ്പറ്റി  യാതൊരാശങ്കകളുമില്ലാതെ ....തൽക്ഷണത്തിൽ  കാണുന്ന എല്ലാ കാഴ്ച്ചകളും പൂർണ്ണമായി മനസ്സിലേക്കാവാഹിച്ചുകൊണ്ടുള്ള  ഒരു  യാത്ര .
അത്തരമൊരു  യാത്രയുടെ ഓർമ്മകൾ കാലത്തിന്റെ  കുത്തൊഴുക്കിൽ  മനസ്സിൽ  നിന്ന് മാഞ്ഞുപോകുന്നില്ല.വർഷങ്ങൾ കഴിയുമ്പോഴും ആ ഓർമ്മകൾ  മനസ്സിൽ  തെളിഞ്ഞുനിൽക്കും .വീണ്ടും അങ്ങനെ ഒരു യാത്ര  ജീവിതത്തിൽ സംഭവിക്കാൻ  മനസ്സ്  കൊതിക്കും.ഈ വരികളെഴുതുന്ന  ഈ നിമിഷവും മനസ്സ് അങ്ങനെ ഒരു യാത്രക്കുവേണ്ടി കൊതിക്കുകയാണ് .പുഴയിൽ വീണ   ഒരിലപോലെ ഓളത്തിനൊപ്പം  ഒഴുകാൻ .ഓളത്തിനൊപ്പമുള്ള  ഈ  ഒഴുക്ക്  തുടങ്ങുന്നത്  ഭാരതപ്പുഴയുടെ തീരത്തുനിന്നാണ് .

