Saturday 12 October 2013

ശാരദേട്ടന്‍


 ശാരദേട്ടൻ


തൃശൂർ  നഗരത്തിലെ പൊടിപടലങ്ങൾക്കും  കാതുതുളച്ചുകയറുന്ന  വാഹനശബ്ദങ്ങൾക്കും   തീറെഴുതികൊടുത്ത ഒരു പ്രഭാതമായിരുന്നു അത് .കോളേജ്  ജീവിതത്തിലെ  അവിസ്മരണീയ  നിമിഷങ്ങളൾ  അയവിറാക്കാൻ തലേദിവസം  പൂരനഗരിയിൽ ഒത്തുകൂടിയിരുന്നു. ക്ളോക്കിലെ  സൂചികളും അവയുടെ വേഗവും കണ്ണിൽപെടാത്ത നിമിഷങ്ങളായിരുന്നു  അത് .അതുകൊണ്ട്  എപ്പോ ഉറങ്ങി എന്നറിയില്ല.ഒന്നറിയാം .....ഉണർന്നപ്പോൾ  രാവിലെ  പത്തുമണി  കഴിഞ്ഞിരിക്കുന്നു .വിശപ്പിന്റെ  വിളി  കലശലായതോടെ  ഹോട്ടൽ  തേടിയിറങ്ങി.സ്ഥിരം അത്താണിയായിരുന്ന ഇന്ത്യൻ കോഫീഹൗസും മണീസും എല്ലാം  ഒഴിവാക്കി,നഗരത്തിൽ നിന്ന്  അൽപ്പം മാറി  ഒരു  ഉഗ്രൻ  ഹോട്ടൽ  തെരഞ്ഞെടുത്തത്  ഗെഡിയാണ് .ഓ .....ഗെഡി  എന്നുപറഞ്ഞാൽനിങ്ങൾക്കറിയിലല്ലോ?ക്ഷമിക്കണം....ഗെഡി
എന്നാൽ  ആത്മമിത്രം  ജോണ്‍ .ഗെഡി  വളരെ പ്ളാനിംങ്ങോടുകൂടി  നീങ്ങുന്ന  ആളാണ്‌ .അതിപ്പോൾ   പ്രാതലിന്റെ   കാര്യത്തിലായാലും  യുണിവേഴ്സിറ്റി  പരീക്ഷക്കുള്ള  പഠനത്തിന്റെ  കാര്യത്തിലായാലും വിശപ്പിന്റെ  ആധിക്യത്താൽ വയറ്റിലേക്കുപോയ മസാലദോശയുടെയും  വടയുടെയും  എണ്ണത്തിൽ  ആർക്കും  തീരെ നിശ്ചയമുണ്ടായിരുന്നില്ല.എന്നാൽ  സപ്ളെയർക്ക്  എല്ലാം കൃത്യമായി  ഓർമ്മയുണ്ടായിരുന്നു.നീണ്ട യുദ്ധത്തിനുശേഷം  ബിൽ  വന്നു .മ്മടെ പ്ളാനർ  തന്നെയാണ്  ആദ്യം  ബിൽ   നോക്കിയത് .അവന്റെ  മുഖഭാവത്തിൽ  സർവ്വതും വ്യക്തമായിരുന്നു.മസാലദോശയുടെ വിലയിലേക്ക്  ഒന്നുരണ്ടുതവണ  കണ്ണടച്ചുതുറന്നു  നോക്കി.ആ നിമിഷം ആദ്യം മനസ്സിലൂടെ  കടന്നുപോയത്  ശാരദേട്ടന്റെ  മുഖമായിരുന്നു .
മനസ്സില്ലാമനസ്സോടെ  ആ  ബില്ലും  അടച്ച്  തിരികെ  യാത്ര  തുടരുമ്പോഴും  ശാരദേട്ടനും മസാലദോശയും മനസ്സിൽ  നിന്ന് മാഞ്ഞിരുന്നില്ല.ഇത്രയൊക്കെ  പറയാൻ ഈ  ശാരദേട്ടൻ ആരാ..... ?എന്ന്  നിങ്ങളുടെ  മനസ്സിൽ  ചോദ്യമുയരാം.അപ്പോ   ഇനി  നമുക്ക്  ശാരദേട്ടനിലേക്ക്  കടക്കാം.


കോളേജ്  ഹോസ്റ്റലിൽ  എത്തിയ  ആദ്യനാളുകളിൽ  നടത്തിയ  ഒരു  സന്ധ്യാ  സഞ്ചാരത്തിലാണ്  പൊടിപിടിച്ച  ആ  ചെറുപലക  കണ്ണിൽ  തെളിഞ്ഞത് ."ഹോട്ടൽ  ശാരദ ".ഇവിടെ ഇങ്ങനെ  ഒരു  ഹോട്ടലുണ്ടല്ലേ...എന്നാൽ  പിന്നെ   കയറിനോക്കാം.ഓടുമേഞ്ഞ  ഒരു കൊച്ചുവീടിന്റെ  മുൻഭാഗം  ഹോട്ടലാക്കി  രൂപാന്തരപെടുത്തിയിരിക്കുന്നു.ആട്ടവും ഇളക്കവും  കൈമുതലാക്കിയ  മൂന്ന്  ബഞ്ചും ഡസ്കും,എണ്ണ പുരണ്ട  ചില്ലുകൂട്ടിൽ  കുറച്ചു പലഹാരങ്ങൾ,ജാംബവാന്റെ കാലത്തുള്ള ഒരു  ടി.വി,അതിൽ  ഏതോ  തമിഴ്സിനിമയും കണ്ട്  കൈയിൽ  എരിയുന്ന  ബീഡി(നിയമപ്രകാരമുള്ള  മുന്നറിയപ്പ് :പുകവലി  ആരോഗ്യത്തിന്  ഹാനീകരം)മായി ശാരദേട്ടൻ  ഇരിക്കുന്നു.കണ്ടപ്പോൾ  തന്നെ   ചില്ലുകൂട്ടിലെ  പലഹാരങ്ങളിലേക്ക്  കൈചൂണ്ടി  പറഞ്ഞു "ഇനി ഇതുമാത്രമേയുള്ളൂ....."ഒരു  കട്ടൻചായക്കുശേഷം  ശാരദയിലെ  രാവിലത്തെ  മെനുവിനെകുറിച്ച്  വിശദമായി ചോദിച്ചറിഞ്ഞു .പിന്നീട്  എല്ലാ  ബുധനാഴ്ച്ചയും മെസ്സിലെ കരിങ്കൽ ഇഡലിയിൽ  നിന്ന്   രക്ഷനേടാനായി  ഹോട്ടൽ  ശാരദയായിരുന്നു  ശരണം.ഏകദേശം ഒരു  ആറുമാസം  കഴിഞ്ഞപ്പോഴേക്കും  ഹോട്ടൽ ശാരദ  താൽക്കാലികമായി  അടച്ചു.കാരണം  എന്താണെന്ന്  വ്യക്തമല്ലായിരുന്നു.സംഭവബഹുലമായ  അഭ്യാസങ്ങൾക്കുശേഷം ഭൂരിഭാഗം പേരും  കോളേജ്  ഹോസ്റ്റലിനോട്  വിടപറഞ്ഞു .പിന്നീടുള്ള  താമസം  വാടകയ്ക്കെടുത്ത സ്വന്തം  സാമ്രജ്യത്തിലായിരുന്നു.എപ്പോൾ വേണമെങ്കിലും  വരാം,പോകാം.അമ്പലത്തിൽ  നടതള്ളിയ കന്നുകാലികൾ  അനുഭവിക്കുന്ന  ഒരു  സ്വാതന്ത്ര്യമുണ്ടല്ലോ ..അത്  അനുഭവിച്ചു തുടങ്ങിയ  കാലമായിരുന്നു  അത്.
വൈകാതെ  തന്നെ ഹോട്ടൽ ശാരദ  വീണ്ടും  തുറന്നു.പഴയതിലും ഗംഭീര സെറ്റപ്പോടെ.അതും പാമ്പാടി ബസ് സ്റ്റോപ്പിനടുത്ത് . പിന്നീടങ്ങോട്ട്   കോളേജ്  പിള്ളേരുടെ  പ്രവാഹമായിരുന്നു.വളരെ  പെട്ടന്നുതന്നെ ശരദേട്ടൻ  പച്ച പിടിച്ചു തുടങ്ങി.പുതിയ മെസ്സിലെ  ഭക്ഷണപരീക്ഷണങ്ങളിൽ  നിന്നും  രക്ഷനേടാനായി  വീണ്ടും ഒരു വഴി തുറന്നുകിട്ടി.ഒരുരാത്രി ലക്കിടി പാലത്തിൽ  കാറ്റുകൊണ്ട്  നിൽക്കുമ്പോൾ  പ്രിയസുഹൃത്ത്  കരു  ചോദിച്ചു.."മദാ... ഹോട്ടൽ ശാരദയിലെ  ചേട്ടന്റെ  പേരെന്താണ് ?".ആ നിമിഷം വരെ അങ്ങനൊരു പേരിന്റെ  ആവശ്യം  ഉയർന്നുവന്നിട്ടില്ല.ചേട്ടൻ വിളി  മാത്രമായിരുന്നു അതുവരെ  ഉണ്ടായിരുന്നത് .ഉടൻ  അവൻ  തന്നെ പറഞ്ഞു .
ഇനി പേരൊന്നും അന്വേഷിക്കണ്ട,"ശാരദേട്ടൻ ",'ഹോട്ടൽ  ശാരദയുടെ  മുതലാളി -ശാരദേട്ടൻ '.ആ നിമിഷം  ആ  പാവം മനുഷ്യന്  ശാരദേട്ടൻ  എന്ന പേരുവീണു.
രുചിയും,ഗുണനിലവാരവും,താങ്ങാവുന്ന  വിലയും,എല്ലാം ചേർന്നപ്പോൾ  ശാരദേട്ടൻ  സ്റ്റാറായി.15 രൂപയുടെ  മസാലദോശ,5 രൂപയ്ക്ക്  കൈനിറയെ  കിട്ടുന്ന പോക്കാവട,18 രൂപയുടെ സമൃദ്ധമായ ഊണ് ,എല്ലാംകൊണ്ടും  അവിടത്തെ   വിലവിവരപ്പട്ടിക  കണ്ണിന്  കുളിർമ്മയായിരുന്നു.തകൃതിയായി  കച്ചവടം  നടക്കുന്നതിനിടെ  ശാരദേട്ടൻ  ഒരു  മണ്ടത്തരം  കാണിച്ചു.നാട്ടുകാർക്കുള്ളതുപോലെ കോളേജ്  പിള്ളേർക്കും  ഒരു  പറ്റുപുസ്തകം  തുറന്നു,വെറും അഞ്ഞൂറുരൂപ മാത്രം മുൻകൂറായി  വാങ്ങികൊണ്ട് .ഓരോ  നേരം കഴിച്ച  ഭക്ഷണത്തിന്റെ  തുക കഴിച്ച  ആൾ  തന്നെ പറ്റുപുസ്തകത്തിലെഴുതണം.ശാരദേട്ടന്റെ നിഷ്കളങ്കത  ചൂഷണം ചെയ്ത്  ചില തലതെറിച്ചവർ  കണക്കുകൾ  കുറച്ച്  എഴുതി.കുടത്തിന്റെ ചോർച്ച  അടയ്ക്കാതെ  ശാരദേട്ടൻ  വീണ്ടും വെള്ളം കോരികൊണ്ടിരുന്നു.അവസാനം കോളേജിനോട്  വിടപറയുന്ന  സമയത്ത്  ഒരു വിഷവിത്ത്  പറ്റുപുസ്തകത്തിലെ  കണക്കുകൾ  സൂത്രത്തിൽ  കീറി മാറ്റി.ആഹാരം  തന്നവനോട്  ചെയ്ത  പ്രത്യുപകാരം.