സമയംഏഴരയോടടുത്തിരിക്കും ....ലക്കിടി പാലത്തിൽ  പമ്പാടിയിലെ  കനത്ത ചൂടിനെ  പഴിപറഞ്ഞ്  ഭാരതപ്പുഴയിലേക്ക്  നോക്കി നിൽക്കുമ്പോഴാണ് ആ  ചൂളംവിളി കാതുകളിൽ  മുഴങ്ങിയത് .അരികിലൂടെ  പാഞ്ഞുപോയ ട്രെയിനിന്റെ  നീട്ടിയുള്ള  ചൂളംവിളി .ഹോസ്റ്റൽ റൂമിലെ
ചൂടിൽ നിന്ന് രക്ഷനേടാനുള്ള  വഴികൾ  തേടിയുള്ള ചൂടേറിയ ചർച്ചയായിരുന്നു  അതുവരെ  ആ സഭയിൽ  നടന്നിരുന്നത് .കാതിൽ മുഴിങ്ങിയ ചൂളംവിളി കരു എന്ന ആത്മമിത്രത്തിന്റെ  മനസ്സിൽ ഒരു  ഉൾവിളി  സൃഷ് ടിച്ചു .ശരവേഗത്തിൽ  ഒരു  ചോദ്യം  പുറത്തുവന്നു ."മ്മക്ക്  ഒരു    യാത്ര പോയാലോ ?"ചോദ്യം തീരുന്നതോടെ ഒരേസ്വരത്തിൽ ഉത്തരവും പുറത്തുവന്നു ."പോകാം "
മെസ്സിനും റൂം വാടകയ്ക്കും മാറ്റിവെച്ച  തുകയിൽ നിന്ന്  ഒരു  ചെറിയ തുക  മറിച്ചു .10  മണിയോടുകൂടി  ലക്കിടി  റെയിൽവേ സ്റ്റേഷനിൽ  എത്തി."ലെസ്സ് ലെഗേജ്  മോർ    കംഫർട്ടബിൾ " എന്നല്ലേ  റെയിൽവേ പഴമൊഴി ....അതുകൊണ്ടുതന്നെ  ഒരോർത്തർക്കും ലെഗേജ്  എന്ന്  പറയാൻ  ഒരു  മൊബൈലും പേഴ്സും മാത്രമേ  ഉണ്ടായിരുന്നുള്ളൂ ..    .അക്ഷരാർത്ഥത്തിൽ  കൈയും  വീശിയൊരു  യാത്ര .നിലമ്പൂർ -പാലക്കാട്  പാസഞ്ചറിന്റെ  ചൂളംവിളി  കാതുകളിൽ  മുഴങ്ങി .പിന്നെ ആ  ചൂളംവിളിക്കൊപ്പമായി  യാത്ര .ഓരോ ബോഗിയിലും  നാലോ അഞ്ചോ ആളുകൾ  മാത്രം.ചിലതിൽ അതുമില്ല.രാജകീയമായ  യാത്ര.സീറ്റുണ്ടെങ്കിലും  ഇരിപ്പുറക്കുന്നില്ല.ഓരോരുത്തരും ഓരോ  വാതിൽക്കലായി  നിലയുറപ്പിച്ചു.പകൽ  പലവട്ടം  ആ  വഴിയിലൂടെ  സഞ്ചരിച്ചിട്ടുണ്ടെങ്കിലും  രാത്രിയാത്ര  ആദ്യമായിട്ടായിരുന്നു.നിലാവിൽ കുളിച്ചുനിൽകുന്ന  ഭാരതപ്പുഴയോരം.അതിന്റെ മാസ്മരികതയിൽ  ലയിച്ചങ്ങനെ  നിന്നു.ട്രെയിൻ  മങ്കരയും  പറളിയും  കടന്ന്  പാലക്കാട്  എത്തിയപ്പോഴാണ്  ആ  ചോദ്യം  മനസ്സിലുദിച്ചത് .
"ഇനി എങ്ങോട്ടാണ്  യാത്ര ?" ഉടനടി  അതിനുള്ള  മറുപടി  വന്നു,"സ്റ്റേഷനിൽ  ഇറങ്ങി  ആദ്യം വരുന്ന ട്രെയിനിൽ യാത്ര തുടരാം".ആദ്യ  ട്രെയിൻ  മംഗലാപുരത്തേക്കയിരുന്നു.ചെന്നൈ -മംഗലാപുരം സൂപ്പർഫാസ്റ്റ്  എക്സ്പ്രസ്സ്‌ .ജനറൽ  കംമ്പാർട്ട്മെന്റിലെ  തിരക്കിൽ  പലരുടെയും  മുഖംഅസ്വസ്ഥമായിരുന്നു.അസ്വസ്തതകൾക്കുനേരെ  പുഞ്ചിരി തൂകി യാത്ര തുടങ്ങി . ട്രെയിനിന്റെ  വാതിലിൽ,ഓടിമറയുന്ന  കാഴ്ച്ചകളിലേക്ക്  കണ്ണെത്തിച്ച്  ഇരുപ്പുറപ്പിച്ചു.        
പല കാഴ്ചകൾക്കൊപ്പം ചില കഥകളും ചേർന്നപ്പോൾ  യാത്ര ജോറായി .ഉറക്കത്തിന്  തടയിടാൻ ,ഇടക്കിടയ്ക്കുള്ള  ചായകുടിയിലൂടെ  ആവശ്യത്തിന്  കാഫീൻ ശരീരത്തിൽ  സംഭരിച്ചു.തിരൂരും പരപ്പനങ്ങാടിയും കടന്ന്  വണ്ടി കോഴിക്കോടെത്തിയപ്പോൾ അവില്മിൽക്കിന്റെ  ഓർമ്മ  മനസ്സിലുദിച്ചു.ഈ  വഴി  കടന്നുപോകുമ്പോൾ  ഒരിക്കലും  ഒഴിവാക്കാത്ത  ഐറ്റമാണ്‌ .എന്തായാലും ഇത്തവണ  അതില്ല .വടക്കൻകേരളത്തിലൂടെയുള്ള  യാത്ര എന്നും അതീവഹൃദ്യവും ഊർജം പകരുന്നതുമായിരുന്നു .ഇത്തവണയും അതിന് മാറ്റമില്ല .സൗഹൃദപരമായ  പെരുമാറ്റത്തിലൂടെ അതിഥികളുടെ മനസ്സ്  കൈയിലെടുക്കാൻ  ഈ ജനതക്കുള്ള  കഴിവ്  പലതവണ  ഈ യാത്രയിൽ  ചർച്ചാവിഷയമായി .വണ്ടിയപ്പോഴും  വടക്കോട്ട്‌  പാഞ്ഞുകൊണ്ടിരുന്നു .നാലുമണി  കഴിഞ്ഞിരിക്കുന്നു.മുൻപത്തെ  ആഴ്ച്ച  നടന്ന  സിരീസ്  ടെസ്റ്റിന്  പഠിക്കാൻ പോലും  അങ്ങനെ   ഉണർന്നിരുന്നിട്ടില്ല.കൊയിലണ്ടി ,പയ്യോളി,വടകര , എന്നീ  റെയിൽവേസ്റ്റേഷനുകൾ ദൂരേക്ക്‌  ഓടി മറഞ്ഞു .ട്രെയിൻ  തലശ്ശേരിയോടടുക്കുമ്പോൾ  ഒരു  പുതിയ വിഷയം ചർച്ചക്ക്  കിട്ടി ."ട്രിപ്പിൾ  സി "(C CC-  CAKE,CRICKET,CIRCUS ).ഒരൽപ്പം  ബഡായിവീരനായ  തലശ്ശേരിക്കാരനായ  സുഹൃത്ത്  ക്ളാസിൽ  ഇടയ്ക്കിടക്ക്  വിളമ്പാറുള്ള  തലശ്ശേരിചരിത്രത്തിൽ  ട്രിപ്പിൾ-സി  ഒരു സ്ഥിരം  വിഭവമായിരുന്നു.ട്രിപ്പിൾ-സി  പിന്നെ  സിംഗിൾ-സി  ആയി.ചർച്ച  കേക്കിലേക്കും അതിന്റെ  രുചിക്കൂട്ടിലേക്കും  മാത്രമായി  ഉതുങ്ങി.ട്രെയിൻ  ധർമ്മടത്തെത്തിയപ്പോഴാണ്  ആ  ചർച്ച  അവസാനിച്ചത് .പിന്നീടുള്ള  ചർച്ച  ധർമ്മടം തുരുത്തിനെ  കുറിച്ചായിരുന്നു.തുരുത്തിനെ കുറിച്ച്  അറിയാവുന്നതെല്ലാം  കരു  എന്ന  സുഹൃത്ത്  വിവരിച്ചു .പ്രകൃതിയുടെ വിസ്മയങ്ങൾ   എത്ര  വിവരിച്ചാലും  മതിവരിലല്ലോ?.പിന്നീടങ്ങോട്ടുള്ള  യാത്രയിൽ  പ്രകൃതിയുദെ  വിസ്മയങ്ങൾ തന്നെയായിരുന്നു  ചർച്ച.ഈ  യാത്രയിൽ  എത്രയോ  പ്രകൃതിവിസ്മയങ്ങൾ  പുറകിലേക്കോടിപോയി.ഭാരതപ്പുഴ ,കടലുണ്ടിപ്പുഴ ,മയ്യഴിപ്പുഴ  എന്നിവയൊക്കെ  അതിൽ  ചിലതുമാത്രം.കണ്ണൂരും  വളപട്ടണംപുഴയും  കടന്ന്   കാഞ്ഞങ്ങാട്  എത്തിയപ്പോഴാണ്  നിത്യാനന്ദ  ആശ്രമത്തെകുറിച്ച്ചുള്ള  ചിന്ത  മനസ്സിലുദിച്ചത്.ഇറങ്ങണോ ? ഒരു ചോദ്യം  ഉയർന്നുവന്നു.യാത്രയിൽ  തൽക്കാലം  ഒരു  ഷോർട്ട്  ബ്രേക്കിന്റെ  ആവശ്യം തൽക്കാലം  ഇല്ലെന്ന്   സഹയാത്രികർ  പറഞ്ഞു .ബേക്കൽ  കടൽത്തീരത്തുകൂടിയുള്ള  പ്രഭാതസവാരി  അവിസ്മരണീയമായിരുന്നു.കടൽതീരത്തെ  തൊട്ടൊരുമ്മിയുള്ള  ആ  യാത്ര  ഗോവ  എന്ന യാത്രസ്വപ്നത്തെ ഊതികത്തിച്ചു.ആദ്യ  ഗോവ  യാത്രക്കുള്ള  സമ്പാദ്യത്തിന്റെ  ആദ്യ പ്ളാനിംങ്ങ് 
നടന്നത്  ആ  യാത്രയിലായിരുന്നു.വൈകാതെ മഞ്ചേശ്വരവും  നേത്രവതിപുഴയും കടന്ന്   ട്രെയിൻ  കന്നഡ  മണ്ണിൽ  പ്രവേശിച്ചു .മംഗലാപുരം  സെൻട്രൽ  റെയിൽവേ  സ്റ്റേഷനിൽ  കാലു കുത്തുമ്പോൾ സമയം  രാവിലെ  എട്ടര കഴിഞ്ഞിരുന്നു.