മാസങ്ങളക്ക്  ശേഷം  വീണ്ടും  പാമ്പാടിയിലെത്തിയപ്പോൾ ,ഹോട്ടൽ  ശാരദ  എന്ന  ബോർഡ്  കണ്ടില്ല .പകരം വേറൊരു ബോർഡ്  കണ്ടു "ഹോട്ടൽ  ഷൈൻ ".പുതിയ ഹോട്ടൽ മുതലാളിയോട്  ശാരദേട്ടന്റെ  വിശേഷങ്ങൾ  അന്വേഷിച്ചു.അറിഞ്ഞ വിശേഷങ്ങൾ എല്ലാം കാതിനും മനസ്സിനും സുഖം പകരുന്നതായിരുന്നു.ശാരദേട്ടന്റെ  രണ്ട്  മക്കൾക്കും  നല്ല ജോലി കിട്ടിയിരിക്കുന്നു .....ശാരദേട്ടൻ  ഇപ്പോൾ  സന്തുഷ്ടമായ  വിശ്രമം ജീവിതം നയിക്കുന്നു .ഇത്രയും കേട്ടപ്പോൾ  പണ്ടെവിടെയോ  കേട്ട  രണ്ടുവരി  ഓർമ്മ  വരുന്നു
 

"അത്യുന്നതങ്ങളിൽ  ഈശ്വരന്  സ്തുതി
ഭൂമിയിൽ  നന്മയുള്ളവർക്കുമാത്രം  സമാധാനം
"

Friday 9 August 2013

വെള്ളിവെളിച്ചത്തിലേക്ക്.....



വെള്ളിവെളിച്ചത്തിലേക്ക്.......

നഷ്ടപെരുമഴയിൽ
കുട  ചോർന്നൊലിക്കുന്നു 
കാലമെന്ന  റോഡിൽ 
കൂട്ടിനിന്നാരുമില്ല 
മങ്ങിയ വഴിവെളിച്ചത്തിൽ 
വളവും തിരിവുമറിയുന്നില്ല
കാലത്തിനിപ്പോൾ 
കാഞ്ഞിരത്തേക്കാൾ  കൈയ്പ്പാണോ ?
അറിയില്ല ........
കാരണം 
നാളിതുവരെ കാഞ്ഞിരം രുചിച്ചിട്ടില്ല 
പക്ഷേ ......ഒന്നറിയാം 
കാലത്തിനിപ്പോൾ  കൈയ്പ്പുണ്ട് 
കൈയ്പ്പിനൊടുവിലൊരു 
മധുരമെന്ന പ്രതീക്ഷയിൽ 
കാഞ്ഞിരക്കായ തിന്നാതെ 
കാലമെന്ന  കറുത്ത റോഡിലെ 
വെള്ള വരകളെണ്ണിയെണ്ണി 
ഞാൻ  നടക്കുന്നു ....
നാളയുടെ  വെള്ളിവെളിച്ചം തേടി.


Friday 2 August 2013

ഒരു ലൈഫ് ജാക്കറ്റിനായ്

 ഒരു ലൈഫ്  ജാക്കറ്റിനായ് ...


നാവിലെ  നാരങ്ങ മിഠായിപോൽ 
നോവെല്ലാമലിഞ്ഞുത്തീർന്നെങ്കിൽ 
കണ്‍ചിമ്മി  തുറക്കുന്ന മാത്രയിൽ 
കഷ്ടകാലം ഓടിമറഞ്ഞെങ്കിൽ 
കൈരേഖയിൽ  കഷ്ടകാലം  ഗണിക്കവേ 
മനസിലുയരുന്നീ  വ്യാമോഹങ്ങൾ 
നമ്മൾ ഞാനും  നീയുമായ് 
പിരിയുന്ന  കാലം 
കഷ്ടകാലം 
കഷ്ടകാലതിരയിൽ  ആടിയുലയുന്ന 
പായ്കപ്പലതിലെ 
ഏകനാം  യാത്രികൻ  ഞാൻ 
മോഹിച്ചുപോകുന്നൊരു 
ലൈഫ് ജാക്കറ്റിനായ്
 




Thursday 11 July 2013

ഇങ്ങനെയും ഒരു യാത്രയോ........?


 ഇങ്ങനെയും  ഒരു  യാത്രയോ ....? ഇനിയുള്ള  വരികൾ  വായിച്ചുതീരുമ്പോൾ   ഒരുപക്ഷേ   നിങ്ങളുടെ  മനസ്സിലും  ഈ  ചോദ്യം  ഉയർന്നുവരാം .
ഇവിടെ .... ഈ  നിമിഷം ,ഒഴിഞ്ഞ പേപ്പറും മഷിനിറഞ്ഞ  പേനയുമായി ഇരിക്കുമ്പോൾ മനസ്സിൽ  തെല്ലും പരിഭ്രമമില്ല.എന്ത്  എഴുതുണം എങ്ങനെ തുടങ്ങണം  എന്ന  നൂറ്  ചിന്തകളുമില്ല .രണ്ടുവർഷം മുൻപ്  ഒരു രാത്രിയിൽ  സംഭവിച്ചുപോയ  ഒരു യാത്രയെ  യാത്രാവിവരണമാക്കാൻ  ശ്രമിക്കുമ്പോഴുണ്ടാകാവുന്ന  വിഷമങ്ങൾ  ഒന്നും തന്നെയില്ല .കാരണം  ആ യാത്രയെപോലെ ഈ യാത്രാവിവരണത്തിന്റെ ഉത്ഭവവും  ഒരു  ഉൾവിളിയാണ്‍.രണ്ടുവർഷങ്ങൾക്കുമുൻപ് ഒരു ഉൾവിളിയിൽ തുടങ്ങിയ ആ  യാത്ര   യാത്രാവിവരണമാകാൻ  ഇപ്പോൾ വീണ്ടും ഒരു  ഉൾവിളി വേണ്ടിവന്നു.ഉൾവിളികൾക്ക്  സ്തുതി.