രണ്ട്  പൊറോട്ടയിൽ  ഒരുപകൽ  മുഴുവൻ  തള്ളിനീക്കാൻ  കഴിയും  എന്ന്  ബോധ്യപ്പെട്ട  ദിവസമായിരുന്നു അന്ന് .പൊറോട്ട  വളരെ  മൈലേജ്  കൂടുതലുള്ള  ഇന്ധനമാണ്,മാത്രമല്ല ഇക്കണോമിക്കൽ കൂടിയാണ്.അതുകൊണ്ടായിരിക്കാം  പ്രാതലിന്  പൊറോട്ട  എന്ന പദം  ഒരേസ്വരത്തിൽ  ഉയർന്നത് .ഇന്ധനം നിറയ്ക്കലിനുശേഷം  ഒരു  നഗരപ്രദിക്ഷണം  നടത്താൻ  തീരുമാനിച്ചു.ആദ്യം ചെന്നുകയറിയത് പണിപൂർത്തിയായികൊണ്ടിരിക്കുന്ന  ഒരു ഷോപ്പിംങ്ങ് മാളിലേക്കാണ് .തുറന്നിരിക്കുന്ന ഒരുവിധം എല്ലാ  ഷോപ്പുകളിലും  കയറി,വെറുതെ  വിലവിവരങ്ങൾ  തിരക്കി,വാങ്ങില്ല എന്നുറപ്പിച്ചുകൊണ്ടുതന്നെ പലതിനും അന്യായമായി വിലപേശി.ഇങ്ങനെയൊക്കെ ചെയ്തിട്ട്  എന്താ കിട്ടുകാ?എന്ന്  ചോദിച്ചാൽ ...വെറുതെ  ഒരു സുഖം...അത്രതന്നെ .പിന്നീടുള്ള  യാത്ര  നഗരത്തിലെ  മാർക്കറ്റിലേക്കായിരുന്നു.പലരുടെയും 
കച്ചവടതന്ത്രങ്ങൾ  നിരീക്ഷിച്ച്  മീൻമണവും ആസ്വദിച്ച്  ഒരു നടത്തം .സഹയാത്രികരിൽ  ഒരാൾ  നാട്ടിലെ  മീൻ വിലയുമായുള്ള  താരതമ്യപറനത്തിലായിരുന്നു.മാർക്കറ്റ്  മുഴുവൻ  നടന്നുതീർന്നപ്പോൾ  ഇനിയെന്തെന്നായി  ചോദ്യം.വഴിപോക്കനായ  ഒരു  മഞ്ചേശ്വരക്കാരനിൽ  നിന്ന്  പുതിയൊരു തുമ്പ്  വീണുകിട്ടി."പിലിക്കുള ",പാർക്കോ  ഗാർഡനോ  എന്തൊക്കെയോ  ഉണ്ടെന്ന്  പറഞ്ഞു .അങ്ങനെ പിലിക്കുളക്ക്  ഇറങ്ങിതിരിച്ചു.ഗാർഡനോടും  പാർക്കിനോടും ആർക്കും  ഒരുതാൽപര്യവും  തോന്നിയില്ല .അതിന്റെ ചുറ്റുവട്ടങ്ങളിലായി   വെറുതെ കറങ്ങിതിരിഞ്ഞു നടന്നു.അപ്പോഴാണ്‌   ഒരു കൊച്ചുതടാകം  ശ്രദ്ധയിൽപ്പെട്ടത് .മഞ്ഞമുളകൾ  തണലേകുന്ന  അതിന്റെ  തീരത്ത്  ഒന്നുരണ്ട്  മുളങ്കൂടാരങ്ങൾ  കണ്ടു .തൊട്ടടുത്തുള്ള  ടീസ്റ്റാളിൽ  നിന്ന്  മൂന്ന്  ചായയും  വാങ്ങി  ഒരു മുളങ്കൂടാരത്തിൽ  ഇരുപ്പുറപ്പിച്ചു.
ചൂടുചായ  ഊതികുടിക്കുമ്പോൾ  കൂട്ടത്തിലൊരുവൻ   ചോദിച്ചു "ശരിക്കും നമ്മൾ  എന്തിനാ  ഇത്ര ദൂരം  സഞ്ചരിച്ചത് ?".വെറുതെ  ഒരു ഭ്രാന്ത്..... ചോദ്യം തീർന്ന  ഉടനടി  അവൻ  തന്നെ   ഉത്തരവും  പറഞ്ഞു.ചായകുടിക്ക്  ശേഷം .... യാത്ര തിരിക്കാം  എന്ന  ഉദ്ധേശത്തിൽ  റെയിൽവേ സ്റ്റേഷനിൽ  എത്തി.സമയം  രണ്ട്  കഴിഞ്ഞിരിക്കുന്നു.വിശപ്പിന്റെ  വിളി  ഇതുവരെ  വന്നിട്ടില്ല.പൊറോട്ടയുടെ  ഒരു മൈലേജേ ......അപാരം തന്നെ. ഉടനടി   മംഗലാപുരം-തിരുവനന്തപുരം  എക്സ്പ്രസ്സിൽ  കന്നഡ മണ്ണിനോട്  വിടപറഞ്ഞു.യാത്ര തുടങ്ങി  കുറച്ചുകഴിഞ്ഞപ്പോഴാണ്  എല്ലാവർക്കും  ഒരു  ബേക്കൽ  മോഹം  ഉദിച്ചത്.ഇവിടെവരെ  വന്നതല്ലേ....എന്നാൽ  പിന്നെ അത്കൂടി കണ്ടാലെന്താ....കാസർകോഡ്  എത്തിയപ്പോൾ  യാത്രയുടെ  ഗതിമാറി.കാസർകോഡ്  ടൗണിൽ  ഒന്ന്  കറങ്ങിയശേഷം ബേക്കൽ കോട്ടയിലേക്ക്  ബസ്കയറി.ബേക്കൽ കോട്ടയിലെത്തുമ്പോൾ സമയം  അഞ്ച്  കഴിഞ്ഞിരുന്നു .കോട്ടയും  പരിസരവുമെല്ലാം  ആവശ്യത്തിന്  സമയമെടുത്തുതന്നെ  ആസ്വദിച്ചു.പിന്നെ  ഒരു മുക്കാൽ  മണിക്കൂറോളം  കടപ്പുറത്ത്  കാറ്റുകൊണ്ടിരുന്നു.ഇതിനിടയിൽ  മാന്യമായ  രീതിയിൽ  വായനോട്ടവും നടന്നു.ബീച്ചിനോട്  ചേർന്നുള്ള  പാർക്കിലും  നല്ല തിരക്കായിരുന്നു.സർവ്വം  ബഹളമയം.ടൂറിസം  വികസനത്തിന്റെ  കാൽപ്പാടുകൾ  ഈ മണ്ണിൽ  നന്നായി  പതിഞ്ഞിട്ടുണ്ട്.