ലക്ഷ്യങ്ങൾ  നിശ്ചയിക്കാത്ത യാത്രയിൽ  വഴികൾക്ക് ഭംഗി കൂടും എന്നുതോന്നുന്നു.ലക്ഷ്യസ്ഥാനത്തെപ്പറ്റി  യാതൊരാശങ്കകളുമില്ലാതെ ....തൽക്ഷണത്തിൽ  കാണുന്ന എല്ലാ കാഴ്ച്ചകളും പൂർണ്ണമായി മനസ്സിലേക്കാവാഹിച്ചുകൊണ്ടുള്ള  ഒരു  യാത്ര .
അത്തരമൊരു  യാത്രയുടെ ഓർമ്മകൾ കാലത്തിന്റെ  കുത്തൊഴുക്കിൽ  മനസ്സിൽ  നിന്ന് മാഞ്ഞുപോകുന്നില്ല.വർഷങ്ങൾ കഴിയുമ്പോഴും ആ ഓർമ്മകൾ  മനസ്സിൽ  തെളിഞ്ഞുനിൽക്കും .വീണ്ടും അങ്ങനെ ഒരു യാത്ര  ജീവിതത്തിൽ സംഭവിക്കാൻ  മനസ്സ്  കൊതിക്കും.ഈ വരികളെഴുതുന്ന  ഈ നിമിഷവും മനസ്സ് അങ്ങനെ ഒരു യാത്രക്കുവേണ്ടി കൊതിക്കുകയാണ് .പുഴയിൽ വീണ   ഒരിലപോലെ ഓളത്തിനൊപ്പം  ഒഴുകാൻ .ഓളത്തിനൊപ്പമുള്ള  ഈ  ഒഴുക്ക്  തുടങ്ങുന്നത്  ഭാരതപ്പുഴയുടെ തീരത്തുനിന്നാണ് .

സമയംഏഴരയോടടുത്തിരിക്കും ....ലക്കിടി പാലത്തിൽ  പമ്പാടിയിലെ  കനത്ത ചൂടിനെ  പഴിപറഞ്ഞ്  ഭാരതപ്പുഴയിലേക്ക്  നോക്കി നിൽക്കുമ്പോഴാണ് ആ  ചൂളംവിളി കാതുകളിൽ  മുഴങ്ങിയത് .അരികിലൂടെ  പാഞ്ഞുപോയ ട്രെയിനിന്റെ  നീട്ടിയുള്ള  ചൂളംവിളി .ഹോസ്റ്റൽ റൂമിലെ
ചൂടിൽ നിന്ന് രക്ഷനേടാനുള്ള  വഴികൾ  തേടിയുള്ള ചൂടേറിയ ചർച്ചയായിരുന്നു  അതുവരെ  ആ സഭയിൽ  നടന്നിരുന്നത് .കാതിൽ മുഴിങ്ങിയ ചൂളംവിളി കരു എന്ന ആത്മമിത്രത്തിന്റെ  മനസ്സിൽ ഒരു  ഉൾവിളി  സൃഷ് ടിച്ചു .ശരവേഗത്തിൽ  ഒരു  ചോദ്യം  പുറത്തുവന്നു ."മ്മക്ക്  ഒരു    യാത്ര പോയാലോ ?"ചോദ്യം തീരുന്നതോടെ ഒരേസ്വരത്തിൽ ഉത്തരവും പുറത്തുവന്നു ."പോകാം "
മെസ്സിനും റൂം വാടകയ്ക്കും മാറ്റിവെച്ച  തുകയിൽ നിന്ന്  ഒരു  ചെറിയ തുക  മറിച്ചു .10  മണിയോടുകൂടി  ലക്കിടി  റെയിൽവേ സ്റ്റേഷനിൽ  എത്തി."ലെസ്സ് ലെഗേജ്  മോർ    കംഫർട്ടബിൾ " എന്നല്ലേ  റെയിൽവേ പഴമൊഴി ....അതുകൊണ്ടുതന്നെ  ഒരോർത്തർക്കും ലെഗേജ്  എന്ന്  പറയാൻ  ഒരു  മൊബൈലും പേഴ്സും മാത്രമേ  ഉണ്ടായിരുന്നുള്ളൂ ..    .അക്ഷരാർത്ഥത്തിൽ  കൈയും  വീശിയൊരു  യാത്ര .നിലമ്പൂർ -പാലക്കാട്  പാസഞ്ചറിന്റെ  ചൂളംവിളി  കാതുകളിൽ  മുഴങ്ങി .പിന്നെ ആ  ചൂളംവിളിക്കൊപ്പമായി  യാത്ര .ഓരോ ബോഗിയിലും  നാലോ അഞ്ചോ ആളുകൾ  മാത്രം.ചിലതിൽ അതുമില്ല.രാജകീയമായ  യാത്ര.സീറ്റുണ്ടെങ്കിലും  ഇരിപ്പുറക്കുന്നില്ല.ഓരോരുത്തരും ഓരോ  വാതിൽക്കലായി  നിലയുറപ്പിച്ചു.പകൽ  പലവട്ടം  ആ  വഴിയിലൂടെ  സഞ്ചരിച്ചിട്ടുണ്ടെങ്കിലും  രാത്രിയാത്ര  ആദ്യമായിട്ടായിരുന്നു.നിലാവിൽ കുളിച്ചുനിൽകുന്ന  ഭാരതപ്പുഴയോരം.അതിന്റെ മാസ്മരികതയിൽ  ലയിച്ചങ്ങനെ  നിന്നു.ട്രെയിൻ  മങ്കരയും  പറളിയും  കടന്ന്  പാലക്കാട്  എത്തിയപ്പോഴാണ്  ആ  ചോദ്യം  മനസ്സിലുദിച്ചത് .
"ഇനി എങ്ങോട്ടാണ്  യാത്ര ?" ഉടനടി  അതിനുള്ള  മറുപടി  വന്നു,"സ്റ്റേഷനിൽ  ഇറങ്ങി  ആദ്യം വരുന്ന ട്രെയിനിൽ യാത്ര തുടരാം".ആദ്യ  ട്രെയിൻ  മംഗലാപുരത്തേക്കയിരുന്നു.ചെന്നൈ -മംഗലാപുരം സൂപ്പർഫാസ്റ്റ്  എക്സ്പ്രസ്സ്‌ .ജനറൽ  കംമ്പാർട്ട്മെന്റിലെ  തിരക്കിൽ  പലരുടെയും  മുഖംഅസ്വസ്ഥമായിരുന്നു.അസ്വസ്തതകൾക്കുനേരെ  പുഞ്ചിരി തൂകി യാത്ര തുടങ്ങി . ട്രെയിനിന്റെ  വാതിലിൽ,ഓടിമറയുന്ന  കാഴ്ച്ചകളിലേക്ക്  കണ്ണെത്തിച്ച്  ഇരുപ്പുറപ്പിച്ചു.        
പല കാഴ്ചകൾക്കൊപ്പം ചില കഥകളും ചേർന്നപ്പോൾ  യാത്ര ജോറായി .ഉറക്കത്തിന്  തടയിടാൻ ,ഇടക്കിടയ്ക്കുള്ള  ചായകുടിയിലൂടെ  ആവശ്യത്തിന്  കാഫീൻ ശരീരത്തിൽ  സംഭരിച്ചു.തിരൂരും പരപ്പനങ്ങാടിയും കടന്ന്  വണ്ടി കോഴിക്കോടെത്തിയപ്പോൾ അവില്മിൽക്കിന്റെ  ഓർമ്മ  മനസ്സിലുദിച്ചു.ഈ  വഴി  കടന്നുപോകുമ്പോൾ  ഒരിക്കലും  ഒഴിവാക്കാത്ത  ഐറ്റമാണ്‌ .എന്തായാലും ഇത്തവണ  അതില്ല .വടക്കൻകേരളത്തിലൂടെയുള്ള  യാത്ര എന്നും അതീവഹൃദ്യവും ഊർജം പകരുന്നതുമായിരുന്നു .ഇത്തവണയും അതിന് മാറ്റമില്ല .സൗഹൃദപരമായ  പെരുമാറ്റത്തിലൂടെ അതിഥികളുടെ മനസ്സ്  കൈയിലെടുക്കാൻ  ഈ ജനതക്കുള്ള  കഴിവ്  പലതവണ  ഈ യാത്രയിൽ  ചർച്ചാവിഷയമായി .വണ്ടിയപ്പോഴും  വടക്കോട്ട്‌  പാഞ്ഞുകൊണ്ടിരുന്നു .നാലുമണി  കഴിഞ്ഞിരിക്കുന്നു.മുൻപത്തെ  ആഴ്ച്ച  നടന്ന  സിരീസ്  ടെസ്റ്റിന്  പഠിക്കാൻ പോലും  അങ്ങനെ   ഉണർന്നിരുന്നിട്ടില്ല.കൊയിലണ്ടി ,പയ്യോളി,വടകര , എന്നീ  റെയിൽവേസ്റ്റേഷനുകൾ ദൂരേക്ക്‌  ഓടി മറഞ്ഞു .ട്രെയിൻ  തലശ്ശേരിയോടടുക്കുമ്പോൾ  ഒരു  പുതിയ വിഷയം ചർച്ചക്ക്  കിട്ടി ."ട്രിപ്പിൾ  സി "(C CC-  CAKE,CRICKET,CIRCUS ).ഒരൽപ്പം  ബഡായിവീരനായ  തലശ്ശേരിക്കാരനായ  സുഹൃത്ത്  ക്ളാസിൽ  ഇടയ്ക്കിടക്ക്  വിളമ്പാറുള്ള  തലശ്ശേരിചരിത്രത്തിൽ  ട്രിപ്പിൾ-സി  ഒരു സ്ഥിരം  വിഭവമായിരുന്നു.ട്രിപ്പിൾ-സി  പിന്നെ  സിംഗിൾ-സി  ആയി.ചർച്ച  കേക്കിലേക്കും അതിന്റെ  രുചിക്കൂട്ടിലേക്കും  മാത്രമായി  ഉതുങ്ങി.ട്രെയിൻ  ധർമ്മടത്തെത്തിയപ്പോഴാണ്  ആ  ചർച്ച  അവസാനിച്ചത് .പിന്നീടുള്ള  ചർച്ച  ധർമ്മടം തുരുത്തിനെ  കുറിച്ചായിരുന്നു.തുരുത്തിനെ കുറിച്ച്  അറിയാവുന്നതെല്ലാം  കരു  എന്ന  സുഹൃത്ത്  വിവരിച്ചു .പ്രകൃതിയുടെ വിസ്മയങ്ങൾ   എത്ര  വിവരിച്ചാലും  മതിവരിലല്ലോ?.പിന്നീടങ്ങോട്ടുള്ള  യാത്രയിൽ  പ്രകൃതിയുദെ  വിസ്മയങ്ങൾ തന്നെയായിരുന്നു  ചർച്ച.ഈ  യാത്രയിൽ  എത്രയോ  പ്രകൃതിവിസ്മയങ്ങൾ  പുറകിലേക്കോടിപോയി.ഭാരതപ്പുഴ ,കടലുണ്ടിപ്പുഴ ,മയ്യഴിപ്പുഴ  എന്നിവയൊക്കെ  അതിൽ  ചിലതുമാത്രം.കണ്ണൂരും  വളപട്ടണംപുഴയും  കടന്ന്   കാഞ്ഞങ്ങാട്  എത്തിയപ്പോഴാണ്  നിത്യാനന്ദ  ആശ്രമത്തെകുറിച്ച്ചുള്ള  ചിന്ത  മനസ്സിലുദിച്ചത്.ഇറങ്ങണോ ? ഒരു ചോദ്യം  ഉയർന്നുവന്നു.യാത്രയിൽ  തൽക്കാലം  ഒരു  ഷോർട്ട്  ബ്രേക്കിന്റെ  ആവശ്യം തൽക്കാലം  ഇല്ലെന്ന്   സഹയാത്രികർ  പറഞ്ഞു .ബേക്കൽ  കടൽത്തീരത്തുകൂടിയുള്ള  പ്രഭാതസവാരി  അവിസ്മരണീയമായിരുന്നു.കടൽതീരത്തെ  തൊട്ടൊരുമ്മിയുള്ള  ആ  യാത്ര  ഗോവ  എന്ന യാത്രസ്വപ്നത്തെ ഊതികത്തിച്ചു.ആദ്യ  ഗോവ  യാത്രക്കുള്ള  സമ്പാദ്യത്തിന്റെ  ആദ്യ പ്ളാനിംങ്ങ് 
നടന്നത്  ആ  യാത്രയിലായിരുന്നു.വൈകാതെ മഞ്ചേശ്വരവും  നേത്രവതിപുഴയും കടന്ന്   ട്രെയിൻ  കന്നഡ  മണ്ണിൽ  പ്രവേശിച്ചു .മംഗലാപുരം  സെൻട്രൽ  റെയിൽവേ  സ്റ്റേഷനിൽ  കാലു കുത്തുമ്പോൾ സമയം  രാവിലെ  എട്ടര കഴിഞ്ഞിരുന്നു.

രണ്ട്  പൊറോട്ടയിൽ  ഒരുപകൽ  മുഴുവൻ  തള്ളിനീക്കാൻ  കഴിയും  എന്ന്  ബോധ്യപ്പെട്ട  ദിവസമായിരുന്നു അന്ന് .പൊറോട്ട  വളരെ  മൈലേജ്  കൂടുതലുള്ള  ഇന്ധനമാണ്,മാത്രമല്ല ഇക്കണോമിക്കൽ കൂടിയാണ്.അതുകൊണ്ടായിരിക്കാം  പ്രാതലിന്  പൊറോട്ട  എന്ന പദം  ഒരേസ്വരത്തിൽ  ഉയർന്നത് .ഇന്ധനം നിറയ്ക്കലിനുശേഷം  ഒരു  നഗരപ്രദിക്ഷണം  നടത്താൻ  തീരുമാനിച്ചു.ആദ്യം ചെന്നുകയറിയത് പണിപൂർത്തിയായികൊണ്ടിരിക്കുന്ന  ഒരു ഷോപ്പിംങ്ങ് മാളിലേക്കാണ് .തുറന്നിരിക്കുന്ന ഒരുവിധം എല്ലാ  ഷോപ്പുകളിലും  കയറി,വെറുതെ  വിലവിവരങ്ങൾ  തിരക്കി,വാങ്ങില്ല എന്നുറപ്പിച്ചുകൊണ്ടുതന്നെ പലതിനും അന്യായമായി വിലപേശി.ഇങ്ങനെയൊക്കെ ചെയ്തിട്ട്  എന്താ കിട്ടുകാ?എന്ന്  ചോദിച്ചാൽ ...വെറുതെ  ഒരു സുഖം...അത്രതന്നെ .പിന്നീടുള്ള  യാത്ര  നഗരത്തിലെ  മാർക്കറ്റിലേക്കായിരുന്നു.പലരുടെയും 
കച്ചവടതന്ത്രങ്ങൾ  നിരീക്ഷിച്ച്  മീൻമണവും ആസ്വദിച്ച്  ഒരു നടത്തം .സഹയാത്രികരിൽ  ഒരാൾ  നാട്ടിലെ  മീൻ വിലയുമായുള്ള  താരതമ്യപറനത്തിലായിരുന്നു.മാർക്കറ്റ്  മുഴുവൻ  നടന്നുതീർന്നപ്പോൾ  ഇനിയെന്തെന്നായി  ചോദ്യം.വഴിപോക്കനായ  ഒരു  മഞ്ചേശ്വരക്കാരനിൽ  നിന്ന്  പുതിയൊരു തുമ്പ്  വീണുകിട്ടി."പിലിക്കുള ",പാർക്കോ  ഗാർഡനോ  എന്തൊക്കെയോ  ഉണ്ടെന്ന്  പറഞ്ഞു .അങ്ങനെ പിലിക്കുളക്ക്  ഇറങ്ങിതിരിച്ചു.ഗാർഡനോടും  പാർക്കിനോടും ആർക്കും  ഒരുതാൽപര്യവും  തോന്നിയില്ല .അതിന്റെ ചുറ്റുവട്ടങ്ങളിലായി   വെറുതെ കറങ്ങിതിരിഞ്ഞു നടന്നു.അപ്പോഴാണ്‌   ഒരു കൊച്ചുതടാകം  ശ്രദ്ധയിൽപ്പെട്ടത് .മഞ്ഞമുളകൾ  തണലേകുന്ന  അതിന്റെ  തീരത്ത്  ഒന്നുരണ്ട്  മുളങ്കൂടാരങ്ങൾ  കണ്ടു .തൊട്ടടുത്തുള്ള  ടീസ്റ്റാളിൽ  നിന്ന്  മൂന്ന്  ചായയും  വാങ്ങി  ഒരു മുളങ്കൂടാരത്തിൽ  ഇരുപ്പുറപ്പിച്ചു.
ചൂടുചായ  ഊതികുടിക്കുമ്പോൾ  കൂട്ടത്തിലൊരുവൻ   ചോദിച്ചു "ശരിക്കും നമ്മൾ  എന്തിനാ  ഇത്ര ദൂരം  സഞ്ചരിച്ചത് ?".വെറുതെ  ഒരു ഭ്രാന്ത്..... ചോദ്യം തീർന്ന  ഉടനടി  അവൻ  തന്നെ   ഉത്തരവും  പറഞ്ഞു.ചായകുടിക്ക്  ശേഷം .... യാത്ര തിരിക്കാം  എന്ന  ഉദ്ധേശത്തിൽ  റെയിൽവേ സ്റ്റേഷനിൽ  എത്തി.സമയം  രണ്ട്  കഴിഞ്ഞിരിക്കുന്നു.വിശപ്പിന്റെ  വിളി  ഇതുവരെ  വന്നിട്ടില്ല.പൊറോട്ടയുടെ  ഒരു മൈലേജേ ......അപാരം തന്നെ. ഉടനടി   മംഗലാപുരം-തിരുവനന്തപുരം  എക്സ്പ്രസ്സിൽ  കന്നഡ മണ്ണിനോട്  വിടപറഞ്ഞു.യാത്ര തുടങ്ങി  കുറച്ചുകഴിഞ്ഞപ്പോഴാണ്  എല്ലാവർക്കും  ഒരു  ബേക്കൽ  മോഹം  ഉദിച്ചത്.ഇവിടെവരെ  വന്നതല്ലേ....എന്നാൽ  പിന്നെ അത്കൂടി കണ്ടാലെന്താ....കാസർകോഡ്  എത്തിയപ്പോൾ  യാത്രയുടെ  ഗതിമാറി.കാസർകോഡ്  ടൗണിൽ  ഒന്ന്  കറങ്ങിയശേഷം ബേക്കൽ കോട്ടയിലേക്ക്  ബസ്കയറി.ബേക്കൽ കോട്ടയിലെത്തുമ്പോൾ സമയം  അഞ്ച്  കഴിഞ്ഞിരുന്നു .കോട്ടയും  പരിസരവുമെല്ലാം  ആവശ്യത്തിന്  സമയമെടുത്തുതന്നെ  ആസ്വദിച്ചു.പിന്നെ  ഒരു മുക്കാൽ  മണിക്കൂറോളം  കടപ്പുറത്ത്  കാറ്റുകൊണ്ടിരുന്നു.ഇതിനിടയിൽ  മാന്യമായ  രീതിയിൽ  വായനോട്ടവും നടന്നു.ബീച്ചിനോട്  ചേർന്നുള്ള  പാർക്കിലും  നല്ല തിരക്കായിരുന്നു.സർവ്വം  ബഹളമയം.ടൂറിസം  വികസനത്തിന്റെ  കാൽപ്പാടുകൾ  ഈ മണ്ണിൽ  നന്നായി  പതിഞ്ഞിട്ടുണ്ട്.