ഏഴരയോടുകൂടി  ബേക്കലിനോട് യാത്ര  പറഞ്ഞു .ബേക്കൽ  റെയിൽവേ സ്റ്റേഷൻനിന്ന്  കണ്ണൂർക്ക്  വണ്ടികയറി.രണ്ടുമണിക്കൂർ നീണ്ട  യാത്രക്ക്ശേഷം  കണ്ണൂരെത്തുമ്പോൾ സമയം  പത്തിനോടടുത്തിരുന്നു. വിശപ്പിന്റെ  വിളി  ശകലം ഉഷാറായിരിക്കുന്നു.മാന്യമായി  ഈ  പ്രശ്നം  പരിഹരിക്കാൻ  ഒരാൾക്ക്  ചുരുങ്ങിയത്  75 രൂപയെങ്കിലും  വരും തൽക്കാലം  മാന്യത  അൽപ്പം  കുറച്ചുകൊണ്ട്  പ്രശ്നം  പരിഹരിച്ചു. രണ്ട്  പാക്കറ്റ് ബ്രഡും ഒരുകുപ്പി  വെള്ളവും.മൂന്നുപേർക്കും കൂടി ചിലവായത്  ആകെ അമ്പതുരൂപ.പിന്നെ  ഒരൊന്നര മണിക്കൂർ  കണ്ണൂർ  നഗരത്തിന്  സമർപ്പിച്ചു.നഗരപ്രദിക്ഷണത്തിനുശേഷം  റെയിൽവേ സ്റ്റേഷനിലെത്തി.പിന്നെ വെസ്റ്റ്‌ കോസ്റ്റ്  എക്സ്പ്രസ്സിനായുള്ള  കാത്തിരിപ്പ് .ട്രെയിനുകൾ  വന്നും പോയികൊണ്ടുമിരിക്കുന്നു.വത്യസ്തരായ  അനേകം  മനുഷ്യർ  വത്യസ്തമായ  ലക്ഷ്യങ്ങൾക്കുവേണ്ടി  ക്ഷണനേരത്തേക്കാണെങ്കിലും ഇവിടെ കൂടുന്നു.ഒരു വണ്ടി  വരുമ്പോഴോൾ   അവർ  പിരിയുന്നു ...പിന്നെയും  ചിലർ  വരുന്നു ...പോകുന്നു.ഒരൽപ്പം  ആഴത്തിൽ  ചിന്തിച്ചാൽ  ഈ  പ്രക്രിയയുടെ ഭംഗി ആസ്വദിക്കാനാകും.ട്രെയിൻ  വരുന്നവരെ  ആ  ഭംഗി  ആസ്വദിച്ചു.അതിനെകുറിച്ച് ചർച്ച ചെയ്തു .ക്ളോക്കിലെ  സൂചികൾ  ചലിച്ചത്  എത്ര പെട്ടന്നാണെന്ന്  തോന്നിപോയി.കാത്തിരിപ്പിനൊടുവിൽ ബോഗിനിറയെ ആളുകളുമായി വെസ്റ്റ്‌  കോസ്റ്റ് എത്തി.തിക്കിലും തിരക്കിലും  എങ്ങനെയോ  നുഴഞ്ഞുകയറി.നുഴഞ്ഞുകയറ്റത്തിനിടെ  ഒരു  റെയിൽവേ  പോലീസുകാരന്റെ  കൈ  പുറത്ത്  പതിഞ്ഞു.കൂടെ ഒരു ആജ്ഞയും "അകത്തേക്ക്  കയറി നിൽക്കടാ ".ഈ  യാത്രയെ  കുറിച്ചോർക്കുമ്പോൾ  ഇന്നും  പുറം ഭാഗം 
അറിയാതൊന്ന്  തടവിപോകാറുണ്ട്.ഉറക്കം അതിന്റെ  പലിശയും  കൂട്ടുപലിശയുമായി  വന്നുമൂടിയപ്പോൾ ഇരിക്കാൻ  കിട്ടിയ ഇത്തിരി സ്ഥലം  ധാരാളമായിരുന്നു 

ഒറ്റപാലത്തെത്തുമ്പോൾ  സമയം  നാലര കഴിഞ്ഞിട്ടേയുള്ളു.പിന്നേയും ഒന്നരമണിക്കൂർ  കാത്തിരിക്കേണ്ടിവന്നു  പാമ്പാടിക്കുള്ള  ആദ്യബസിനായി.അത്രയും നേരം  ഒറ്റപാലം  ബസ്‌ സ്റ്റാന്റിനൊടുചേർന്നുള്ള  വെയിറ്റിങ്ങ്  ഷെഡിൽ ചെറുമയക്കം.അന്നുരാവിലെ  പമ്പാടിയിലെ  ശാരദേട്ടന്റെ (ശാരദ ഹോട്ടൽ നടത്തുന്ന ചേട്ടൻ  ശാരദേട്ടൻ അത്രതന്നെ )ഹോട്ടലിൽ നിന്ന്  ഒരോരുത്തരും  കഴിച്ചത്  രണ്ട്  മസാലദോശയും നാല്  ഉഴുന്നുവടയുമായിരുന്നു.ആ  മാസം  അറ്റൻഡസ് 80 ശതമാനത്തിന്  മുകളിലുള്ളതുകൊണ്ട്  ആ തിങ്കളാഴ്ച്ച  ഉറക്കത്തിനുവേണ്ടി  മാറ്റിവെച്ചു.പാമ്പാടിയിലെ  അത്യുഷ്ണത്തിലും  ഉറക്കം  സുഖകരമായിരുന്നു.