ഏഴരയോടുകൂടി  ബേക്കലിനോട് യാത്ര  പറഞ്ഞു .ബേക്കൽ  റെയിൽവേ സ്റ്റേഷൻനിന്ന്  കണ്ണൂർക്ക്  വണ്ടികയറി.രണ്ടുമണിക്കൂർ നീണ്ട  യാത്രക്ക്ശേഷം  കണ്ണൂരെത്തുമ്പോൾ സമയം  പത്തിനോടടുത്തിരുന്നു. വിശപ്പിന്റെ  വിളി  ശകലം ഉഷാറായിരിക്കുന്നു.മാന്യമായി  ഈ  പ്രശ്നം  പരിഹരിക്കാൻ  ഒരാൾക്ക്  ചുരുങ്ങിയത്  75 രൂപയെങ്കിലും  വരും തൽക്കാലം  മാന്യത  അൽപ്പം  കുറച്ചുകൊണ്ട്  പ്രശ്നം  പരിഹരിച്ചു. രണ്ട്  പാക്കറ്റ് ബ്രഡും ഒരുകുപ്പി  വെള്ളവും.മൂന്നുപേർക്കും കൂടി ചിലവായത്  ആകെ അമ്പതുരൂപ.പിന്നെ  ഒരൊന്നര മണിക്കൂർ  കണ്ണൂർ  നഗരത്തിന്  സമർപ്പിച്ചു.നഗരപ്രദിക്ഷണത്തിനുശേഷം  റെയിൽവേ സ്റ്റേഷനിലെത്തി.പിന്നെ വെസ്റ്റ്‌ കോസ്റ്റ്  എക്സ്പ്രസ്സിനായുള്ള  കാത്തിരിപ്പ് .ട്രെയിനുകൾ  വന്നും പോയികൊണ്ടുമിരിക്കുന്നു.വത്യസ്തരായ  അനേകം  മനുഷ്യർ  വത്യസ്തമായ  ലക്ഷ്യങ്ങൾക്കുവേണ്ടി  ക്ഷണനേരത്തേക്കാണെങ്കിലും ഇവിടെ കൂടുന്നു.ഒരു വണ്ടി  വരുമ്പോഴോൾ   അവർ  പിരിയുന്നു ...പിന്നെയും  ചിലർ  വരുന്നു ...പോകുന്നു.ഒരൽപ്പം  ആഴത്തിൽ  ചിന്തിച്ചാൽ  ഈ  പ്രക്രിയയുടെ ഭംഗി ആസ്വദിക്കാനാകും.ട്രെയിൻ  വരുന്നവരെ  ആ  ഭംഗി  ആസ്വദിച്ചു.അതിനെകുറിച്ച് ചർച്ച ചെയ്തു .ക്ളോക്കിലെ  സൂചികൾ  ചലിച്ചത്  എത്ര പെട്ടന്നാണെന്ന്  തോന്നിപോയി.കാത്തിരിപ്പിനൊടുവിൽ ബോഗിനിറയെ ആളുകളുമായി വെസ്റ്റ്‌  കോസ്റ്റ് എത്തി.തിക്കിലും തിരക്കിലും  എങ്ങനെയോ  നുഴഞ്ഞുകയറി.നുഴഞ്ഞുകയറ്റത്തിനിടെ  ഒരു  റെയിൽവേ  പോലീസുകാരന്റെ  കൈ  പുറത്ത്  പതിഞ്ഞു.കൂടെ ഒരു ആജ്ഞയും "അകത്തേക്ക്  കയറി നിൽക്കടാ ".ഈ  യാത്രയെ  കുറിച്ചോർക്കുമ്പോൾ  ഇന്നും  പുറം ഭാഗം 
അറിയാതൊന്ന്  തടവിപോകാറുണ്ട്.ഉറക്കം അതിന്റെ  പലിശയും  കൂട്ടുപലിശയുമായി  വന്നുമൂടിയപ്പോൾ ഇരിക്കാൻ  കിട്ടിയ ഇത്തിരി സ്ഥലം  ധാരാളമായിരുന്നു 

ഒറ്റപാലത്തെത്തുമ്പോൾ  സമയം  നാലര കഴിഞ്ഞിട്ടേയുള്ളു.പിന്നേയും ഒന്നരമണിക്കൂർ  കാത്തിരിക്കേണ്ടിവന്നു  പാമ്പാടിക്കുള്ള  ആദ്യബസിനായി.അത്രയും നേരം  ഒറ്റപാലം  ബസ്‌ സ്റ്റാന്റിനൊടുചേർന്നുള്ള  വെയിറ്റിങ്ങ്  ഷെഡിൽ ചെറുമയക്കം.അന്നുരാവിലെ  പമ്പാടിയിലെ  ശാരദേട്ടന്റെ (ശാരദ ഹോട്ടൽ നടത്തുന്ന ചേട്ടൻ  ശാരദേട്ടൻ അത്രതന്നെ )ഹോട്ടലിൽ നിന്ന്  ഒരോരുത്തരും  കഴിച്ചത്  രണ്ട്  മസാലദോശയും നാല്  ഉഴുന്നുവടയുമായിരുന്നു.ആ  മാസം  അറ്റൻഡസ് 80 ശതമാനത്തിന്  മുകളിലുള്ളതുകൊണ്ട്  ആ തിങ്കളാഴ്ച്ച  ഉറക്കത്തിനുവേണ്ടി  മാറ്റിവെച്ചു.പാമ്പാടിയിലെ  അത്യുഷ്ണത്തിലും  ഉറക്കം  സുഖകരമായിരുന്നു.

ആ  യാത്രയെ  കുറിച്ചോർക്കുമ്പോൾ  പ്രിയകവി എ.അയ്യപ്പന്റെ  സ്മൃതി  എന്ന കവിതയിലെ  രണ്ടുവരി ഓർമ്മവരുന്നു.
"അന്നത്തെയുഷസ്സുകൾ,സന്ധ്യകൾ,നിശീഥങ്ങൾ;
  ഇന്നുമെൻ ഹൃത്തിൽ  വർണ്ണഭേദങ്ങൾ  സൃഷ്ടിക്കുന്നു."
 

Saturday 13 April 2013

ആ വാക്കിന് പിന്നാലെ ...... ഒരു യാത്ര

വികസനം ....... പൊതുപ്രവർത്തകരുടെ  നിഘണ്ടുവിലെ ഏറ്റവും മൂർച്ചയേറിയ  വാക്ക് . മനുഷ്യമനസുകളിലേക്ക് തുളച്ചുകയറി  സ്വപ്നങ്ങൾ സൃഷ്ടിക്കുന്ന  വാക്ക് .വരൂ  നമ്മുക്ക്  ഈ  വാക്കിന്  പിന്നാലെ  അൽപ്പം  സഞ്ചരിക്കാം . 

ഒരു സമൂഹത്തിന്റെ വർത്തമാനകാല  ജീവിതസാഹചര്യത്തിൽ  സുസ്ഥിരമായ  ഉയർച്ച  സൃഷ്ടിക്കുന്ന ഏത്  പദ്ധതിയും  വികസനമാണ് . അങ്ങനെ  ഒരുപാട്   പദ്ധതികൾ  ഈ   മണ്ണിൽ  വിജയകരമായി  വിളഞ്ഞിട്ടുണ്ട് . വികസനപദ്ധതികൾക്ക്  ഒരു പഞ്ഞവും  ഇല്ലാത്ത നാടാണ്  ഇന്നത്തെ ഇന്ത്യ . എന്നാൽ ഈ  വികസനങ്ങളിൽ ചിലതെങ്കിലും   സാധാരണ  ജനങ്ങളിലേക്ക്  എത്തുന്നില്ല  എന്നത്  ഒരു സത്യം തന്നെ . ചിലപ്പോഴെങ്കിലും  വികസനം  കോടമഞ്ഞിന്റെ സ്വഭാവം കൈകൊള്ളാറുണ്ട് ... മുൻപിൽ  വരുന്ന  അപകടങ്ങളെ  അവ സൗകര്യപൂർവ്വം കണ്ണിൽ  നിന്ന്  മറയ്ക്കുന്നു .സുസ്ഥിരമായ പല  വികസനത്തിന്റെയും  ഗുണഭോക്താവ്  എന്ന  നിലയിൽ  വികസനം  എന്ന  വാക്കിന്  അയിത്തം  കല്പ്പിക്കാൻ  എനിക്കാവില്ല . പക്ഷേ  ചില ആശങ്കകൾ .... അവ  മനസ്സിൽ  നിന്ന് മായുന്നില്ല . അങ്ങനെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കുറേ  ആശങ്കകളുടെ  പരിണിതഫലമാകാം  നിങ്ങൾ വായിക്കുന്ന  ഈ  ബ്ളോഗ് . എനിക്ക്  മുൻപേ  എത്രയോപേർ  ഈ  വിഷയത്തിൽ  അവരുടെ  ആശങ്കകൾ  പങ്കുവെച്ചു . ഇവിടെ ഞാനും പങ്കുവെക്കുന്നു  എന്റെ ആശങ്കകൾ . 

"ദീർഘവീക്ഷണം" .... അതില്ലാത്ത  വികസനം  കടിഞ്ഞാണില്ലാത്ത കുതിരമേലുള്ള  ഒരു  സവാരിപോലെയാണ് ..... കുതിര എങ്ങോട്ടോ  ഓടുന്നു ,നമ്മൾ അതിനുമേൽ  നിസ്സഹായരായി  ഇരിക്കുന്നു . ഒരുപക്ഷേ  നിലത്ത്  വീഴാം ... വീഴതിരിക്കാം  എല്ലാം നമ്മുടെ  ഭാഗ്യം പോലെ . പക്ഷേ....   ഒരു  കാര്യം ഇവിടെ, നമ്മുടെ   ലക്ഷ്യം  അപ്രസക്തമാകുന്നു . അഞ്ചുവർഷം ഭരിക്കാനായി  നമ്മുടെ  വോട്ട്  അഭ്യർത്ഥിച്ചെത്തുന്ന "സ്ഥാനാർത്തി"കളോട് നിങ്ങൾ എപ്പോഴെങ്കിലും  ചോദിച്ചിട്ടുണ്ടോ .... ഇരുപത് വർഷം  കഴിഞ്ഞാൽ  ഈ  നാടിന്റെ  മുഖം  എങ്ങനെയായിരിക്കുമെന്ന് ,ഇന്ന്  കാണുന്നതിൽ നിന്ന് എന്ത്  വത്യാസമാണ്  അന്നത്തെ  നാടിന്  ഉണ്ടായിരിക്കുക  എന്ന് . ഒരിക്കൽ ഒരു  പഞ്ചായത്ത് മെമ്പറോട്  ഈ  ചോദ്യം  ചോദിക്കാൻ ഒരു  അവസരം  കിട്ടി . വളരെ  രസാവഹമായ  ഒരു  മറുചോദ്യമായിരുന്നു  ഇതിനുള്ള  മറുപടിയായി  കിട്ടിയത് ... "ഇരുപത് വർഷം നാം ജീവിച്ചിരിക്കും  എന്ന്  ഉറപ്പില്ലാത്ത  ഈ  ജീവിതത്തിൽ  അങ്ങനെ  ഒരു  ചോദ്യത്തിന്  പ്രസക്തിയുണ്ടോ  കുട്ടാ...  ?" ഉത്തരതിനുവേണ്ടി മെമ്പറെ പിന്നെ ശല്യം ചെയ്തിട്ടില്ല .... ഭരണ-പ്രതിപക്ഷത്തെ  വമ്പൻ സ്രാവുകളോട്  അവസരം കിട്ടിയാൽ നിങ്ങൾ  ഈ  ചോദ്യം  ചോദിക്കുക . നിങ്ങൾക്കും  കിട്ടാം  എനിക്ക്  കിട്ടിയപോലെ  ഒരു  മറുചോദ്യം. 

ചില  വികസനപദ്ധതികളുടെ  പുരോഗതി  പരിശോധിക്കുമ്പോൾ  ഒരു ചിത്രം  മനസ്സിലേക്ക്  കടന്നുവരും .... ഒരുപാട്  നേർത്ത സുഷിരങ്ങളുള്ള  ഒരു ബലൂണിന്റെ  ചിത്രം . ആ ബലൂണ്‍ എത്ര  ഊതിയാലും  വികസിക്കുകയില്ലലോ.... ?.അതുപോലെ തന്നെ കോടികൾ  ചിലവിട്ടിട്ടും  എങ്ങും  എത്താതെ  നിന്നുപോയ  ചില  വികസനപദ്ധതികൾ ..... വികസിക്കാത്ത  വികസനപദ്ധതികൾ
. ഈ  അവസ്ഥയിലാണ്  വികസനം എന്ന വാക്ക്  അർത്ഥശൂന്യമാകുന്നത് . എന്നിട്ടും വീണ്ടും വീണ്ടും  കോടികൾ  ഒഴുകുന്നു .... വികസിക്കാത്ത  വികസനപദ്ധതികൾ  വികസിപ്പിക്കുന്നതിനായി .വികസനവാദികളായ   ഭരണാധികാരികൾ  ബജറ്റിൽ  കണ്ണടച്ച്  കോടികൾ  എഴുതിതള്ളുമ്പോൾ  അവർ  അറിയുന്നില്ല തങ്ങൾ സുഷിരങ്ങൾ  നിറഞ്ഞ ബലൂണാണ്   ഊതിവീർപ്പിക്കാൻ  ശ്രമിക്കുന്നതെന്ന് . ആ സുഷിരങ്ങളിലൂടെ പാഴാവുന്ന  കോടികൾ ഏതോ സ്വകാര്യഖജനാവിലേക്ക് ഒഴുകിചേരുന്നു . വർഷങ്ങളായി  പണിതീരാത്ത  കാരാപ്പുഴ ജലസേചന പദ്ധതിയും ഇടമലയാർ വാലി  പ്രോജക്റ്റുമെല്ലാം സുഷിരങ്ങളൾ   നിറഞ്ഞ ബലൂണുകളിൽ  ചിലത്  മാത്രം . ചില ദേശീയതല വികസനപദ്ധതികളിലും ഈ  ധനച്ചോർച്ച  സുവ്യക്തമാണ് . 
വികസനപദ്ധതികളിലെ  നിരന്തര മൂല്യനിർണ്ണയത്തിന്റെ  അഭാവമാണ്  പല പദ്ധതികളുടെയും ശോചനീയാവസ് ഥയ്ക്ക്  പ്രധാനകാരണം . ദീർഘവീക്ഷണവും  നിരന്തരമൂല്യനിർണ്ണയവുമുള്ള  വികസനപദ്ധതികൾ  വികസനം എന്ന  വാക്ക്             അർത്ഥപൂർണ്ണമാക്കുന്നു . 

പ്രകൃതിയും  വികസനവും  മിക്കപ്പോഴും  നേർക്കുനേർ  ഏറ്റുമുട്ടുന്ന  രണ്ട്  വാക്കുകളാണ് . അശാസ്ത്രീയവികസനത്തിന്റെ കയ്പ്പേറിയ  രുചി  അറിഞ്ഞിട്ടുള്ള  പലരും വികസനം എന്ന വാക്കിനെ അൽപ്പം  ഭയത്തോടെയാണ്  കാണുന്നത് . അവരെ  തെറ്റ്  പറയാൻ പറ്റില്ലല്ലോ ?!!..... ചൂടുവെള്ളത്തിൽ ചാടിയ പൂച്ച  പച്ചവെള്ളം കണ്ടാലും പേടിക്കും  എന്നല്ലേ  പഴമൊഴി . വികസനങ്ങളിലെ  അസാസ്ത്രീയതയും  വികസനത്തിന്റെ  അനിവാര്യതയും  വിശദമായി  വിശകലനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.വികസനങ്ങളിലെ  അശാസ്ത്രീയത  പ്രകൃതി  കുറച്ചുകാലത്തേക്ക്  ക്ഷമിച്ചേക്കാം..... സ്വന്തം  കുട്ടിയുടെ  വികൃതി  ഒരു അമ്മ ക്ഷമിക്കുന്നതുപോലെ . പക്ഷേ  ഒന്ന്  ഓർക്കുക  നിരന്തരമായ  വികൃതികൾ  പലപ്പോഴും കുട്ടിയുടെ കണ്ണുനീരിൽ  മാത്രമാണ്  അവസാനിക്കാറുള്ളത് . അതുകൊണ്ടുതന്നെ പ്രകൃതിയുമായി  രമ്യതയിൽ  പോകുന്നതാണ്  വികസനത്തിന്  നല്ലത് .

ശക്തമായ നേതൃത്വത്തിന്റെ  അഭാവമാണ്  വികസനപദ്ധതികൾ  നേരിടുന്ന  മറ്റൊരു പ്രധാന  വെല്ലുവിളി . നേതാവിന്റെ  സത്യസന്ധതയും  കാര്യക്ഷമതയും  വികസനപദ്ധതികളുടെ  വിജയത്തിന്  അനിവാര്യഘടകമാണ്‌ .  