ആ  യാത്രയെ  കുറിച്ചോർക്കുമ്പോൾ  പ്രിയകവി എ.അയ്യപ്പന്റെ  സ്മൃതി  എന്ന കവിതയിലെ  രണ്ടുവരി ഓർമ്മവരുന്നു.
"അന്നത്തെയുഷസ്സുകൾ,സന്ധ്യകൾ,നിശീഥങ്ങൾ;
  ഇന്നുമെൻ ഹൃത്തിൽ  വർണ്ണഭേദങ്ങൾ  സൃഷ്ടിക്കുന്നു."
 

Saturday, 13 April 2013

ആ വാക്കിന് പിന്നാലെ ...... ഒരു യാത്ര

വികസനം ....... പൊതുപ്രവർത്തകരുടെ  നിഘണ്ടുവിലെ ഏറ്റവും മൂർച്ചയേറിയ  വാക്ക് . മനുഷ്യമനസുകളിലേക്ക് തുളച്ചുകയറി  സ്വപ്നങ്ങൾ സൃഷ്ടിക്കുന്ന  വാക്ക് .വരൂ  നമ്മുക്ക്  ഈ  വാക്കിന്  പിന്നാലെ  അൽപ്പം  സഞ്ചരിക്കാം . 

ഒരു സമൂഹത്തിന്റെ വർത്തമാനകാല  ജീവിതസാഹചര്യത്തിൽ  സുസ്ഥിരമായ  ഉയർച്ച  സൃഷ്ടിക്കുന്ന ഏത്  പദ്ധതിയും  വികസനമാണ് . അങ്ങനെ  ഒരുപാട്   പദ്ധതികൾ  ഈ   മണ്ണിൽ  വിജയകരമായി  വിളഞ്ഞിട്ടുണ്ട് . വികസനപദ്ധതികൾക്ക്  ഒരു പഞ്ഞവും  ഇല്ലാത്ത നാടാണ്  ഇന്നത്തെ ഇന്ത്യ . എന്നാൽ ഈ  വികസനങ്ങളിൽ ചിലതെങ്കിലും   സാധാരണ  ജനങ്ങളിലേക്ക്  എത്തുന്നില്ല  എന്നത്  ഒരു സത്യം തന്നെ . ചിലപ്പോഴെങ്കിലും  വികസനം  കോടമഞ്ഞിന്റെ സ്വഭാവം കൈകൊള്ളാറുണ്ട് ... മുൻപിൽ  വരുന്ന  അപകടങ്ങളെ  അവ സൗകര്യപൂർവ്വം കണ്ണിൽ  നിന്ന്  മറയ്ക്കുന്നു .സുസ്ഥിരമായ പല  വികസനത്തിന്റെയും  ഗുണഭോക്താവ്  എന്ന  നിലയിൽ  വികസനം  എന്ന  വാക്കിന്  അയിത്തം  കല്പ്പിക്കാൻ  എനിക്കാവില്ല . പക്ഷേ  ചില ആശങ്കകൾ .... അവ  മനസ്സിൽ  നിന്ന് മായുന്നില്ല . അങ്ങനെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കുറേ  ആശങ്കകളുടെ  പരിണിതഫലമാകാം  നിങ്ങൾ വായിക്കുന്ന  ഈ  ബ്ളോഗ് . എനിക്ക്  മുൻപേ  എത്രയോപേർ  ഈ  വിഷയത്തിൽ  അവരുടെ  ആശങ്കകൾ  പങ്കുവെച്ചു . ഇവിടെ ഞാനും പങ്കുവെക്കുന്നു  എന്റെ ആശങ്കകൾ . 