മുകളിൽ  സൂചിപ്പിച്ചതുപോലുള്ള  ചില്ലറ  ആശങ്കകൾ   മാറ്റിനിർത്തിയാൽ  വികസനം  എന്ന  വാക്ക്   എല്ലാവർക്കും  പ്രിയപ്പെട്ടതാണ് . വർഷങ്ങൾക്ക്  മുൻപേ  തുടങ്ങിയ  ശാസ്ത്രീയമായ  വികസനപദ്ധതികളിൽ  പലതും  ഇന്നും അവയുടെ  വിജയഗാഥ  തുടർന്നുകൊണ്ടേയിരിക്കുന്നു . അനുയോജ്യമായ  ഒരു  ഉദാഹരണം നിങ്ങൾക്ക്  മുൻപിൽ  സമർപ്പിക്കാതിരിക്കാൻ  എനിക്കാവില്ല. 



1946-ൽ  ഗുജറാത്തിലെ  കെയ്റ  ജില്ലയിലെ ക്ഷീരകർഷകരുടെ  കൂട്ടായ്മയിൽ നിന്ന് ജന്മംകൊണ്ട് ... ഇന്ന്  ഇന്ത്യയുടെ  രുചിയായി മാറിയ  അമുൽ (AMUL -Anand Milk Union Limited) ശാസ്ത്രീയമായ  വികസനപദ്ധതികളുടെ  ഉത്തമോദാഹരണമാണ് . മുൻപ്  സൂചിപ്പിച്ച  ആശങ്കകൾ  ഒന്നും തന്നെയില്ല. ആനന്ദിലെ  ക്ഷീരകർഷകരുടെ  ജീവിതസാഹചര്യത്തിൽ  സുസ്ഥിരമായ  ഉയർച്ച  കൈവന്നു. ഈ വികസനത്തിൽ ധനച്ചോർച്ചക്കുള്ള  സുഷിരങ്ങൾ  ഇല്ലേയില്ല. പ്രകൃതിയോട്  വികൃതികൾ കാണിച്ചിട്ടുമില്ല. ശ്രീ :ത്രിഭുവൻദാസ് ,ഡോ : വർഗ്ഗീസ് കുര്യൻ ,ശ്രീ : ദലയ  എന്നിവരടങ്ങുന്ന ശക്തമായ  നേതൃത്വം  ഈ വികസനപദ്ധതിയെ  വിജയത്തിന്റെ  നെറുകയിലെത്തിച്ചു. 


വളരുന്ന ഇന്ത്യ ഇനിയും ഇതുപോലുള്ള അനേകം ശാസ്ത്രീയമായ         വികസനപദ്ധതികൾക്കായ്  കാത്തിരിക്കുന്നു, വികസനം  എന്ന വാക്ക്  അർത്ഥപൂർണ്ണമാക്കുന വികസനപദ്ധതികൾക്കായ്  . 






 

Friday 8 March 2013

അമൃത മോഹന് ഒരു കത്ത്

                                                                                                                                        Date:08-03-2013
                                                                                                                                         Place:Thrissur


 പ്രിയസഹോദരി 

                                 ഇന്ന്  മാര്‍ച്ച്-8,കുറേ  ആശകളും  അതിലേറെ ആശങ്കകളുമായി   ഒരു  ലോകവനിതാ ദിനം കൂടി  കടന്ന്‍  പോകുന്നു . സ്ത്രീ സുരക്ഷയ്ക്കും  സമത്വത്തിനുമെതിരെയുള്ള  വെല്ലുവിളികള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു . ഈ  വെല്ലുവിളികള്‍ ചങ്കുറപ്പോടെ  നേരിടാനുള്ള  തന്റേടം  സ്ത്രീകള്‍ക്ക്  അനിവാര്യമാണ്‌ . ഈ  വെല്ലുവിളികള്‍  അതിസാഹസികമായി  നേരിട്ട്  വിജയിച്ച  താങ്കള്‍ക്ക് ആദ്യമായി  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍  അറിയിക്കുന്നു .യാഥാസ്തികയുടെ  നാല് ചുവരുകള്‍ക്കിടയില്‍  സ്വയം  തളയ്ക്കപ്പെട്ട് ,മനസ്സ്  മുരടിച്ച  വിരലില്‍  എണ്ണാവുന്ന  ചില  പുരുഷന്മാര്‍  താങ്കള്‍ നിയമം  കൈയിലെടുത്തു എന്ന്  ചില ചാനല്‍ ചര്‍ച്ചകളില്‍  ആരോപിക്കുന്നത്  കേട്ടു. ലജ്ജാവഹം ..... അല്ലാതെ  എന്ത്  പറയാന്‍ . എവിടെയെങ്കിലും  ഒരു  പീഡനമോ  ദുരനുഭവമോ  ഉണ്ടായതിനുശേഷം  മെഴുകുതിരികത്തിച്ചും പ്ളക്കാര്‍ഡുകളേന്തിയും  ജാഥ  നടത്തുമ്പോള്‍ ,ഒരുപക്ഷേ നേരത്തെ  നിയമം കൈയിലെടുത്തു  എന്ന്  പറഞ്ഞവര്‍ ആ ജാഥയുടെ  മുന്‍പന്തിയിലുണ്ടാകാം. ഇരട്ടത്താപ്പിന്റെ പര്യായമായ  ഈ വിചിത്രജന്തുകളെ സമൂഹം  ഒറ്റപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . 

കഴിഞ്ഞ 2011  ഫെബ്രുവരി  മാസത്തില്‍ ഷൊര്‍ണ്ണൂരിനടുത്തുവെച്ച്  സൗമ്യ എന്ന പെണ്‍കുട്ടി  അതിദാരുണമായി കൊല്ലപെട്ടു. താങ്കളെപ്പോലെ ആക്രമണങ്ങളെ  പ്രതിരോധിക്കാന്‍ ആ   സഹോദരിക്ക് കഴിവുണ്ടായിരുന്നില്ല . പ്രതി ഗോവിന്ദച്ചാമി  ഇപ്പോള്‍  ജയിലില്‍  സുഖവാസത്തിലാണ്‌ . താങ്കള്‍ കൈയിലെടുത്തു എന്ന്  ചിലര്‍ ആരോപിച്ച അതേ നിയമമാണ്‌  ഈ സുഖവാസത്തിനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നതും. വര്‍ഷം  രണ്ട്  കഴിഞ്ഞു . വധശിക്ഷ  ഗണപതികല്യാണം പോലെ  നീണ്ടുപോകുന്നു . നിയമങ്ങളാല്‍  സമ്പന്നമാണ്  നമ്മുടെ നിയമവ്യവസ്ഥ . അതേപോലെ തന്നെ സമ്പന്നമാണ്‌ കാലതാമസത്തിന്റെയും പഴുതുകളുടേയും കാര്യത്തിലും. 
ഷൊര്‍ണ്ണൂരും ഡല്‍ഹിയും,ഈ രണ്ട്  ദിവസം മുന്‍പ്  തിരൂരും നടന്ന സംഭവങ്ങള്‍ പ്രതിരോധിക്കാനറിയാത്തവരുടെ നിസ്സഹായാവസ്ഥ  വ്യക്തമാക്കുന്നു. ഇങ്ങനെയുള്ള  ദുരനുഭവങ്ങള്‍  ഇനി  ആവര്‍ത്തിക്കാതിരിക്കട്ടെ. 

കരാത്തെ,കളരി,നൃത്തം ,ഡ്രംസ്,ബൈക്ക് റൈഡിങ്ങ് ,വീണ, എന്നീ വിവിധ മേഖലകളില്‍  പ്രാവീണ്യം തെളിയിച്ചിട്ടുള്ള  താങ്കള്‍ സ്ത്രീകളുടെ സമത്വത്തിനും സുരക്ഷക്കും വേണ്ടി പോരാടുന്ന അനേകം പോരാളികള്‍ക്ക്  ഒരു  പ്രചോദനമാണ്‌ ... എല്ലാ മേഖലകളിലും  അത്യുജ്ജ്വലമായ  പ്രകടനങ്ങള്‍  കാഴ്ച്ചവെച്ച്  തിളങ്ങട്ടെ  എന്ന്  ആശംസിക്കുന്നു . 

സ്ത്രീസമത്വത്തെയും സുരക്ഷയെയും  കുറിച്ച്  പറയുമ്പോള്‍ എനിക്ക്  ഓര്‍മ്മ വരുന്ന രണ്ട്  വരികള്‍  ഞാന്‍  ഇവിടെ കുറിക്കുന്നു. 
"ഒരു  ആശയത്തിന്റെ  സമയമായാല്‍ ,അതിനെ  തടയാന്‍ ലോകത്തിലെ  ഒരു  ശക്തിക്കും  കഴിയില്ല "-വിക്ടര്‍ ഹ്യുഗോ 

എല്ലാ   ഭാവുകങ്ങളും  നേരുന്നു . 