"ദീർഘവീക്ഷണം" .... അതില്ലാത്ത  വികസനം  കടിഞ്ഞാണില്ലാത്ത കുതിരമേലുള്ള  ഒരു  സവാരിപോലെയാണ് ..... കുതിര എങ്ങോട്ടോ  ഓടുന്നു ,നമ്മൾ അതിനുമേൽ  നിസ്സഹായരായി  ഇരിക്കുന്നു . ഒരുപക്ഷേ  നിലത്ത്  വീഴാം ... വീഴതിരിക്കാം  എല്ലാം നമ്മുടെ  ഭാഗ്യം പോലെ . പക്ഷേ....   ഒരു  കാര്യം ഇവിടെ, നമ്മുടെ   ലക്ഷ്യം  അപ്രസക്തമാകുന്നു . അഞ്ചുവർഷം ഭരിക്കാനായി  നമ്മുടെ  വോട്ട്  അഭ്യർത്ഥിച്ചെത്തുന്ന "സ്ഥാനാർത്തി"കളോട് നിങ്ങൾ എപ്പോഴെങ്കിലും  ചോദിച്ചിട്ടുണ്ടോ .... ഇരുപത് വർഷം  കഴിഞ്ഞാൽ  ഈ  നാടിന്റെ  മുഖം  എങ്ങനെയായിരിക്കുമെന്ന് ,ഇന്ന്  കാണുന്നതിൽ നിന്ന് എന്ത്  വത്യാസമാണ്  അന്നത്തെ  നാടിന്  ഉണ്ടായിരിക്കുക  എന്ന് . ഒരിക്കൽ ഒരു  പഞ്ചായത്ത് മെമ്പറോട്  ഈ  ചോദ്യം  ചോദിക്കാൻ ഒരു  അവസരം  കിട്ടി . വളരെ  രസാവഹമായ  ഒരു  മറുചോദ്യമായിരുന്നു  ഇതിനുള്ള  മറുപടിയായി  കിട്ടിയത് ... "ഇരുപത് വർഷം നാം ജീവിച്ചിരിക്കും  എന്ന്  ഉറപ്പില്ലാത്ത  ഈ  ജീവിതത്തിൽ  അങ്ങനെ  ഒരു  ചോദ്യത്തിന്  പ്രസക്തിയുണ്ടോ  കുട്ടാ...  ?" ഉത്തരതിനുവേണ്ടി മെമ്പറെ പിന്നെ ശല്യം ചെയ്തിട്ടില്ല .... ഭരണ-പ്രതിപക്ഷത്തെ  വമ്പൻ സ്രാവുകളോട്  അവസരം കിട്ടിയാൽ നിങ്ങൾ  ഈ  ചോദ്യം  ചോദിക്കുക . നിങ്ങൾക്കും  കിട്ടാം  എനിക്ക്  കിട്ടിയപോലെ  ഒരു  മറുചോദ്യം. 

ചില  വികസനപദ്ധതികളുടെ  പുരോഗതി  പരിശോധിക്കുമ്പോൾ  ഒരു ചിത്രം  മനസ്സിലേക്ക്  കടന്നുവരും .... ഒരുപാട്  നേർത്ത സുഷിരങ്ങളുള്ള  ഒരു ബലൂണിന്റെ  ചിത്രം . ആ ബലൂണ്‍ എത്ര  ഊതിയാലും  വികസിക്കുകയില്ലലോ.... ?.അതുപോലെ തന്നെ കോടികൾ  ചിലവിട്ടിട്ടും  എങ്ങും  എത്താതെ  നിന്നുപോയ  ചില  വികസനപദ്ധതികൾ ..... വികസിക്കാത്ത  വികസനപദ്ധതികൾ
. ഈ  അവസ്ഥയിലാണ്  വികസനം എന്ന വാക്ക്  അർത്ഥശൂന്യമാകുന്നത് . എന്നിട്ടും വീണ്ടും വീണ്ടും  കോടികൾ  ഒഴുകുന്നു .... വികസിക്കാത്ത  വികസനപദ്ധതികൾ  വികസിപ്പിക്കുന്നതിനായി .വികസനവാദികളായ   ഭരണാധികാരികൾ  ബജറ്റിൽ  കണ്ണടച്ച്  കോടികൾ  എഴുതിതള്ളുമ്പോൾ  അവർ  അറിയുന്നില്ല തങ്ങൾ സുഷിരങ്ങൾ  നിറഞ്ഞ ബലൂണാണ്   ഊതിവീർപ്പിക്കാൻ  ശ്രമിക്കുന്നതെന്ന് . ആ സുഷിരങ്ങളിലൂടെ പാഴാവുന്ന  കോടികൾ ഏതോ സ്വകാര്യഖജനാവിലേക്ക് ഒഴുകിചേരുന്നു . വർഷങ്ങളായി  പണിതീരാത്ത  കാരാപ്പുഴ ജലസേചന പദ്ധതിയും ഇടമലയാർ വാലി  പ്രോജക്റ്റുമെല്ലാം സുഷിരങ്ങളൾ   നിറഞ്ഞ ബലൂണുകളിൽ  ചിലത്  മാത്രം . ചില ദേശീയതല വികസനപദ്ധതികളിലും ഈ  ധനച്ചോർച്ച  സുവ്യക്തമാണ് . 
വികസനപദ്ധതികളിലെ  നിരന്തര മൂല്യനിർണ്ണയത്തിന്റെ  അഭാവമാണ്  പല പദ്ധതികളുടെയും ശോചനീയാവസ് ഥയ്ക്ക്  പ്രധാനകാരണം . ദീർഘവീക്ഷണവും  നിരന്തരമൂല്യനിർണ്ണയവുമുള്ള  വികസനപദ്ധതികൾ  വികസനം എന്ന  വാക്ക്             അർത്ഥപൂർണ്ണമാക്കുന്നു . 