                                                                  എന്ന് 
(യാഥാസ്തികതയുടെ നാല്‌  ചുവരുകള്‍ക്കിടയില്‍  തളയ്ക്കപ്പെടാത്ത ... മനസ്സ്  മുരടിക്കാത്ത  അനേകം സഹോദരന്‍മ്മാരില്‍ ഒരാള്‍ )


 

Thursday 17 January 2013

മരുഭൂമിയിലെ മഴ ദൈവത്തിന്റെ കുസൃതി

പ്രണയം ........അത്  മരുഭൂമിയിലെ കുളിര്‍മഴയാണെങ്കില്‍ ...ഈയുള്ളവന്റെ മരുഭൂമിയില്‍ ഇന്നേവരെ ആ മഴ പെയ്തിട്ടില്ല ...പക്ഷേ  ആ  മഴക്കുവേണ്ടി  മനസ്  ഒരുപാട്  കൊതിച്ചിരുന്നു.
അച്ചടക്കത്തിന്റെയും ആത്മസംയമനത്തിന്റെയും  പര്യായമായ  ഒരു ശാലീന സുന്ദരിയെ  കലാലയജീവിതത്തില്‍  കണ്ടുമുട്ടിയതില്‍  നിന്നാവാം  ആ  ആഗ്രഹത്തിന്റെ ഉത്ഭവം .ആഗ്രഹത്തിന്  അല്‍പ്പം അത്യാഗ്രഹത്തിന്റെ  ടച്ച്  ഉണ്ടെന്നുതോന്നിയിട്ടാവാം 
ഈശ്വരന്‍  ആ  ആഗ്രഹം  മുളയിലേ നുള്ളി.അന്നല്‍പ്പം ദേഷ്യവും പിണക്കവും ഈശ്വരനോട്  തോന്നി  എന്നത്  സത്യം തന്നെ...എന്നാലും  നൂപ്പര്‌   നല്ല ദീര്‍ഘവീക്ഷണത്തോടുകൂടിയാണ്‌ 
കരുക്കള്‍  നീക്കിയത്  എന്ന്  ഇപ്പോള്‍  തോന്നുന്നു.വര്‍ഷങ്ങള്‍  നാലഞ്ച്  കഴിഞ്ഞിട്ടും    ആ സംഭവവികാസങ്ങളെല്ലാം  കലാലയജീവിതത്തിലെ ഹിമാലയന്‍വിഡ്ഢിത്തമായി മനസ്സില്‍  മായാതെ  നില്‍ക്കുന്നു . കണ്ടത്  സുന്ദരം ....കാണാത്തത്  അതിസുന്ദരം  എന്നല്ലേ 
പറയുക .അതുകൊണ്ട്  ഈ  മരുഭൂമിയില്‍  മഴ പെയ്തിട്ടിലെങ്കിലും ...ആ മഴ അത് സുന്ദരമാണ്‌.

 മഴപെയ്ത്  കുതിര്‍ന്ന  കുറേ  മരുഭൂമികള്‍  കലാലയജീവിതത്തില്‍  കണ്ടിട്ടുണ്ട് .മൂന്നോ നാലോ 
വര്‍ഷം  തുടര്‍ച്ചയായി  പെയ്ത  മഴയ്ക്കുശേഷം  വരള്‍ച്ച ബാധിച്ച  മരുഭൂമികളും  വിരളമല്ല .
അത്യപൂര്‍വ്വമായി  ചില മരുഭൂമികള്‍ക്ക്  മഴ എന്നെന്നേക്കും  സ്വന്തമായി .
പ്രണയം..... അതിപ്പോഴും ചിലര്‍ക്കെങ്കിലും  കിട്ടാത്ത മുന്തിരിയാണ്‌ .കിട്ടാത്ത  മുന്തിരി  പുളിക്കുമോ മധുരിക്കുമോ  എന്നറിയാന്‍ ഏറ്റവും എളുപ്പമുള്ള  മാര്‍ഗ്ഗം  ആ മുന്തിരി തിന്നവരോട്  ചോദിക്കുകയാണല്ലോ?അങ്ങനെ മുന്തിരി തിന്ന  പലരോടായി  അതിന്റെ രുചി ചോദിച്ചു.
പലര്‍ക്കും  പല രുചിയായിരുന്നു.അതങ്ങനെയാണ്‌ ...വൈവിധ്യങ്ങള്‍     സൃഷ്ടിക്കുന്നതില്‍ ഈശ്വരന്‍  നന്നേ തല്പരനാണ്‌ .
കിട്ടാത്ത മുന്തിരിയുടെ  രുചി  മനസ്സില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു .

മ്മടെ  ഒരു ഗെഡിടെ  പടര്‍ന്ന്‍  പന്തലിച്ച്  പുഷ്പ്പിച്ചുനിന്ന  പ്രണയം  ഒറ്റരാത്രികൊണ്ട്  കത്തികരിഞ്ഞുപോയ   വാര്‍ത്തയാകാം  പ്രണയത്തെക്കുറിച്ച്  ഇങ്ങനെ ചിലവരികള്‍  കുത്തികുറിക്കാന്‍  പ്രജോദനമായത് .ആ  വാര്‍ത്ത അറിഞ്ഞതിനുശേഷമുള്ള  കുറേ  ദിവസങ്ങളില്‍  സെക്കന്റ്ഷോ സിനിമയിലെ കുരുടിമുക്കിലെ പിള്ളേരുടെ  ഉപദേശം  കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.അതെ ....അതുതന്നെ"അന്നും ഇന്നും എന്നും പണമൊന്നുതന്നെ  പെണ്ണിന്‌  കാമുകന്‍ ."കുറേ ദിവങ്ങളോളം  ആ  പെണ്‍കുട്ടിയുടെ  പുഞ്ചിരിച്ച മുഖം  ചതിയുടെ  പര്യായമായി  മനസ്സില്‍ നിന്നിരുന്നു,ക്രമേണ ദൈവത്തിന്റെ കുസൃതിയുടെ  ആംഗിളില്‍  ചിന്തിക്കാന്‍ തുടങ്ങി .ആ ആംഗിളില്‍  ചിന്തിക്കുമ്പോള്‍  ആരെയും തെറ്റുപറയാന്‍ തോന്നുന്നില്ല .ആ  കുസൃതി  നിറഞ്ഞ സിനിമയ്ക്ക്  തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതെല്ലാം  അദേഹമാണല്ലോ...!!സ്ക്രിപ്റ്റില്‍  എന്ത്  ട്വിസ്റ്റ്‌  ഉണ്ടാക്കാനും ആ തിരക്കഥാകൃത്തിനു  പൂര്‍ണ്ണ  അധികാരമുണ്ടല്ലോ..?!!.വെറുതെ നടനെയും നടിയെയും പഴിച്ചിട്ട്  എന്ത് കാര്യം ?.ഇങ്ങനെ എത്രയോ സിനിമകള്‍ അദ്ധേഹം   സംവിധാനം ചെയ്തിരിക്കുന്നു.ചിലതെല്ലാം ഹിറ്റായി ...കുറേയധികം  സിനിമകള്‍ വെളിച്ചം കണ്ടതുമില്ല.മരുഭൂമിയിലെ  കുളിര്‍മഴ  ഇതുവരെ  കൊള്ളാത്തതുകൊണ്ടാവാം  ഈ സിനിമകളുടെ  തോല്‍വിയെ ദൈവത്തിന്റെ കുസൃതിയായെ ഈയുള്ളവന്  കാണാന്‍  കഴിയുന്നുള്ളു .

തകര്‍ന്നുപോയ  ഒരു പ്രണയംകൊണ്ട്  ആര്‍ക്ക്  എന്ത് നേട്ടമുണ്ടായി എന്ന്  ചിന്തിക്കുന്നവര്‍  കുറവല്ല.പലര്‍ക്കും അത് നേട്ടമുണ്ടാക്കിയിട്ടുണ്ട് .പ്രണയം എന്ന പ്രതിഭാസം ഇല്ലായിരുന്നെങ്കില്‍  കേരളത്തിലെ  അല്ല  ഇന്ത്യയിലെതന്നെ പല  മൊബൈല്‍ഫോണ്‍  സേവനദാതക്കളുടെയും നൈറ്റ് കോള്‍  ഓഫറുകള്‍ ,ജോഡി സിം ഓഫറുകള്‍ ,എസ് .എം.എസ്  ഓഫറുകള്‍ ,മറ്റ്  അല്ലറ  ചില്ലറ ഓഫറുകള്‍ എന്നിവ ഇത്രയധികം വിജയിക്കില്ലായിരുന്നു.
എത്രയോ അധികം കോഫിഷോപ്പുകള്‍ക്കും  സിനിമാതിയേറ്ററുകള്‍ക്കും ..എന്തിന്  ബീച്ചില്‍  ഐസ്ക്രീമും  കപ്പലണ്ടിയും  വില്‍ക്കുന്നവര്‍ക്കുപോലും ആ തകര്‍ന്ന പ്രണയം എത്രയോ  ഉപകാരപ്രദമായിട്ടുണ്ട് .ദൈവം എന്ന  തിരക്കഥാകൃത്ത്  ഒന്നും കാണാതെ ഒരു തിരക്കഥയും  എഴുതില്ലല്ലോ?!ദൈവത്തിന്റെ  കുസൃതിയില്‍ നേട്ടവും കോട്ടവും സംഭവിച്ചവര്‍ക്കും  ഇനി ആ  കുസൃതി അനുഭവിക്കാന്‍ പോകുന്നവര്‍ക്കും ..ഇന്നേവരെ ആ കുസൃതി അനുഭവിക്കാത്ത ഈയുള്ളവന്‍ ഇത് സമര്‍പ്പിക്കുന്നു .