പ്രകൃതിയും  വികസനവും  മിക്കപ്പോഴും  നേർക്കുനേർ  ഏറ്റുമുട്ടുന്ന  രണ്ട്  വാക്കുകളാണ് . അശാസ്ത്രീയവികസനത്തിന്റെ കയ്പ്പേറിയ  രുചി  അറിഞ്ഞിട്ടുള്ള  പലരും വികസനം എന്ന വാക്കിനെ അൽപ്പം  ഭയത്തോടെയാണ്  കാണുന്നത് . അവരെ  തെറ്റ്  പറയാൻ പറ്റില്ലല്ലോ ?!!..... ചൂടുവെള്ളത്തിൽ ചാടിയ പൂച്ച  പച്ചവെള്ളം കണ്ടാലും പേടിക്കും  എന്നല്ലേ  പഴമൊഴി . വികസനങ്ങളിലെ  അസാസ്ത്രീയതയും  വികസനത്തിന്റെ  അനിവാര്യതയും  വിശദമായി  വിശകലനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.വികസനങ്ങളിലെ  അശാസ്ത്രീയത  പ്രകൃതി  കുറച്ചുകാലത്തേക്ക്  ക്ഷമിച്ചേക്കാം..... സ്വന്തം  കുട്ടിയുടെ  വികൃതി  ഒരു അമ്മ ക്ഷമിക്കുന്നതുപോലെ . പക്ഷേ  ഒന്ന്  ഓർക്കുക  നിരന്തരമായ  വികൃതികൾ  പലപ്പോഴും കുട്ടിയുടെ കണ്ണുനീരിൽ  മാത്രമാണ്  അവസാനിക്കാറുള്ളത് . അതുകൊണ്ടുതന്നെ പ്രകൃതിയുമായി  രമ്യതയിൽ  പോകുന്നതാണ്  വികസനത്തിന്  നല്ലത് .

ശക്തമായ നേതൃത്വത്തിന്റെ  അഭാവമാണ്  വികസനപദ്ധതികൾ  നേരിടുന്ന  മറ്റൊരു പ്രധാന  വെല്ലുവിളി . നേതാവിന്റെ  സത്യസന്ധതയും  കാര്യക്ഷമതയും  വികസനപദ്ധതികളുടെ  വിജയത്തിന്  അനിവാര്യഘടകമാണ്‌ .  

മുകളിൽ  സൂചിപ്പിച്ചതുപോലുള്ള  ചില്ലറ  ആശങ്കകൾ   മാറ്റിനിർത്തിയാൽ  വികസനം  എന്ന  വാക്ക്   എല്ലാവർക്കും  പ്രിയപ്പെട്ടതാണ് . വർഷങ്ങൾക്ക്  മുൻപേ  തുടങ്ങിയ  ശാസ്ത്രീയമായ  വികസനപദ്ധതികളിൽ  പലതും  ഇന്നും അവയുടെ  വിജയഗാഥ  തുടർന്നുകൊണ്ടേയിരിക്കുന്നു . അനുയോജ്യമായ  ഒരു  ഉദാഹരണം നിങ്ങൾക്ക്  മുൻപിൽ  സമർപ്പിക്കാതിരിക്കാൻ  എനിക്കാവില്ല. 



1946-ൽ  ഗുജറാത്തിലെ  കെയ്റ  ജില്ലയിലെ ക്ഷീരകർഷകരുടെ  കൂട്ടായ്മയിൽ നിന്ന് ജന്മംകൊണ്ട് ... ഇന്ന്  ഇന്ത്യയുടെ  രുചിയായി മാറിയ  അമുൽ (AMUL -Anand Milk Union Limited) ശാസ്ത്രീയമായ  വികസനപദ്ധതികളുടെ  ഉത്തമോദാഹരണമാണ് . മുൻപ്  സൂചിപ്പിച്ച  ആശങ്കകൾ  ഒന്നും തന്നെയില്ല. ആനന്ദിലെ  ക്ഷീരകർഷകരുടെ  ജീവിതസാഹചര്യത്തിൽ  സുസ്ഥിരമായ  ഉയർച്ച  കൈവന്നു. ഈ വികസനത്തിൽ ധനച്ചോർച്ചക്കുള്ള  സുഷിരങ്ങൾ  ഇല്ലേയില്ല. പ്രകൃതിയോട്  വികൃതികൾ കാണിച്ചിട്ടുമില്ല. ശ്രീ :ത്രിഭുവൻദാസ് ,ഡോ : വർഗ്ഗീസ് കുര്യൻ ,ശ്രീ : ദലയ  എന്നിവരടങ്ങുന്ന ശക്തമായ  നേതൃത്വം  ഈ വികസനപദ്ധതിയെ  വിജയത്തിന്റെ  നെറുകയിലെത്തിച്ചു. 


വളരുന്ന ഇന്ത്യ ഇനിയും ഇതുപോലുള്ള അനേകം ശാസ്ത്രീയമായ         വികസനപദ്ധതികൾക്കായ്  കാത്തിരിക്കുന്നു, വികസനം  എന്ന വാക്ക്  അർത്ഥപൂർണ്ണമാക്കുന വികസനപദ്ധതികൾക്കായ്  .